കുഞ്ഞിനെ ക്ഷേത്രനടയിൽ ഉപേക്ഷിക്കാൻ ശ്രമം: മദ്യപിച്ച് ലക്കുകെട്ട യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് കുഞ്ഞിനെ മാതാവിന് കൈമാറി

വൈക്കം: ഭാര്യയുമായി കലഹിച്ച് ഒരു വയസ്സുള്ള കുഞ്ഞുമായി വീടുവിട്ടിറങ്ങിയ യുവാവ് കുഞ്ഞിനെ വൈക്കം മഹാദേവ ക്ഷേത്ര നടയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മദ്യപിച്ച് ലക്കുകെട്ട യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് കുഞ്ഞിനെ ഞീഴൂരിലെ വീട്ടിലെത്തിച്ച് മാതാവിന് കൈമാറി.

ഞായറാഴ്ച വൈകീട്ട് നാലോടെ വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെനടയിലായിരുന്നു സംഭവം. ആലപ്പുഴ പെരുമ്പളം സ്വദേശിയായ യുവാവ് ഭർത്താവിനെ പിരിഞ്ഞുനിൽക്കുന്ന കുഞ്ഞുള്ള ഞീഴൂർ സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്.

യുവാവിന് യുവതിയിൽ ഒരുവയസ്സുള്ള കുഞ്ഞുണ്ട്. യുവാവിന്‍റെ മാതാവ് കുഞ്ഞിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് കുഞ്ഞിനെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യുവതി സമ്മതിച്ചില്ല. ഇതിനെച്ചൊല്ലി ഇരുവരും വഴക്കുണ്ടാക്കി. ഉച്ചകഴിഞ്ഞ് മദ്യപിച്ച് ഭാര്യവീട്ടിലെത്തിയ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും മർദിച്ചശേഷം കുഞ്ഞുമായി ഓട്ടോയിൽ കടന്നുകളഞ്ഞു. കുഞ്ഞുമായി തലയോലപ്പറമ്പിലെയും വൈക്കത്തെയും ബാറുകളിലെത്തി മദ്യപിച്ച യുവാവ് കുഞ്ഞിനെ വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയിൽ ഉപേക്ഷിക്കാൻ തുനിഞ്ഞു. നാട്ടുകാർ ഇടപെട്ടതോടെ ഓട്ടോയിൽ കയറിപ്പോയ ഇയാൾ ഓട്ടോക്കാരനോട് ഇത് തന്‍റെ കുഞ്ഞല്ലെന്ന് പറഞ്ഞു. കാര്യം പന്തിയല്ലെന്ന് മനസ്സിലാക്കിയ ഓട്ടോക്കാരൻ യുവാവിനെയും കുഞ്ഞിനെയും വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ തെക്കേനടയിലെത്തിച്ചു.

ഓട്ടോയിൽ നിന്നിറങ്ങിയ യുവാവ് കുഞ്ഞിനെ ക്ഷേത്രനടയിൽ വീണ്ടും ഉപേക്ഷിക്കാൻ ശ്രമം നടത്തിയപ്പോൾ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെയും പിതാവിനെയും പൊലീസ് ഞീഴൂരിലെ വീട്ടിലെത്തിച്ചു. യുവാവ് ഭാര്യവീട്ടിൽ വീണ്ടും സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - Attempt to leave the baby on the temple walk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.