അസ്ഥികൂടം പൊലീസ് തുണികൊണ്ട് മൂടുന്നു
ആറ്റിങ്ങൽ: ദിവസങ്ങളായി രൂക്ഷമായ ദുർഗന്ധം കാരണം തേടി ഇറങ്ങിയവർ ഞെട്ടി. മണമ്പൂര് ഗ്രാമപഞ്ചായത്തിലെ കണ്ണങ്കര കോണത്ത് ദിവസങ്ങളായി രൂക്ഷമായ ദുർഗന്ധം സഹിക്കേണ്ടി വരികയാണ്. ഇത് എവിടെ നിന്ന് നാട്ടുകാർ പരസ്പരം ചോദിച്ചുവെങ്കിലും കാരണം കണ്ടെത്താനായില്ല. തൊഴിലുറപ്പ് തൊഴിലാളികൾ ഈ ഭാഗത്ത് ജോലിക്ക് എത്തുകയും ദുർഗന്ധം കാരണം നിൽക്കാൻ കഴിയാത്ത അവസ്ഥയുമായി. അങ്ങനെയാണ് വ്യാഴാഴ്ച ദുർഗന്ധം എവിടുന്നാണ് വരുന്നതെന്നും അതിന്‍റെ കാരണം കണ്ടെത്താനും തൊഴിലാളികൾ സമീപത്തെ പുരയിടങ്ങളിൽ തിരച്ചിൽ നടത്തിയത്. അന്വേഷിച്ച് എത്തിയ വീട്ടമ്മമാർ റബ്ബർ പുരയിടത്തിൽ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു.
തലയോട്ടി ഉൾപ്പെടുന്ന മനുഷ്യ അസ്ഥികൂടം. സമീപത്ത് പഴകിയ വസ്ത്രങ്ങളും ശരീരം അഴുകി തീർന്ന ലക്ഷണങ്ങളും മാത്രം. വാടകവീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന ദേവദാസന്റേതാണ് മൃതദേഹം എന്ന് അദ്ദേഹത്തിൻറെ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. കഴിഞ്ഞ 10 ദിവസമായി അദ്ദേഹത്തെ കാണ്മാനില്ലായിരുന്നു. വീട്ടുകാർ അന്വേഷിച്ചവരകയാണ് അസ്ഥികൂടം കണ്ടെത്തുന്നത്. മൃതദേഹം കണ്ടതിന് സമീപത്ത് വീടിലാണ് ദേവദാസൻ വാടകയ്ക്ക് താമസിച്ചിരുന്നത്.
മരണം കാരണം എന്തെന്നും എങ്ങനെയെന്നും കണ്ടെത്താനായിട്ടില്ല. മൃതദേഹം പൂർണമായും അഴുകി നശിക്കുകയും അസ്ഥികൾ മാത്രമാണ് അവശേഷിക്കുകയും ചെയ്തത്. സാധാരണഗതിയിൽ 10 ദിവസം കൊണ്ട് മൃതദേഹം ഇത്രയും പൂർണമായും നശിക്കാറില്ല. മൃതദേഹത്തിന്റെ തലയോട്ടി വേർപെട്ട് മറ്റൊരു ഭാഗത്തായാണ് കിടന്നത്. സമീപത്തു നിന്നും ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. ഈ കത്തി ദേവദാസ് ഉപയോഗിച്ചിരുന്ന കത്തിയാണോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. അതിനാൽ തെളിവെടുപ്പും സങ്കീർണമാണ്. പോലീസ് ഫോറൻസിക് വിഭാഗം എത്തി വിശദമായി തെളിവ് ശേഖരണം നടത്തി. പോലീസ് സർജന്റെ സാന്നിധ്യത്തിലുള്ള മൃതദേഹ പരിശോധനയ്ക്കായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സൂക്ഷ്മമായ അന്വേഷണത്തിനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. തടിപ്പണിക്കാരനായ ദേവദാസന്റെ സൗഹൃദങ്ങൾ, ബന്ധുക്കൾ, തദ്ദേശവാസികൾ എന്നിവരിൽ നിന്നെല്ലാം പോലീസ് വിവരങ്ങൾ തേടുന്നുണ്ട്. മരണകാരണം ഉൾപ്പെടെയുള്ള വിവരങ്ങൾ വിശദമായ പരിശോധനകൾക്ക് ശേഷമേ പറയുവാൻ കഴിയൂ എന്ന് പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.