ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ പഞ്ചാബി ബാഗ് ഭാഗത്ത് ജോലിക്കു നിന്ന വീട്ടിൽ നിന്ന് എട്ടുകോടി രൂപയുടെ സ്വർണവും പണവും കവർന്ന കേസിൽ വീട്ടുജോലിക്കാരനും ബന്ധുവും അറസ്റ്റിൽ. ബിഹാർ സ്വദേശിയായ മോഹൻ കുമാറിനെയാണ്(26) ആണ് അറസ്റ്റ് ചെയ്തത്. കുമാറിന്റെ ബന്ധുവിനെ പ്രായപൂർത്തിയായില്ലെന്നു സംശയിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഹോമിലേക്ക് അയച്ചു.
ജൂലൈ നാലിന് കുടുംബാംഗങ്ങൾക്കൊപ്പം യു.എസിലേക്ക് പോയതിനു ശേഷമാണ് മോഷണം നടന്നതെന്നാണ് വീട്ടുകാരൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പോകുമ്പോൾ അഞ്ച് വർഷമായി ജോലി ചെയ്യുന്ന കുമാറിന് വീടിന്റെ താക്കോൽ കൈമാറുകയും ചെയ്തു. ജൂലൈ 18ന് വീട്ടിൽ മോഷണം നടന്നതായി കാണിച്ചാണ് ഉടമസ്ഥൻ പരാതി നൽകിയത്. ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും പരാതിയിൽ വ്യക്തമാക്കി.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. പരാതി നൽകിയ വ്യക്തിയുടെ കാറിൽ മോഷണ വസ്തുക്കൾ കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കാറിൽ മറ്റൊരാളുമുണ്ടായിരുന്നതും കണ്ടെത്തി.
മോഷണം നടത്തുന്നതിന് ദിവസങ്ങൾക്കു മുമ്പ് സഹായത്തിനായി പശ്ചിമബംഗാളിൽ നിന്നെത്തിയ കുമാറിന്റെ ബന്ധുവാണ് ഇതെന്നും പിന്നീട് മനസിലായി. ബിഹാറിൽ നിന്നാണ് പൊലീസ് സംഘം കുമാറിന്റെ ബന്ധുവിനെ അറസ്റ്റ് ചെയ്തത്. ഇയാൾ കുമാർ എവിടെയുണ്ടെന്നു ചോദ്യം ചെയ്യലിനിടെ പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് കുമാറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരിൽ നിന്ന് മോഷണം പോയ ആഭരണങ്ങളും 5,04,900 രൂപയും കണ്ടെടുത്തു. കൂടുതൽ സാധനങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.