പോത്തൻകോട്: വാട്ടർ അതോറിറ്റിയുടെ മാൻഹോളിന്റെ അടപ്പുകൾ മോഷ്ടിക്കുന്ന രണ്ടുപേർ അറസ്റ്റിൽ. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി അനീഷ് (33) വെഞ്ഞാറമൂട് കണിച്ചോട് സ്വദേശി ജയകുമാർ (39) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന മാൻഹോളിന്റെ അടപ്പുകളാണ് മോഷ്ടിച്ച് കടത്തിയത്. ആറ്റിങ്ങൽ, വെഞ്ഞാറമൂട്, വട്ടപ്പാറ, പോത്തൻകോട് എന്നിവിടങ്ങളിലെ ഇരുപതോളം മാൻഹോൾ അടപ്പുകൾ മോഷ്ടിച്ചതായി വാട്ടർ അതോറിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കാൽ ലക്ഷത്തോളം രൂപ വില വരുന്ന അടപ്പുകളാണ് പ്രതികൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
അടപ്പുകൾ ഇളക്കി എടുക്കുന്നതിന് വേണ്ടി നിർമിച്ച പ്രത്യേകതരം ഉപകരണങ്ങളും പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തു. രാത്രികാലങ്ങളിൽ ഓട്ടോയിൽ കറങ്ങിനടന്നായിരുന്നു പ്രതികൾ മോഷണം നടത്തിയിരുന്നത്. പ്രതികൾ മോഷണത്തിനുപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പോത്തൻകോട് ഇൻസ്പെക്ടർ മിഥുന്റെ നിർദേശപ്രകാരം എസ്.ഐ രാജീവ്, ഗ്രേഡ് എസ്.ഐ സുനിൽകുമാർ, എ.എസ്.ഐ ഗോപൻ, സിവിൽ പൊലീസ് ഓഫിസർമാരായ രാജീവ്, മനീഷ്, മനു എന്നിവർ ചേർന്നാണ് പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.