ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ അവയവങ്ങൾ വെട്ടിമാറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് തീവ്രവാദബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ്. കൊല്ലപ്പെട്ട 21കാരന്റെ കൈയിൽ ത്രിശൂലം പച്ചകുത്തിയിരുന്നു. ഇയാൾ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജഗ്ജിത് സിങ് എന്ന ജഗ്ഗു, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ കൊല്ലപ്പെട്ട വ്യക്തിയുമായി സൗഹൃദം ഭാവിച്ചുവരികയായിന്നു. ഡിസംബർ 14നും 15നുമിടെ യുവാവിനെ ആദർശ് നഗറിൽ നിന്ന് ഭൽസ്‍വ ഡെയ്റിയിലെ നൗഷാദിന്റെ വീട്ടിലെത്തിച്ചാണ് കൊലപാതകം നടത്തിയത്.
പിന്നീട് മൃതദേഹം എട്ടു കഷണങ്ങളാക്കി മാറ്റിയെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഇവർ സുഹൈൽ എന്ന വ്യക്തിക്ക് അയച്ചുകൊടുത്തതായും ഇയാൾക്ക് പാകിസ്താനിലെ ലഷ്കറെ ത്വയ്യിബയുമായി ബന്ധമുള്ളതായി സംശയമുണ്ടെന്നും പൊലീസ് കൂട്ടിചേചർത്തു. കൊലപാതകത്തിനു പിന്നാലെ രണ്ടുലക്ഷം രൂപ ഖത്തറിലെ സഹോദരി ഭർത്താവ് വഴി നൗഷാദിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്.
കൊലപാതകത്തിൽ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നൗഷാദ് തീവ്രവാദിയാണെന്നും കൊലപാതകം, പിടിച്ചുപറി തുടങ്ങി വിവിധ കേസുകളിൽ ജയിലിൽ കിടന്നിട്ടുണ്ടെന്നും ഇയാൾക്ക് ഹർകത്തുൽ അൻസാർ എന്ന ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.