ബെളകത്തി

കോടതി വരാന്തയിലെ മരബെഞ്ചിൽ ചീരുവമ്മ രണ്ട് മക്കളുടെ നടുവിലിരുന്ന് ഓർമകളുടെ താഴ് തുറന്നു.

‘അല്ല അന്റെ കയ്യേല് ഏതോ ബല്യക്കത്തി ഉണ്ടെന്നല്ലാ നാട്ടുകാര് പറയണേ ചീരൂ, അതോണ്ട് നീ ആരുടേലും തല അരിഞ്ഞിട്ടുണ്ടോ?’

‘ഇല്ല മൊതലാളീ, അതൊക്ക നാട്ടാര് ഓരോന്ന് പറഞ്ഞുണ്ടാക്കുന്നതാ.’

‘പാടത്ത് നല്ല ചളിയുണ്ട്, കാല് പൂണ്ട് പോകാതെ പുല്ല് നല്ലോണം കൊയ്യണം, എന്നെചെങ്കിലേ നല്ല കറ്റകിട്ടൂ’

‘ഈ പുല്ല് അരിയണ കത്തിയാണോ നാട്ടാര് പറയണ ബല്യക്കത്തി?’

‘അല്ല പണ്ട് മാത്തന്റെ കൂടെ കർഷക സമരത്തിന് പോയപ്പോ മാത്തൻ ഒരു ഉറപ്പിന് കയ്യേ തന്നതാ.’

‘ഓ ഇങ്ങൾ കമ്യൂണിസ്റ്റ്കാരുടെ അരിവാളായിരിക്കും.’

‘അല്ല മൊതലാളീ, മ്മടെ വടക്കേലേ കാവിലെ വെളിച്ചപ്പാടിന്റെ കയ്യിൽ കാണാറില്ലേ നല്ല പിടുത്തമുള്ള കത്തി.’

‘മാത്തൻ ചത്തിട്ട് കൊല്ലേറെയായില്ലേ. കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു?

ഞാനുദ്ദേശിച്ചത്. പൊരേയേലെ കാര്യങ്ങളാ, പിള്ളേർ പെമ്പിള്ളേരാ. കണ്ണ്ചിമ്മി തൊറക്കുമ്പോ അതുങ്ങൾ വളരും.’

‘മൊതലാളി അതോർത്ത് ബേജാറാവണ്ട, ഉച്ചവെയിൽ തട്ടിയ ഉച്ചീന്ന് നീരറങ്ങും’

‘ചീരു പണി കഴിഞ്ഞ് തെക്കേപുറത്ത് ആലയിലോട്ട് വാ. നല്ല കുത്തിയ പുത്തരിയുണ്ട്.’

‘ഔദാര്യം പറ്റിയാ പണയപ്പെട്ടുപോകുമെന്നാ നാട്ടുചൊല്ല്’

ദിവാകരൻ തൊണ്ട ചനച്ച് വായിലെ മുറുക്കാൻ വെള്ളം കണ്ടത്തിലേക്ക് നീട്ടി തുപ്പി.

പിറ്റേന്ന് പുലർച്ചെ കറ്റ കൂട്ടി വെച്ചിടത്തുനിന്ന് പൊക്കന്റൊപ്പം നടക്കുന്ന നായയുടെ കൊര കേട്ടാണ് നാട്ടുകാർ ഓടി വട്ടംകൂടിയത്. ദിവാകരൻ മൊതലാളിയുടെ രണ്ട് കൈയും വെട്ടി കഴുത്തറുത്ത് കൊന്നിരിക്കുന്നു. സന്താനസൗഭാഗ്യമില്ലാത്ത ദിവാകരന്റെ അറ്റമില്ലാത്ത സ്വത്ത് സ്വന്തമാക്കാൻ ബന്ധുക്കൾ ആരോ കരുതിക്കൂട്ടി ചെയ്തതാണ് നാട്ടുകാരുടെ വെപ്പ്.

പൊലീസ് അന്നുതന്നെ പ്രതിയെ പൊക്കി. പ്രതിയെ കണ്ട് നാട്ടുകാർ അന്തംവിട്ടു. ദിവാകരൻ മുതലാളിയുടെ കണ്ടത്തിൽ പുല്ലരിയുന്ന ചീരുവമ്മ.

‘വല്ലാത്തൊരു ബളക് തിരിഞ്ഞ പെണ്ണേന്നെ, അസ്സല് ബെളകത്തി’

നാട്ടുകാർ മട്ടം പറഞ്ഞു.

‘ചീരുവമ്മേ മ്മള് ജയിച്ചു. ചീരുവമ്മയെ കോടതി വെറുതെ വിട്ടു.’ നീണ്ട ഇരുപത് വർഷത്തെ നിയമ പോരാട്ടം.

അന്നത്തെ മഴയുള്ള രാത്രി കാമം മൂത്ത ദിവാകരൻ പറക്കമുറ്റാത്ത രണ്ടു മക്കളെ തേടി വന്നപ്പോൾ. മാത്തൻ ധൈര്യത്തിനായി കൊടുത്ത നീണ്ട പിടിയുള്ള വളഞ്ഞ കത്തികൊണ്ട് ദിവാകരന്റെ കൈയും തലയുമറുത്ത് പട്ടികൾക്ക് ഇട്ടുകൊടുത്തു. രണ്ട് പെണ്മക്കളെ മാത്തന്റെ പെങ്ങൾ അത്തയുടെ കൈയിലേൽപിച്ച് ജയിലിലേക്ക് പോകുമ്പോൾ അത്തന്റെ ചെവിയിൽ ചീരു മന്ത്രിച്ചത് ഒന്നുമാത്രം. നിന്റെ കൂടപ്പിറപ്പ് മാത്തന്റെ മക്കളെ നീ നോക്കണം. മക്കളില്ലാത്ത അത്ത അധ്വാനിച്ചും കഷ്ടപ്പെട്ട് മാത്തന്റെ മക്കളെ വക്കീലാക്കി. ചീരുവമ്മ പ്രായം മറന്ന് കോടതി വരാന്തയിൽനിന്ന് ഇറങ്ങുമ്പോൾ രണ്ടു മക്കളെയും ചേർത്തുപിടിച്ച് ചെറുപുഞ്ചിരിയോടെ പറഞ്ഞു.

‘ബല്ലാത്ത ബെളകത്തികളെന്നെ നിങ്ങൾ’

‘നമ്മളല്ല ചീരുവമ്മേ... അത്തയും ചീരുവമ്മയുമാണ് ബെളകത്തികൾ.’

Tags:    
News Summary - The Legend of Cheeruvamma: A Mother’s 20-Year Battle for Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.