സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിൽ ഹാജരാക്കുന്നു 

വീട്ടുജോലിക്കാരിയായ 12കാരിയെ നാല് ദിവസം മുറിയിൽ പൂട്ടിയിട്ട് കുടുംബത്തിന്‍റെ ക്രൂരത

മുംബൈ: നാഗ്പൂരിൽ വീട്ടുജോലിക്കാരിയായ 12കാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും കൈകളിൽ സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത നിലയിൽ കണ്ടെത്തി. നാഗ്പൂരിലെ അഥർവ നഗരിയിൽ വീട്ടുജോലി ചെയ്തു താമസിക്കുന്ന ബംഗളൂരു സ്വദേശിയായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം. പെൺകുട്ടിയെ മർദിച്ചതോടൊപ്പം സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽപ്പിക്കുകയും ചൂടുള്ള വസ്തുക്കൾ, സിഗരറ്റ് കുറ്റി എന്നിവ കൊണ്ട് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. കുട്ടിയെ വീട്ടിൽ നാല് ദിവസം പൂട്ടിയിട്ട് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു വീട്ടുകാർ. കുട്ടിക്ക് ഭക്ഷണമോ വെള്ളമോ നൽകിയിരുന്നില്ല. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് പൊലീസിൽ വിവരമറിയിക്കുന്നത്.

സ്കൂളിൽ പഠിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയാണ് മകളെ നാഗ്പൂരിലേക്ക് കൊണ്ട് പോയതെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. നാഗ്പൂരിൽ എത്തിയ ശേഷം കൊടിയ പീഡനങ്ങൾക്കാണ് പെൺകുട്ടി ഇരയായത്‌. താമസിക്കുന്ന റൂമിന്‍റെ വൈദ്യുതി ബിൽ അടക്കാത്തതിനാൽ ഇരുട്ടത്താണ് കഴിഞ്ഞിരുന്നതെന്നും റൊട്ടി പോലുള്ള ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിർത്തിയിരുന്നതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു.

മെഡിക്കൽ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ നിരവധി മുറിവുകളും പൊള്ളലേറ്റ പാടുകളും കണ്ടെത്തിയതായി സാമൂഹിക പ്രവർത്തകയും കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷന്‍റെ പ്രവർത്തകയുമായ ശീതൾ പാട്ടീൽ പറഞ്ഞു. പുനരധിവാസം ആരംഭിക്കുന്നതിന് മുമ്പ് പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്നും വീട്ടുകാർക്കെതിരെ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - A 12-year-old domestic worker was locked in a room for four days and was brutalized by the family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.