മാവൂർ: സാമ്പത്തിക ഇടപാടിലെ തർക്കം ആക്രമണത്തിലും വാഹനാപകടത്തിലും കലാശിച്ചു. ആക്രമണത്തിൽ പരിക്കേറ്റ സഹോരങ്ങളായ ചെറുവാടി പഴംപറമ്പിൽ കറുത്തേടത് തൻസിഫ് (21), സഹോദരങ്ങളായ തസ്‌നിം, (27), തൻസിൽ (20) എന്നിവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇവരുടെ അയൽവാസി ചെറുവാടി ചേലപ്പുറത്ത് വീട്ടിൽ ഇർഫാനുവേണ്ടി (22) പൊലീസ് തിരച്ചിൽ തുടങ്ങി.
ശനിയാഴ്ച രാവിലെ ഒമ്പതരയോടെ തൻസിഫിന്റെ പഴംപറമ്പിലിലെ വീട്ടിലാണ് സംഭവങ്ങളുടെ തുടക്കം. പണമിടപാടിനെച്ചൊല്ലി തൻസിഫും ഇർഫാനും തമ്മിൽ തർക്കമുണ്ടായി. ഈ സമയം തൻസിഫിന്റെ വീട്ടിലെത്തിയ ഇർഫാൻ തൻസിഫിനെ മർദിക്കുകയായിരുന്നു. പരിക്കേറ്റ തൻസിഫിനെ ഇർഫാൻതന്നെ തന്റെ കാറിൽ തൻസിഫിന്റെ മാതാവിനെയും മറ്റൊരാളെയും കൂടെകൂട്ടി കൂളിമാട്ടെ സ്വകാര്യ ക്ലിനിക്കിലും മുക്കത്തെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
ഇതിനിടെ, തൻസിഫിനെ ആക്രമിച്ചതറിഞ്ഞ തസ്നിമും തൻസിലും ബൈക്കിൽ ഇർഫാന്റെ വീട്ടിലെത്തുകയും തുടർന്ന് ആശുപത്രിയിലേക്ക് തിരഞ്ഞുവരികയുമായിരുന്നു. ഇതറിഞ്ഞ ഇർഫാൻ ആശുപത്രിയിൽനിന്ന് തിരിച്ചുവരുന്നതിനിടെ പുൽപറമ്പ്-കൂളിമാട് റോഡിൽ പാഴൂരിൽവെച്ച് രാവിലെ 10.15ഓടെ തസ്നിമും തൻസിലും ഇർഫാന്റെ കാർ തടയാൻ ശ്രമിച്ചു. നടുറോഡിൽ ബൈക്ക് നിർത്തി കൈയിലുണ്ടായിരുന്ന ആയുധവുമായി ചാടിയിറങ്ങുന്നതിനിടെ ഇർഫാന്റെ കാർ ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കും യാത്രക്കാരും ദൂരേക്ക് തെറിച്ചുവീണു.
പിന്നിൽ വന്ന മറ്റൊരു ബൈക്ക് ഇടിച്ചുവീഴ്ത്തിയാണ് ഇവരുടെ ബൈക്ക് വീണത്. നാട്ടുകാരാണ് പരിക്കേറ്റ തൻസിലിനെയും തൻസിമിനെയും മുക്കത്തെ ആശുപത്രിയിൽ എത്തിച്ചത്. മാവൂർ, മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇവരുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.