കോഴിക്കോട്: മൂഴിക്കലിൽ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരുവരുടെയും ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തി. കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണും ജീവനൊടുക്കിയ അദ്നാന്റെ ഒരു ഫോണുമാണ് കിണറ്റിൽനിന്ന് പൊലീസ് കണ്ടെത്തിയത്. നസ്രീനയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഫോണുകൾ കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസ് അറിയിച്ചു. ഫോണുകൾ ശാസ്ത്രീയ പരിശോധനക്കായി അയക്കും.
കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു നസ്രിനയെ അദ്നാൻ കൊലപ്പെടുത്തിയത്. യുവാവിനെ മറ്റൊരു മുറിയിൽ മരിച്ചനിലയിലും കണ്ടെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നത്. കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് 16കാരി നസ്രിനയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ സ്വഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
നസ്രീനയുടെ പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്. പെൺകുട്ടിയെ കഴുത്തിൽ ഷോൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അദിനാൻ ആത്മഹത്യ ചെയ്തതാണെന്നും റിപ്പോർട്ടിലുണ്ട്. കൊലപാതകം നടന്ന ദിവസം വൈകിട്ട് 7.30ഓടെ അദിനാൻ വീട്ടിലെത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീട്ടുകാർ പടക്കം പൊട്ടിക്കുന്നതിനിടെ, ആരുടെയും ശ്രദ്ധയിൽപ്പെടാതെ അടുക്കള ഭാഗത്തെ വാതിലിലൂടെയാണ് ഇയാൾ അകത്ത് കയറിയത്. അടുക്കള ഭാഗത്തെ സി.സി.ടി.വി ക്യാമറയിൽ ഇയാൾ എത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് അന്വേഷണത്തിൽ നിർണായകമായി. വീട്ടിലെ മിക്ക സി.സി.ടി.വി ക്യാമറകളും നശിപ്പിക്കപ്പെട്ട നിലയിലാണ്.
നസ്രീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം പിടിയിലാകുമെന്ന ഭയത്താലാണ് അദിനാൻ ജീവനൊടുക്കിയതെന്നാണ് പൊലീസ് വിലയിരുത്തൽ.10 മണിക്കൂറോളമാണ് അദിനാൻ കൃത്യം നടത്താനായി വീട്ടിനുള്ളിൽ ചെലവഴിച്ചത്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞതോടെ അദിനാൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അദിനാന്റെ മരണത്തിൽ ചിലർ ദുരൂഹത ഉയർത്തിയെങ്കിലും അടച്ചിട്ട മുറിയിലെ മരണമായതിനാൽ പൊലീസ് കണക്കിലെടുത്തില്ല.
അദിനാൻ വീട്ടിനുള്ളിൽ കയറുന്നത് സി.സി.ടിവിയിൽ പതിയാതിരിക്കാൻ കാമറ തിരിച്ചുവച്ചതായും പൊലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീടിനുള്ളിൽ കയറിയ അദിനാൻ എല്ലാവരും ഉറങ്ങുന്നത് വരെ ഒളിച്ചിരുന്നു. അദിനാൻ വീട്ടിലേക്ക് വരുന്നതിന്റെ സി.സി.ടി.വി ദൃശ്യം സമീപത്തെ ഹാർഡ് വെയർ കടയിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. സെല്ലോ ടേപ്പുൾപ്പെടെയുളള വസ്തുക്കളാന്നും കൈയിൽ ഉണ്ടായിരുന്നില്ല.
ഇയാൾ നേരത്തെ ഇതേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ അദിനാന്റെ മോഷണ സ്വഭാവത്തെക്കുറിച്ച് നസ്രീന വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിലുള്ള പകയാകാം പെൺകുട്ടിയെ വകവരുത്താൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.