പെൺകുട്ടിയുമായുള്ള സൗഹൃദം ചോദ്യംചെയ്തു; പിന്നാലെ കത്തിയെടുത്ത് ആക്രമണം, 15കാരന് പട്ടാപ്പകൽ ദാരുണാന്ത്യം
ന്യൂഡൽഹി: സ്കൂളിലെ പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയ തർക്കം ഒടുവിൽ 15കാരന്റെ ജീവനെടുത്തു. ഡൽഹി നാംഗ്ലോയിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പട്ടാപ്പകൽ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്കൂൾ വിട്ട് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. പ്രതികൾ ഇവരെ വഴിയിൽ വച്ച് തടയുകയും ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെ വാക്കുതർക്കമുണ്ടായെങ്കിലും വിദ്യാർഥികൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
കുറച്ച് സമയത്തിന് ശേഷം മൂവർ സംഘം വീണ്ടും വിദ്യാർഥികളുടെ പിന്നാലെ വരികയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടെയാണ് പ്രതികളിലൊരാൾ കത്തിയെടുത്ത് വിദ്യാർഥിയുടെ വലത് തുടയിൽ കുത്തിയത്. ആക്രമണത്തിന് പിന്നാലെ പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ് വിവരം.
കുത്തേറ്റയുടൻ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. വിദ്യാർഥിക്ക് കാലിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇത് മൂലം അമിത രക്തസ്രാവമുണ്ടാകുകയും മരണപ്പെടുകയും ചെയ്തെന്നാണ് പൊലീസ് നൽകുന്ന വിവരം.
സംഭവത്തിന് പിന്നാലെ മൂന്ന് കൗമാരക്കാരായ പ്രതികളെയും പൊലീസ് പിടികൂടി. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.