കോഴിക്കോട്: ജപ്പാൻ സർക്കാറിന്റെ നാലരക്കോടി രൂപയുടെ മെക്സ്റ്റ് (MEXT) സ്കോളർഷിപ് നേടി തലാൽ ഹാഷിം എന്ന ചേന്ദമംഗലൂരുകാരൻ. ജാപ്പനീസ് കൊറിയൻ കാർട്ടൂണുകളിലൂടെ ജാപ്പനീസ് ഭാഷ പഠിച്ചതാണ് നേട്ടത്തിലേക്ക് വഴിയൊരുക്കിയത്.
2003ൽ ഖത്തറിലായിരുന്നു തലാലിന്റെ ജനനം. സഹോദരിക്കും സഹോദരന്മാർക്കുമൊപ്പം ജാപ്പനീസ് ആനിമെകൾ കാണുന്നത് തലാലും പതിവാക്കിയിരുന്നു. വലിയ ക്ലാസുകളിലെത്തിയപ്പോഴേക്കും മുതിർന്നവർക്ക് ജാപ്പനീസ് കാർട്ടൂണുകളിൽ താൽപര്യം കുറഞ്ഞെങ്കിലും തലാൽ പഠനത്തോടൊപ്പം ജാപ്പനീസ് ഭാഷ പഠനത്തിനും സമയം കണ്ടെത്തി.
2015ൽ കുടുംബം നാട്ടിൽ സ്ഥിരതാമസമാക്കിയതോടെ ചേന്ദമംഗലൂർ ഹൈസ്കൂളിലും റഹ്മാനിയ സ്കൂളിലുമായി പഠനം പൂർത്തിയാക്കി. ചെന്നൈ ക്രസന്റ് കോളജ് ഓഫ് ടെക്നോളജിയിൽ ബി.ടെക്കിന് ചേർന്നപ്പോഴും തലാൽ താലോലിച്ചിരുന്ന സ്വപ്നമായിരുന്നു ജപ്പാൻ യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ പഠനം.
ജപ്പാൻ ഭാഷ പഠനം തുടർന്ന തലാൽ 2023ൽ ബംഗളൂരുവിൽ നടന്ന പരീക്ഷയിൽ ഉയർന്ന ഗ്രേഡോടെ വിജയിച്ചു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ജപ്പാൻ ഗവൺമെന്റ് ആഗോള തലത്തിൽ നടത്തുന്ന മെക്സ്റ്റ് സ്കോളർഷിപ് പരീക്ഷക്ക് അപേക്ഷിച്ചത്. ചെന്നൈ ജപ്പാൻ കൾചറൽ സെന്ററിൽ നടന്ന പ്രാഥമിക പരീക്ഷയിലും വൈവയിലും യോഗ്യത നേടി അവസാനം സ്കോളർഷിപ്പിന് അർഹത നേടുകയായിരുന്നു. അടുത്ത ദിവസംതന്നെ പഠനത്തിനായി തലാൽ ജപ്പാനിലേക്ക് യാത്രയാകും.
ട്യൂഷൻ ഫീസ് ജപ്പാൻ ഗവൺമെന്റ് നേരിട്ട് യൂനിവേഴ്സിറ്റിക്കാണ് നൽകുക. താമസം, ഭക്ഷണം എന്നിവക്കായി അഞ്ചു വർഷത്തോളം മാസംതോറും 67000 രൂപ സ്റ്റൈപ്പന്റായി തലാലിന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.