ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ തിലക് നഗറിൽ 21-കാരിയായ മോഡലും വിദ്യാർഥിനിയുമായ യുവതിയെ വാടകവീട്ടിൽ കയറി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ന്യൂ മഹാവീർ നഗറിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് മുസ്കാൻ എന്ന യുവതിക്ക് നേരെ ആക്രമണമുണ്ടായത്. അടിവയറ്റിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി തവണ കുത്തേറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
യുവതി സ്ഥിരമായി വ്യായാമത്തിന് പോയിരുന്ന ജിമ്മിലെ ട്രെയിനറായ ഇമ്രാൻ എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും ഒന്നര വർഷത്തോളമായി പരസ്പരം പരിചയമുള്ളവരായിരുന്നു. ഇമ്രാൻ മുസ്കാനോട് അടുപ്പം സ്ഥാപിക്കാൻ നിരന്തരം ശ്രമിച്ചിരുന്നതായും എന്നാൽ യുവതി ഇതിൽ നിന്നും ഒഴിഞ്ഞുമാറിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് അയൽവാസികളും സുഹൃത്തുക്കളും പൊലീസിന് നൽകിയ മൊഴി. യുവതിയെ ശല്യം ചെയ്തതിനെക്കുറിച്ച് മുസ്കാന്റെ സഹോദരിമാരും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ ഇമ്രാൻ ഒളിവിൽ പോയി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നതായും ഇമ്രാനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു. പ്രതി പ്രവർത്തിച്ചിരുന്ന ജിമ്മിലും വീട്ടിലും പൊലീസ് റെയ്ഡ് നടത്തി കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട യുവതിയും പ്രതിയും വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരായതിനാൽ പ്രദേശത്ത് സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.