കേരള എൻട്രൻസ് ഓൺലൈനാക്കുന്നതിൽ അനിശ്ചിതത്വം

തിരുവനന്തപുരം: എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ ഈ വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്താനുള്ള തീരുമാനത്തിൽ അനിശ്ചിതത്വം. പരീക്ഷ നടത്തിപ്പിന് സാങ്കേതിക സഹായം ഒരുക്കേണ്ട ഏജൻസിയുടെ കാര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിട്ടില്ല. ഇതുകാരണം നീറ്റ്-യു.ജി, ജെ.ഇ.ഇ പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ തീയതി നിശ്ചയിക്കാനായിട്ടില്ല.

പരീക്ഷ നടത്തിപ്പിന് സാങ്കേതിക സഹായം ഒരുക്കാൻ മുൻപരിചയമുള്ള സ്ഥാപനങ്ങളിൽനിന്ന് ആദ്യം താൽപര്യപത്രവും പിന്നീട് ടെൻഡറും ക്ഷണിച്ചിരുന്നു. ഒന്നേകാൽ ലക്ഷത്തോളം പേർ എഴുതുന്ന പരീക്ഷക്ക് സാങ്കേതിക സൗകര്യം ഒരുക്കാൻ ശേഷിയുള്ളതെന്ന് വിലയിരുത്തുന്ന സ്ഥാപനം നേരേത്ത ജെ.ഇ.ഇ പരീക്ഷ നടത്തിപ്പിൽ വിവാദത്തിലകപ്പെട്ടതാണ്. ഈ കമ്പനിയുടെ പ്ലാറ്റ്ഫോം പരീക്ഷ നടത്തിപ്പിന് ഉപയോഗിക്കാൻ സർക്കാറിന് താൽപര്യവുമില്ല. മറ്റ് സ്ഥാപനങ്ങൾക്കാകട്ടെ, ഒരേ സമയം ലക്ഷത്തിലധികം വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്താൻ സാങ്കേതിക ശേഷിയില്ല.

നേരേത്ത പ്രവേശന പരീക്ഷ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഈ വർഷം മുതൽ എൻജിനീയറിങ് എൻട്രൻസ് കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടെൻഡർ നടപടികളിലേക്ക് പോയത്. നടപടികൾക്ക് സർക്കാറിൽനിന്നുള്ള അംഗീകാരവും വൈകി. നടപടികൾ വൈകിയ സാഹചര്യത്തിൽ ഈ വർഷം കൂടി പേപ്പർ-പെൻ രീതിയിൽ ഒ.എം.ആർ പരീക്ഷ നടത്താനും അടുത്തവർഷം മുതൽ ആവശ്യമായ മുന്നൊരുക്കത്തോടെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് പോകാനും സർക്കാർ ആലോചിക്കുന്നുണ്ട്.

നിലവിലെ രീതി മാറ്റി സ്വകാര്യ കമ്പനിയുടെ സാങ്കേതിക സഹായത്തോടെ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്താൻ സർക്കാറിന്‍റെ നയപരമായ തീരുമാനവും ആവശ്യമാണ്. ഇതിനുശേഷം പരീക്ഷനടത്തിപ്പിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് പറയുന്നത്. പ്രവേശന പരീക്ഷ കമീഷണർ വ്യാഴാഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിനെ കണ്ട് നടപടികൾ വിശദീകരിക്കുകയും ചെയ്തു.

Tags:    
News Summary - Uncertainty in making Kerala entrance online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.