മോഹൻ ശർമ
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വൃദ്ധസദനത്തിൽ കഴിയുന്ന പ്രമുഖ നടനും സംവിധായകനുമായ മോഹൻ ശർമക്ക് സഹായഹസ്തവുമായി രജനികാന്ത്. ദക്ഷിണേന്ത്യൻ സിനിമാലോകത്ത് പതിറ്റാണ്ടുകളോളം സജീവമായിരുന്ന മോഹൻ ശർമക്ക് രജനികാന്ത് 1 ലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി നൽകിയത്. ചെന്നൈ ഗുംമിടിപൂണ്ടിയിലെ ഒരു വൃദ്ധസദനത്തിലാണ് നിലവിൽ ഈ എൺപതുകാരൻ താമസിച്ച് വരുന്നത്.
മോഹൻ ശർമ്മയുടെ കടുത്ത സാമ്പത്തിക പ്രയാസങ്ങളും ജീവിത ദുരിതങ്ങളും വ്യക്തമാക്കുന്ന വിഡിയോകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അദ്ദേഹം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. ഗുംമിടിപൂണ്ടിയിലെ വൃദ്ധസദനത്തിൽ സൗജന്യ ഭക്ഷണവും താമസവും ലഭിക്കുന്നുണ്ടെങ്കിലും, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണം അടിസ്ഥാനപരമായ മരുന്നുകൾ വാങ്ങാൻ പോലും തനിക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തന്റെ മുൻകാല ജീവിതത്തെക്കുറിച്ച് ഓർത്തെടുത്ത അദ്ദേഹം, ചെന്നൈയിലെ പ്രശസ്തമായ പൂസ് ഗാർഡൻ പ്രദേശത്ത് തനിക്ക് സ്വന്തമായി വീടുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി. തന്റെ അവാർഡ് നേടിയ നമ്മ ഗ്രാമം എന്ന ചിത്രം കണ്ട് മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത ഏറെ വികാരാധീനയായിരുന്നെന്നും, ജയ ടിവിക്ക് വേണ്ടി ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് അവർ വിടപറഞ്ഞത് നിർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിലും ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നെങ്കിലും കുടുംബജീവിതം തനിക്ക് സമാധാനവും സന്തോഷവും നൽകിയില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. പൊതുവേദിയിൽ സംസാരിക്കാൻ കഴിയാത്തത്രയും കടുത്ത വ്യക്തിപരമായ ബുദ്ധിമുട്ടുകൾ താൻ അനുഭവിച്ചിട്ടുണ്ടെന്നും, ഒടുവിൽ പൂസ് ഗാർഡനിലെ വീട് വിൽക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗാവസ്ഥയിൽ തനിക്ക് നോക്കാൻ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്നും വാർധക്യകാലം ഏറെ പ്രയാസകരമാണെന്നും അദ്ദേഹം സങ്കടത്തോടെ വ്യക്തമാക്കി.
അഭിനയത്തിന് പുറമെ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗം, ഇന്ത്യൻ പനോരമ സെലക്ഷൻ കമ്മിറ്റി അംഗം, ഫിലിം ചേമ്പർ ഭാരവാഹി എന്നീ നിലകളിലും മോഹൻ ശർമ്മ പ്രവർത്തിച്ചിട്ടുണ്ട്. കടുത്ത രോഗബാധയോ വാർദ്ധക്യകാല ബുദ്ധിമുട്ടുകളോ അനുഭവിക്കുന്ന അംഗങ്ങൾക്ക് 5 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകാൻ ഞങ്ങൾ അന്ന് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഈ നിയമം പിന്നീട് ഭേദഗതി ചെയ്തതായിട്ടാണ് അറിയാൻ കഴിഞ്ഞത്. ഒരാൾ മരിച്ചതിന് ശേഷം മാത്രമാണ് ഇപ്പോൾ ഈ തുക നൽകുന്നത് എന്നാണ് പറയുന്നത്. ജീവിച്ചിരിക്കുകയും കഷ്ടപ്പെടുകയും ചെയ്യുമ്പോൾ ഒരാളെ സഹായിക്കാത്തത് എന്തുകൊണ്ട്? മരിച്ചതിന് ശേഷം ആ പണം ആരാണ് വാങ്ങുക?"
തന്റെ ചികിത്സാ ചിലവുകൾക്കായി നമ്മ ഗ്രാമം എന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് വാങ്ങി സഹായിക്കണമെന്ന് ചലച്ചിത്ര പ്രവർത്തകരോടും അഭ്യുദയകാംക്ഷികളോടും അദ്ദേഹം അവസാനമായി അഭ്യർത്ഥിച്ചു. വിവരമറിഞ്ഞ് സഹായവുമായി രജനികാന്ത് എത്തിയത് സിനിമാലോകത്തും ആശ്വാസമായിരിക്കുകയാണ്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 170ലധികം സിനിമകളിൽ വേഷമിടുകയും 15ഓളം ചിത്രങ്ങൾ നിർമിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് മോഹൻ ശർമ്മ. ദക്ഷിണേന്ത്യൻ സിനിമകളിൽ സുപരിചിതമായ മുഖമായ അദ്ദേഹം നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അക്കരൈ പച്ചൈ (1974), നടകാമേ ഉലകം (1977), തൂണ്ടിൽ മീൻ (1980), സുയംവരം (1999), ഫ്രണ്ട്സ് (2001), പാർത്ഥിപൻ കനവ് (2003), പ്രിയമാന തോഴി (2003) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. വിജയ് നായകനായ ഹിറ്റ് ചിത്രം സച്ചിനിൽ ജെനീലിയയുടെ അച്ഛന്റെ വേഷം ചെയ്തതും മോഹൻ ശർമ്മയായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത് അഭിനയിച്ച തമിഴ്-മലയാളം ദ്വിഭാഷാ ചിത്രമായ ഗ്രാമം / നമ്മ ഗ്രാമം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും രണ്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അടക്കം നിരവധി അംഗീകാരങ്ങളാണ് ഈ ചിത്രം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.