കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) വളർച്ച കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിക്കുമെന്ന ആശങ്കകൾക്കിടെ പ്രതീക്ഷ പ്രകടിപ്പിച്ച് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്. എ.ഐ സമൂഹത്തിൽ വൻതോതിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് സക്കർബർഗിന്റെ അഭിപ്രായം. എ.ഐയുടെ വളർച്ചക്കായി മെറ്റ 8,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മെറ്റക്ക് പുറമെ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗ്ൾ തുടങ്ങിയ കമ്പനികളും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. എ.ഐ മനുഷ്യന്റെ ചിന്താശേഷിയെ മറികടക്കുന്ന ‘സൂപ്പർ ഇന്റലിജൻസ്’ ഘട്ടത്തിലെത്തുന്നത് സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. എന്നാൽ എ.ഐ ഭൂരിഭാഗം ജോലികളും ഇല്ലാതാക്കുമെന്നും മനുഷ്യരുടെ പ്രസക്തി കുറക്കുമെന്നും കരുതുന്നതിൽ തനിക്ക് അത്ഭുതമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മീറ്റ് വെബ്‌സൈറ്റിലെ ഒരു ബ്ലോഗ് പോസ്റ്റിലായിരുന്നു സക്കർബർഗിന്റെ പ്രതികരണം.
എ.ഐയുടെ സാധ്യത ഓട്ടോമേഷനിൽ മാത്രം ഒതുങ്ങില്ലെന്നും സക്കർബർഗ് പറഞ്ഞു. പുതിയ സാങ്കേതികവിദ്യകൾ ഉയർന്നുവരുമ്പോൾ പുതിയ തൊഴിൽ മേഖലകളും രൂപപ്പെടും. ആപ്പ് ഡെവലപ്പർമാർ, സോഷ്യൽ മീഡിയ ക്രിയേറ്റർമാർ, ഇലക്ട്രിക് വാഹന ടെക്നീഷ്യൻമാർ, ഡാറ്റ സെന്റർ ജീവനക്കാർ തുടങ്ങിയ ജോലികൾ ഒരു തലമുറ മുമ്പ് സാധാരണമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ എ.ഐയുടെ വളർച്ചയോടെ നിലവിൽ സങ്കൽപ്പിക്കാൻ കഴിയാത്ത പുതിയ തൊഴിലുകളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐ ഉപയോഗിച്ച് വ്യക്തിഗത ഉൽപന്നങ്ങൾ രൂപകൽപന ചെയ്യുന്ന ചെറിയ സ്റ്റുഡിയോകൾ, വ്യക്തിഗത ചികിത്സകൾ വികസിപ്പിക്കുന്ന ‘പേഴ്സണൽ ബയോളജിസ്റ്റുകൾ’ തുടങ്ങിയ പുതിയ തൊഴിൽ മേഖലകൾ ഭാവിയിൽ ഉയർന്നുവരാമെന്നും സക്കർബർഗ് ഉദാഹരണമായി പറഞ്ഞു.
അതേസമയം, എ.ഐയുടെ വളർച്ചയോടെ കമ്പനികളുടെ വലിപ്പം കുറയാൻ സാധ്യതയുണ്ടെങ്കിലും കൂടുതൽ കമ്പനികൾ രൂപപ്പെടുന്നതിലൂടെ മൊത്തത്തിൽ തൊഴിലവസരങ്ങൾ വർധിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറച്ച് ജീവനക്കാരുമായി പ്രവർത്തിക്കുന്ന കൂടുതൽ കമ്പനികളായിരിക്കും ഭാവിയിൽ ഉണ്ടാകുകയെന്നും സക്കർബർഗ് അഭിപ്രായപ്പെട്ടു.
എ.ഐ വികസനത്തിനായി മെറ്റ വൻതോതിൽ നിക്ഷേപം നടത്തുന്നതിനിടെയാണ് 8,000 ജീവനക്കാരെ പിരിച്ചുവിട്ടത്. ഈ വർഷം എ.ഐ മേഖലയിലേക്കായി 145 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനാണ് മെറ്റയുടെ പദ്ധതി. ഇതിന്റെ പശ്ചാത്തലത്തിലാണ് എ.ഐ തൊഴിലുകൾ ഇല്ലാതാക്കുന്നതിനുപകരം പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്ന സക്കർബർഗിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.