മുറ്റത്തു കൂടി ഉലാത്തുകയായിരുന്നു. ഒരരികിൽ കൂടി ഉറുമ്പുകൾ വരിവരിയായി സഞ്ചരിക്കുന്നുണ്ടായിരുന്നു. കുറച്ചുനേരം കണ്ടു നിന്നപ്പോൾ, എൻ്റെ താത്പര്യം ക്രൂരതയായി പരിണമിക്കുകയായിരുന്നു. ഞാനവയെ നിർദ്ദയം ചവിട്ടിയരച്ചുകളഞ്ഞു. വരിവിട്ടുപായാനൊരുങ്ങുന്നവയേയും കൊന്നുകളഞ്ഞപ്പോൾ ഒരാശ്വാസം തോന്നി. കൂടെ ആത്മ വിശ്വാസവും. ഞാൻ മോശമില്ല എന്ന ചിന്തയിൽ അഭിമാനം നിറഞ്ഞ മനസ്സുമായി ഞാൻ ഉമ്മറത്തെ കസാരയിൽ കേറിയിരുന്നു.
ഒരു ഗ്ലാസിൽ കട്ടനുമായി സഹധർമ്മിണിയെത്തി.
ഇതെന്താ ഇങ്ങനെ ഇരിക്കുന്നത്? അവൾ ചോദിച്ചു.
ആയിരക്കണക്കിന് ഉറുമ്പുകളെ കൊന്നൊടുക്കിയിട്ടിരിക്കയാണ്. ഞാൻ പറഞ്ഞു
അവൾ അദ്‌ഭുതത്തോടെ എന്നെ നോക്കി.
നിങ്ങൾക്കു ഭാന്തുപിടിച്ചോ?
ഞാൻ ചിരിച്ചു. എൻ്റെയീ പുരയിടത്തിൽ എൻ്റെ അനുവാദമില്ലാതെ അവ വന്നുകൂടിയതല്ലേ ? അതെങ്ങനെ പൊറുക്കും? ഞാൻ ചോദിച്ചു.
ദൈവമേ ഈ മനുഷ്യന് ഭ്രാന്തു തന്നെ! അവൾ തലയിൽ കൈവച്ചു. അപ്പോൾ ഈ ഉറുമ്പുകൾ എവിടെ ജീവിക്കും? നമ്മൾ മനുഷ്യരിങ്ങനെ ഭൂമി അതിരിട്ട് എൻ്റെ നിൻ്റെ എന്നു മുദ്രകുത്തി വെച്ചാൽ മറ്റു ജീവികൾക്കൊന്നും ഇടമുണ്ടാവില്ലല്ലോ? കഷ്ടം തന്നെ നിങ്ങളുടെ കാര്യം - അവൾ പിറുപിറുത്തു കൊണ്ട് അകത്തേക്കുപോയി.
ഞാൻ കസേരയിലിരുന്നു മയങ്ങിപ്പോയിരിക്കണം. ആളുകളെന്നെ അഭിനന്ദിക്കുന്നതും കിരീടമണിയിക്കുന്നതുമായ സ്വപ്നങ്ങൾ കണ്ട് അങ്ങനെ കിടക്കുമ്പോൾ കസാരയ്ക്ക് ചെറിയൊരിളക്കം തോന്നി ഞെട്ടിയുണർന്നു. ചുറ്റിലും പരിചയമില്ലാത്ത പരിസരമാണ് ഏതോ മലമുകളിലെത്തിയ പോലെ. അതെ ഞാനും കസേരയും എൻ്റെ വീടുമെല്ലാം ഒരു മലമുകളിലാണുള്ളത്. താഴെ കടലിരമ്പുന്നു. എനിക്ക് കസേരയിൽ നിന്നിളകാൻ പറ്റുന്നില്ല. വീട് കടലിൻ്റെ ഭാഗത്തുള്ള ചെങ്കുത്തായ ചരിവിലേക്ക് മറിയുകയാണ്. അതിനിടെ തല ചെരിച്ചു നോക്കിയപ്പോൾ ഞാനതുകണ്ടു , കോടിക്കണക്കിനുറുമ്പുകൾ അവയാണെന്നെ വീടടക്കം കടലിലേക്കെറിയുന്നത്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.