റിയാദ്: സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്ക്കും വ്യോമതാവളത്തിനും നേരെ ലക്ഷ്യമിട്ടെത്തിയ ഏഴ് ഡ്രോണുകൾ പ്രതിരോധ സേന തകർത്തു. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ റിയാദ് അൽഖർജിലെ അമീർ സുൽത്താൻ വ്യോമതാവളത്തിന് സമീപം അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വന്ന രണ്ട് ഡ്രോണുകളുമാണ് തകർത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
വ്യോമതാവളത്തിന് നേരെയുള്ള നീക്കത്തെ ആകാശത്ത് വെച്ച് തന്നെ തകർത്തതിനാൽ അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല. റിയാദിന് തെക്ക് ഭാഗത്തായി അൽഖർജിലുള്ള അമീർ സുൽത്താൻ എയർബേസിന് സമീപം എത്തിയ അഞ്ച് ഡ്രോണുകളെയാണ് പ്രതിരോധ സേന വിജയകരമായി തകർത്തത്.
കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെ വന്ന രണ്ട് ഡ്രോണുകൾ വെടിവെച്ചിടുകയായിരുന്നു. ഇവയുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ശുദ്ധീകരണ ശാലയിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടായി.
ജനവാസ മേഖലയ്ക്ക് സമീപമാണ് അവശിഷ്ടങ്ങൾ പതിച്ചതെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അടിയന്തര വിഭാഗം ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി.
തിങ്കളാഴ്ച രാവിലെ 07:04 ഓടെയാണ് റാസ് തനൂറയിൽ സംഭവം നടന്നതെന്ന് ഊർജ്ജ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. സുരക്ഷാ മുൻകരുതലിെൻറ ഭാഗമായി ശുദ്ധീകരണ ശാലയിലെ ചില യൂനിറ്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ ഇത് ആഭ്യന്തര വിപണിയിലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തെ ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിെൻറ സുരക്ഷയ്ക്കും സാമ്പത്തിക സ്രോതസ്സുകൾക്കും നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി നേരിടുമെന്ന് സൗദി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.