കണ്ണൂർ വാഴ്സിറ്റിയിൽ കൂടുതൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് ഗ്രേസ് മാർക്ക്

കണ്ണൂർ: എൻഡോസൾഫാൻ ദുരിതബാധിതരായ വിദ്യാർഥികളുൾപ്പെടെ കൂടുതൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് പരീക്ഷകളിൽ ഗ്രേസ് മാർക്ക് അനുവദിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. സംസ്ഥാന ഭിന്നശേഷി കമീഷണറുടെ നിർദേശത്തെ അടിസ്ഥാനമാക്കി മാനദണ്ഡങ്ങൾ തയാറാക്കാൻ പരീക്ഷാകാര്യ സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി.

ബയോകെമിസ്ട്രി, ബയോ ഇൻഫർമാറ്റിക്സ് വിഷയങ്ങളിൽ പ്രത്യേകം പഠന ബോർഡുകൾ രൂപവത്കരിക്കും. ലോക്ഡൗൺ കാലത്ത് പഠനപ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാർ നിയോഗിച്ച ഡോ. ബി. ഇഖ്ബാൽ കമ്മിറ്റി നിർദേശങ്ങൾ സർവകലാശാലയിൽ നടപ്പാക്കും.

സ്റ്റുഡൻറ് പൊലീസ് കാഡറ്റുമാർക്ക് ബിരുദ പ്രവേശനത്തിന് അടുത്ത വർഷം മുതൽ വെയ്റ്റേജ് മാർക്ക് നൽകാനും തീരുമാനിച്ചു. 2014, 2015, 2016 വർഷങ്ങളിൽ ബിരുദാനന്തര ബിരുദ പ്രവേശനം നേടി പഠനം പൂർത്തിയാക്കിയ വിദ്യാർഥികളിൽ പരാജയപ്പെട്ടവർക്കായി ഒറ്റത്തവണ മേഴ്സി ചാൻസ് പരീക്ഷ നടത്തും.

സർവകലാശാലയുടെ താവക്കര ആസ്ഥാനത്ത് കെ.എസ്.ഇ.ബിയുമായി സഹകരിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ ആരംഭിക്കും.

സർവകലാശാലയിൽ അഫിലിയേഷൻ ഫീസ്, അഡ്മിനിസ്ട്രേഷൻ ഫീസ് എന്നിവക്ക് ചരക്ക് സേവന നികുതി (ജി.എസ്.ടി) അടക്കണമെന്ന നികുതി ഓഫിസറുടെ നോട്ടീസിനെതിരെ അപ്പീൽ സമർപ്പിക്കാൻ തീരുമാനിച്ചു. കോവിഡിെൻറ പശ്ചാത്തലത്തിൽ, വിരമിച്ച ഗൈഡുകളുടെ കീഴിൽതന്നെ ഗവേഷണ പ്രബന്ധം സമർപ്പിക്കാനുള്ള സമയം 2021 മാർച്ച് വരെ നീട്ടിനൽകാൻ തീരുമാനിച്ചു.

ഗവേഷക വിദ്യാർഥികൾക്ക് കാമ്പസുകളിൽ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തണമെന്ന സെനറ്റ് പ്രമേയത്തിൽ ശിപാർശ സമർപ്പിക്കും. രണ്ടാം സെമസ്റ്റർ ബിരുദം, വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നും രണ്ടും വർഷ പരീക്ഷകൾ എന്നിവ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് പരീക്ഷ കോഒാഡിനേഷൻ കമ്മിറ്റി യോഗം വിളിച്ചുചേർക്കും. ഓൺലൈൻ യോഗത്തിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Grace marks for more differently abled sections in Kannur University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.