കണ്ണൂർ: കണ്ണൂരിൽ മോഷണം പോയ പൊലീസ് ജീപ്പുമായി മോഷ്ടാവിനെ പിടികൂടി. കണ്ണൂർ സൈബർ സെല്ലിന്റെ ജീപ്പാണ് ഇന്ന് പുലർച്ചെ 12.45ന് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് തൃശ്ശൂർ തൊഴിയൂർ വടക്കേക്കാട് സ്വദേശി ഹംസത്താണ് അറസ്റ്റിലായത്.
കണ്ണൂർ ജില്ല പൊലീസിന്റെ കോമ്പൗണ്ടിനകത്താണ് സൈബർ സെല്ലിന്റെയും ഓഫിസുള്ളത്. ഇവിടെ കിടന്ന ജീപ്പാണ് മോഷണം പോയത്. എസ്.എൻ പാർക്ക് റോഡിനടുത്ത് പൊലീസ് ജീപ്പ് കണ്ട് സംശയം തോന്നിയ നാട്ടുകാർ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നയാളെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെയാണ് വാഹനം മോഷ്ടിച്ചതാണെന്ന് ഇയാൾ സമ്മതിച്ചു. കണ്ടാൽ പൊലീസാണെന്ന് തോന്നാഞ്ഞതു കൊണ്ടാണ് ഇയാളോട് വിവരങ്ങൾ അന്വേഷിച്ചതെന്ന് നാട്ടുകാർ പറയുന്നു.
ഉടൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജീപ്പിന്റെ താക്കോൽ ഹോൾഡറിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഡി.ഐ.ജിയുടെ ഓഫിസ്, സി.ഐയുടെ ഓഫിസ്, പൊലീസിന്റെ സഭാഹാൾ എന്നിവയെല്ലാം ഉൾപ്പെടുന്ന പൊലീസിന്റെ കോമ്പൗണ്ടിൽനിന്നാണ് ജീപ്പ് മോഷണം പോയത്. ടൗൺ പൊലീസ് സ്‌റ്റേഷൻ, കമീഷണർ ഓഫിസ് എന്നിവയെല്ലാം ഇതിനടുത്താണ് സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.