എഴുത്തുകാരിൽ വിഷാദം
വിരുന്നുണ്ണാൻ എത്താറുണ്ടത്രേ....
അവളിലെ ആനന്ദമധുരിമയെ
കാർന്നെടുക്കാറുണ്ടത്രേ...
ചായങ്ങളെ നുകർന്നു കുടിക്കുമത്രേ.....
എന്തിനേറെ അവളുടെ അഴകിന്റെ പ്രതീകമായ
ആ കറുത്ത കുഞ്ഞിവട്ട പൊട്ടിനെ
പോലും ബാക്കി വെക്കില്ലത്രേ...
ഞാനാദ്യം അപരിചിതനായ ആ അതിഥിക്ക്
കണ്ണുനീര് തളിച്ച തൂശനിലയിട്ട്,
വെളുത്ത അരിമണികൾ പോലെയുള്ള
എന്റെ ചിന്തകളെ വിളമ്പി,
പിന്നെ അതിന്മേൽ വിവേകം ഒഴിച്ചു...
അയാളത് മുഴുവൻ കുടിച്ചുവറ്റിച്ചു...
പിന്നെ ഞാനെന്റെ ഹൃദയത്തെ
നാലായി മുറിച്ച് ഒരു ഭാഗം നൽകി..
അയാൾ നഷ്ടപ്പെട്ട മൂന്ന് ഭാഗത്തിന്മേൽ
അതൃപ്തി പ്രകടിപ്പിച്ചു...
ഞാനെന്റെ മാംസവും മജ്ജയും നൽകി...
അന്നയാൾ യാത്ര പുറപ്പെട്ടില്ല...
ഞാൻ അയാൾക്കായി വീട്ടിലെ
ഏറ്റവും നല്ല മുറി ഒരുക്കി...
പക്ഷെ അയാളെന്റെ തലച്ചോറിൽ
കയറിക്കിടന്നു, വിശ്രമിച്ചു...
എന്റെ ചിന്തകൾ അഭയാർഥികളായി...
ഞാൻ ഇതെല്ലാം അമ്മയോട് പറഞ്ഞു,
അമ്മ എന്നെ സൈക്കോളജിസ്റ്റിന്റെ
അടുത്തുകൊണ്ടുപോയി.
സൈക്കോളജിസ്റ്റ് ആ അതിഥിയെ തിരിച്ചറിഞ്ഞു,
‘വിഷാദം’ എന്ന് പരിചയപ്പെടുത്തി.
പറഞ്ഞുവിടാൻ കുറച്ച് മരുന്നുകൾ
കുറിച്ച് നൽകി...
ഞാൻ ആ മരുന്നും കഴിച്ച് അതിന്റെ
ആലസ്യത്തിൽ വിഷാദത്തിനൊപ്പം മയങ്ങി.
പിന്നെയും പലവട്ടം പലതും ചെയ്‌തു.
അപ്പോഴെല്ലാം അയാളെന്റെ തലയിലെ
മുടിയിഴകളുടെ എണ്ണം കുറച്ചു.
കണ്ണുകൾക്കുചുറ്റം കൺമഷിയേക്കാൾ
കറുപ്പ് പടർത്തി. ഉടൽ നേർ പാതിയാക്കി.
കണ്ണിൽ കാണുന്നവരെ കണ്ടില്ലന്നാക്കി...
വായ് അനക്കാതെയാക്കി.
അങ്ങനെയിരിക്കെ ഒരു വൈകുന്നേരം
മേശപ്പുറത്ത് കുറച്ച് പേപ്പറും പേനയും കണ്ടു.
ഞാൻ ആ പേപ്പറിൽ എന്തൊക്കെയോ കുറിച്ചു...
അല്ല, ഞാൻ സ്വന്തമായല്ല, ആരുടെയോ
കൽപനകൾ എന്റെ കൈ അനുസരിച്ചു.
അതാ...!
ആ വിഷാദം എന്റെ കൈകളിലൂടെ
ഊർന്ന് പേനയിലേക്കും പിന്നീട്
പേപ്പറിലേക്കും പടർന്നു...
എന്നിട്ട്, വായനക്കാരന്റെ കണ്ണിൽ
കണ്ണുനീരും പടർത്തി. വായനക്കാരിലേക്കും
വിഷാദം പടർന്നിറങ്ങി.
നാലുകഷ്ണം ഹൃദയവും നൽകിയവരിൽനിന്നത്
യാത്രതിരിച്ചു കാണുമോ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.