ന്യൂഡൽഹി: കടമായി നൽകിയ പണം തിരികെ ചോദിച്ചതിന് അയൽവാസിയായ വയോധികയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി അഴുക്കുചാലില്‍ വലിച്ചെറിഞ്ഞ ദമ്പതികൾ, കഷണങ്ങളാക്കിയ മൃതദേഹമടങ്ങിയ ബാഗുമായി പുറത്തേക്ക് വരുന്നതിന്‍റെയും കാറിൽ വെക്കുന്നതിന്‍റെയുമൊക്കെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഡൽഹിയിലെ നജഫ്ഗഡിൽ ജൂണിൽ നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ഇവന്‍റ് മാനേജ്‌മെന്‍റ് ജോലിക്കാരനായ അനിൽ ആര്യയും ഭാര്യയും അറസ്റ്റിലായത്.
അയൽവാസിയും 72കാരിയുമായ കവിതയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. അതേസമയം, താൻ ആരെയും കൊന്നിട്ടില്ലെന്നും കവിതയെ കൊലപ്പെടുത്തിയതിനു ശേഷം ഭർത്താവ് തന്നെയും മകളെയും കൊല്ലാൻ ശ്രമിച്ചുവെന്നുമാണ് അനിൽ ആര്യയുടെ ഭാര്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അനിൽ തന്നെ പലതവണ ആക്രമിച്ചുവെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്.
കവിതയിൽ നിന്ന് അനിൽ 1.5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ജൂൺ 30ന് കവിത പണം തിരികെ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ അനിലും ഭാര്യയും ചേർന്ന് അന്ന് രാത്രി വീട്ടിൽ തനിച്ചായിരുന്ന കവിതയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. ഇതിനുശേഷം മൃതദേഹം മൂന്ന് കഷണങ്ങളായി മുറിച്ച് മൂന്ന് ബാഗുകളിലാക്കി നജഫ്ഗഡിലെ അഴുക്കുചാലിൽ എറിഞ്ഞതായി ദ്വാരക ഡി.സി.പി സന്തോഷ് കുമാർ മീണ പറയുന്നു.
Delhi | A couple arrested for allegedly murdering old woman & chopping her body in pieces after they were unable to repay her money.
— ANI (@ANI) July 14, 2021
"I haven't killed anyone. After killing her, he (husband) tried to kill me & my daughter. He's assaulted me several times," says the accused wife pic.twitter.com/2vEfGc3vI9
കൊലപാതകം നടത്തിയ ജൂൺ 30ന് രാത്രി ഒമ്പത് മുതൽ പിറ്റേന്ന് രാവിലെ അഞ്ച് വരെ ദമ്പതികൾ കവിതയുടെ വീട്ടിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രക്തപ്പാടുകൾ കഴുകി വൃത്തിയാക്കാനാണ് അത്രയും സമയം അവിടെ ചെലവഴിച്ചത്. ജൂലൈ ഒന്നിന് രാവിലെ 6.45ന് ഇവർ ബാഗുകളുമായി പുറത്തുവരുന്നതും കാറിനരികിലെത്തുന്നതുമൊക്കെയാണ് സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിരിക്കുന്നത്. മൃതദേഹം അഴുക്കുചാലിൽ എറിയുന്നതിനുമുമ്പ് കവിത അണിഞ്ഞിരുന്ന ആഭരണങ്ങളും ഇവർ കൈക്കലാക്കിയെന്നും ഒരു ഫിനാൻസ് കമ്പനിയിൽ പണയം വച്ച് 70,000 രൂപയെടുത്തെന്നും പൊലീസ് പറയുന്നു. തുടർന്ന് ഇരുവരും യു.പിയിലേക്ക് കടന്നു.
കവിതയെ കാണാതായതായും വീട് പൂട്ടിയിരിക്കുകയാണെന്നും പറഞ്ഞ് ജൂലൈ മൂന്നിന് മരുമകൾ പൊലീസിനെ സമീപിക്കുകയായിരുന്നു. ജൂലൈ ഏഴിന് കവിതയുടെ അയൽക്കാരായ അനിലിനെയും ഭാര്യയെയും കാണാനില്ലെന്നും അവർ പരാതിപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച ഉത്തർപ്രദേശിലെ ബറേലിയിൽനിന്ന് ഇരുവരെയും അറസ്റ്റു ചെയ്ത്. അന്നുതന്നെ അഴുക്കുചാലിൽനിന്ന് കവിതയുടെ മൃതദേഹവും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.