തിരുവനന്തപുരം: ആളില്ലാത്ത വീട്ടിൽ മോഷണത്തിനെത്തിയവർ അയൽവാസികൾക്കും പൊലീസിനും നേരെ തോക്ക് ചൂണ്ടി രക്ഷപ്പെട്ടു. ഇടപഴിഞ്ഞി ഹൗസിങ് കോളനിയിലെ വീട് കുത്തിത്തുറക്കുന്നതിനിടെയാണ് അയൽവാസികൾക്ക് നേരെ തോക്ക് ചൂണ്ടിയത്. ഇടപഴിഞ്ഞിയിൽനിന്ന് വഞ്ചിയൂരിനടത്തുള്ള സ്പെയർ പാർട്സ് കടയിൽ എത്തിയ മോഷ്ടാക്കൾ പൊലീസിന് നേരെയും തോക്കുചൂണ്ടി രക്ഷപ്പെടുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ഹൗസിങ് കോളനിയിലെ അടഞ്ഞുകിടന്ന വീട് രണ്ടുപേർ കുത്തിത്തുറക്കാൻ ശ്രമിക്കുന്നത് അയൽവാസികൾ കണ്ടത്. അവർ മോഷ്ടാക്കളുടെ അടുത്തെത്തി ചോദ്യം ചെയ്തു. പെട്ടെന്ന് മോഷ്ടാക്കളിലൊരാൾ തോക്ക് ചൂണ്ടിയശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിലെല്ലാം വിവരം കൈമാറി. വഞ്ചിയൂർ ശ്രീകണ്ഠേശ്വരത്തെ സ്പെയർ പാർട്സ് കടയുടെ മുന്നിൽ ഇവർ ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് എത്തിയെങ്കിലും മോഷ്ടാക്കൾ പൊലീസിന് നേരെയും തോക്ക് ചൂണ്ടി രക്ഷപ്പെടുകയായിരുന്നു.
ബൈക്കിന്റെ നമ്പർ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് ലഭിച്ചു. മോഷണ വണ്ടിയായിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു. മോഷ്ടാക്കൾ അന്തർ സംസ്ഥാനക്കാരാണെന്നാണ് പ്രാഥമിക നിഗമനം. നഗരാതിര്‍ത്തികളിലും പൊലീസ് പരിശോധന ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.