സൈദുല്ല, മുഹമ്മദ് ബഷീർ
കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതികളെ കർണാടകയിൽനിന്ന് പിടികൂടി
പടിഞ്ഞാറത്തറ: ബീവറേജ് പരിസരങ്ങളിൽ തക്കംപാത്തുനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി കത്തിമുനയിൽ നിർത്തി കൊള്ളയടിക്കുന്ന സംഘത്തെ പിടികൂടി വയനാട് പൊലീസ്. തരുവണ, മന്ദംകണ്ടി വീട്ടിൽ മുഹമ്മദ് ബഷീർ (45), പീച്ചങ്കോട്, കാളിയാർ വീട്ടിൽ സൈദുല്ല (36) എന്നിവരെയാണ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്ന് ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡ് വ്യാഴാഴ്ച സാഹസികമായി പിടികൂടിയത്. ഇവർ പനമരത്തും പടിഞ്ഞാറത്തറയിലും ഒരേരീതിയിൽ ആസൂത്രിത കവർച്ച നടത്തി, കർണാടകയിലേക്ക് മുങ്ങുകയായിരുന്നു.
ഇവർക്കെതിരെ പനമരം പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുഹമ്മദ് ബഷീറിന് എൻ.ഡി.പി.എസ്, അബ്കാരി കേസുകളടക്കം മാനന്തവാടി, കൽപറ്റ, വെള്ളമുണ്ട, വൈത്തിരി സ്റ്റേഷനുകളിലടക്കം എട്ടോളം കേസുകൾ നിലവിലുണ്ട്. സൈദുല്ലക്ക് കൽൽപറ്റ സ്റ്റേഷനിലും കേസുണ്ട്. ആഗസ്റ്റ് 31ന് ഉച്ചയോടെ പടിഞ്ഞാറത്തറ നായ്മൂല ബീവറേജിന് സമീപത്തുവെച്ചാണ് ഇവർ ആദ്യ കവർച്ച നടത്തിയത്.
കാറിലെത്തിയ സംഘം ലോട്ടറി വിൽപനക്കാരനായ ബിജോയിയിൽനിന്ന് ലോട്ടറി വാങ്ങി, പണം നൽകാനെന്ന വ്യാജേന കാറിൽ വിളിച്ചുകയറ്റി തട്ടിക്കൊണ്ടുപോയി മർദിച്ചു. ഷർട്ട് വലിച്ചുകീറി, കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവും ടിക്കറ്റുകളും കവരുകയുമായിരുന്നു. അന്ന് വൈകീട്ട് പനമരത്തുവെച്ചും ഇവർ കവർച്ച നടത്തി. നടവയൽ സ്വദേശിയെ ബലമായി കാറിലേക്ക് വലിച്ചുകയറ്റി മർദിച്ച് പണവും മദ്യവും തട്ടിയെടുത്ത് വഴിയിൽ തള്ളുകയായിരുന്നു. ഇത് കഴിഞ്ഞ് രാത്രിയോടെ കൽപറ്റ ബിവറേജിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഇരുവരെയും കൽപറ്റ പൊലീസ് കരുതൽ അറസ്റ്റുചെയ്ത് വിട്ടിരുന്നു.
പിന്നീട് തട്ടിപ്പിനിരയായവർ പരാതിയുമായി അതത് സ്റ്റേഷനുകളിലെത്തുകയും പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജില്ല പൊലീസ് മേധാവി എസ്. ദേവമനോഹർ, മാനന്തവാടി എ.എസ്.പി കാർത്തിക് എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ ബിജു വർഗീസിന്റെ നേതൃത്വത്തിൽ ശാലു ഫ്രാൻസിസ്, കെ.കെ. വിപിൻ, ശ്രീജേഷ്, അബ്ദുൽ വാജിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.