എളേറ്റിൽ: മോഷണശ്രമം ആരോപിച്ച് ആവിലോറ സ്വദേശിയായ 12 വയസ്സുകാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി മർദിച്ച കേസിലെ പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. കോഴിക്കോട് വിമാനത്താവളം വഴി ദുബൈയിലേക്കാണ് ഇയാൾ പോയത്.
സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരം പൊലീസ് കേസെടുത്ത ദിവസമാണ് പ്രതി വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് വിമാനത്താവളത്തിൽ ഉണ്ടായിരുന്നെങ്കിലും നേരത്തേ റദ്ദാക്കിയ വിമാന സർവിസ് റീ ഷെഡ്യൂൾ ചെയ്തതിനെ തുടർന്നാണ് പ്രതിക്ക് യാത്ര ചെയ്യാനായതെന്നാണ് വിവരം. കേസിലെ മറ്റു രണ്ടു പ്രതികൾ കേരളത്തിൽ തന്നെയുണ്ടെന്നും ഇവരെ വേഗത്തിൽ പിടികൂടാനാകുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് കഴിഞ്ഞ ദിവസം തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. ആഗസ്റ്റ് ആറിനായിരുന്നു സംഭവം. വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം മുറിയിൽ പൂട്ടിയിട്ടെന്നാണ് പരാതി. തുടർന്ന് കൈകാലുകൾ കെട്ടിയിട്ട് മർദിക്കുകയും കണ്ണിൽ മുളകുവെള്ളം ഒഴിക്കുകയും മുറിവുകളിൽ മുളകുപൊടി പുരട്ടുകയും ചെയ്തതായി കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.
കൂടാതെ കാൽനഖങ്ങൾക്കിടയിൽ ഈർക്കിൽ കയറ്റിയതായും പരാതിയിൽ പറയുന്നു. സംഭവം സംബന്ധിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ പരാതിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. കേസിലെ പ്രതികൾക്കെതിരെ നിയമനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.