വിനീഷ്
പാലക്കാട്: ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റിട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഡി.വൈ.എഫ്.ഐ നേതാവിന് നേരെ ആക്രമണം. വാണിയംകുളം പനയൂർ സ്വദേശി വിനേഷിനെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ വിനേഷിന്‍റെ തലക്ക് ഗുരുതര പരിക്കേറ്റു. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിനീഷിന് വെന്‍റിലേറ്ററിലാണ്. വിനീഷിനെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, ആക്രമണം നടത്തിയ രണ്ടു പേരെ കോഴിക്കോട് നിന്ന് പിടികൂടിയതായി വിവരം. ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളാണ് പിടിയിലായവർ. കോയമ്പത്തൂർ-മംഗലാപുരം ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സിറ്റി ക്രൈം സ്ക്വാഡും ആർ.പി.എഫും ചേർന്നു പിടികൂടുകയായിരുന്നു. പ്രതികളുടെ പേരുവിവരങ്ങൾ വൈകാതെ പുറത്തുവിടും.
വിനീഷ് പനയൂർ യൂനിറ്റ് അംഗവും വാണിയംകുളം മേഖലാ കമ്മിറ്റിയംഗവുമായിരുന്നു. സംഘടനാ ക്രമീകരണത്തിന്‍റെ ഭാഗമായി വാണിയംകുളം, കൂനത്തറ എന്നീ രണ്ട് മേഖലകളായി തിരിച്ചു. വാണിയംകുളം മേഖലയിൽ നിന്ന് വിനീഷ് കൂനത്തറ മേഖലയിലേക്ക് മാറി. ഒപ്പം പനയൂർ യൂനിറ്റും കൂനത്തറയിലേക്ക് മാറി.
ഇവിടെ വിനീഷ് ഡി.വൈ.എഫ്.ഐ ജോയിന്‍റ് സെക്രട്ടറിയായിരുന്നു. ഈ സമയത്ത് പനയൂർ ഉൾപ്പെടെയുള്ള യൂനിറ്റ് കമ്മിറ്റികൾ വാണിയംകുളം മേഖലയിലേക്ക് വീണ്ടും തിരിച്ചുമാറ്റി. ഇതിൽ വാണിയംകുളം മേഖല കമ്മിറ്റിയുമായി വിനീഷിന് വിയോജിപ്പ് ഉണ്ടാവുകയും അക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു.
പിന്നാലെ വാണിയംകുളം മേഖല കമ്മിറ്റിയംഗമായ വിനീഷ് സംഘടനാ ചുമതലയിൽ നിന്ന് പൂർണമായി മാറിനിന്നു. പിന്നീട് ഡി.വൈ.എഫ്.ഐയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെ എതിർക്കുന്നതിലേക്ക് വിനീഷ് കടന്നു. കഴിഞ്ഞ ദിവസം വാണിയംകുളം മേഖല സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വിനീഷ് കമന്‍റിടുകയും ഇതിന് മറുപടിയായി പ്രാദേശിക നേതാക്കൾ തിരിച്ചും കമന്‍റിട്ടു.
താൻ വാണിയംകുളത്ത് ഉണ്ടെന്നും ആക്രമിക്കേണ്ടവർക്ക് വരാമെന്നും വിനീഷ് വെല്ലുവിളിക്കുകയും ചെയ്തു. ഇന്നലെ രാത്രിയിൽ വിനീഷിന് നേരെ വാണിയംകുളം, പനയൂർ ഭാഗങ്ങളിൽ നിന്ന് ആക്രമണം ഉണ്ടാവുകയായിരുന്നു.
മൂന്നു വർഷം മുമ്പ് പരാതിയുടെ അടിസ്ഥാനത്തിൽ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് വിനീഷിനെ പുറത്താക്കിയിരുന്നു. ഡി.വൈ.എഫ്.ഐ കൂനത്തറ മേഖലാ കമ്മിറ്റി രൂപീകരിച്ചതോടെ ജോയിന്‍റ് സെക്രട്ടറിയായ വിനീഷ് സംഘടനയിൽ വലിയ തിരിച്ചുവരവാണ് നടത്തിയിരുന്നത്.
സംഘടനയുടെ പ്രാദേശിക മേഖലയിൽ പ്രവർത്തിച്ചിരുന്ന വിനീഷ് നിയമസഭാ സമ്മേളനം അടക്കം സി.പി.എം അനുകൂലമായ വാർത്തകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സംഘനാ പ്രവർത്തനമില്ലാത്തതിനാൽ
വിനീഷിനെ സംഘടനയുടെ മുഴുവൻ ചുമതലയിൽ നിന്ന് നീക്കിയിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.