സന്ദീപ് ടി.എസ്
പാറശ്ശാല: ലൈഫ് ഭവനപദ്ധതിപ്രകാരം അനുവദിച്ച തുക മാറിനല്‍കുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ വിജിലന്‍സ് പിടിയിലായി. കൊല്ലം അയത്തില്‍ സ്വദേശിയും കാരോട് ഗ്രാമപഞ്ചായത്ത് വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫിസറുമായ സന്ദീപ് ടി.എസാണ് പിടിയിലായത്. കാരോട് സ്വദേശിയായ പരാതിക്കാരന് ലൈഫ് ഭവന പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തില്‍നിന്ന് അനുവദിച്ച തുക മാറിനല്‍കുന്നതിനാണ് സന്ദീപ് കൈക്കൂലി ആവശ്യപ്പെട്ടത്.
പരാതിക്കാരന്‍ 2024നാണ് വീടിന് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് 4 ലക്ഷം രൂപ അനുവദിച്ചു. ആദ്യ ഗഡുവായ 40,000 രൂപ അനുവദിച്ചപ്പോൾ സന്ദീപ് പരാതിക്കാരന്റെ വീടും സ്ഥലവും സന്ദര്‍ശിക്കുകയും തുടര്‍ന്ന് ഓഫിസിലെത്തിയ പരാതിക്കാരനില്‍നിന്ന് 500രൂപ കൈക്കൂലി വാങ്ങുകയും ചെയ്തിരുന്നു. രണ്ടാം ഗഡുവായ ഒരു ലക്ഷം രൂപ മാറിനല്‍കിയ സമയത്ത് സന്ദീപ് 1000 രൂപകൂടി വാങ്ങി.
മൂന്നാം ഗഡുവായ രണ്ട് ലക്ഷം രൂപ അനുവദിച്ചപ്പോള്‍ പരാതിക്കാരന്‍ ഓഫിസിലെത്തി സന്ദീപിനെ കണ്ടു. സന്ദീപ് വീട് പണി വിലയിരുത്തി മടങ്ങി. എന്നാല്‍, പണം ലഭിക്കാൻ കാലതാമസമുണ്ടായതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ പഞ്ചായത്ത് ഓഫിസിലെത്തി വിവരം തിരക്കിയപ്പോള്‍ 2,500 രൂപ കൂടി തന്നാലേ തുക പാസ്സാക്കൂവെന്ന് പറഞ്ഞ് സന്ദീപ് പരാതിക്കാരനെ തിരിച്ചയച്ചു. പരാതിക്കാരന്‍ വിവരം തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് രണ്ട് സൂപ്രണ്ടിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നിർദേശാനുസരണം വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചുവരവേ കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെ ഓഫിസ് പരിസരത്തുവെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.