നജ്റുൽ ഹഖിന്‍റെ പുറത്തെ മർദനമേറ്റ പാടുകൾ

അധിക ബിരിയാണി ചോദിച്ച് അസം സ്വദേശിയെ ക്രൂരമായി മർദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ -Video

തൊടുപുഴ: ഭക്ഷണം കഴിക്കാനെത്തിയ മൂന്നംഗസംഘം ഹോട്ടൽ ജീവനക്കാരനായ അന്തർ സംസ്ഥാനത്തൊഴിലാളിയെ ക്രൂരമായി മർദിച്ചു. അസം സ്വദേശി നജ്റുൽ ഹഖിനാണ് (35) മർദനമേറ്റത്. സംഭവത്തിൽ മൂന്നുപേരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ മങ്ങാട്ടുകവലയിലെ മുബാറക് ഹോട്ടലിൽ ഞായറാഴ്ച നടന്ന സംഭവം ബുധനാഴ്ചയാണ് പുറത്തറിയുന്നത്.

തൊടുപുഴ വെളിയത്ത് ബിനു (42), അറക്കുളം മുളക്കൽ വിഷ്ണു (27), കുമാരമംഗലം ചേനക്കരകുന്നേൽ നിബുൻ (32) എന്നിവരാണ് അറസ്റ്റിലായത്. നരഹത്യ ശ്രമത്തിനാണ് കേസെടുത്തത്. ഭക്ഷണം കഴിച്ചശേഷം വാങ്ങിയ പാർസലിൽ കൂടുതൽ അളവ് വേണമെന്ന് പ്രതികൾ ആവശ്യപ്പെടുകയും ഹോട്ടലുടമ സ്ഥലത്തില്ലാത്തതിനാൽ നൽകാനാവില്ലെന്ന് അറിയിച്ച ജീവനക്കാരനെ ക്രൂരമായി മർദിക്കുകയുമായിരുന്നു.

ഇരുമ്പു പോലുള്ള വസ്തുകൊണ്ട് പുറത്തിടിക്കുകയും കടക്കുള്ളിലിട്ട് ചവിട്ടുകയും ചെയ്തതായി ഹോട്ടലുടമ സക്കീർ പറഞ്ഞു. ദേഹമാസകലം മർദനേമറ്റ പാടുകളുണ്ട്. ഞായറാഴ്ചതന്നെ പരാതി നൽകാൻ ഒരുങ്ങിയെങ്കിലും പരാതിപ്പെട്ടാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായി പറഞ്ഞ് നജ്റുൽ ഹഖ് പിന്തിരിപ്പിക്കുകയായിരുന്നു എന്നാണ് ഹോട്ടലുടമ പറയുന്നത്. പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബുധനാഴ്ച പരാതി നൽകുകയും പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്തത്.

നജ്റുൽ ഹഖ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം സംബന്ധിച്ച് ആശുപത്രിയിൽനിന്നോ ഹോട്ടൽ അധികൃതരിൽനിന്നോ ബുധനാഴ്ചവരെ വിവരം ലഭിച്ചിരുന്നില്ലെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.


Tags:    
News Summary - Accused arrested for brutally beating Assam native

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.