ന്യൂഡൽഹി: 2025-26 അക്കാദമിക സെഷനിൽ കുടുംബങ്ങളിലെ ‘ഒറ്റപ്പെൺകുട്ടിക്കാ‘യി ഓരോ ബിരുദാനന്തര കോഴ്‌സിലും ഒരു സീറ്റ് സംവരണം ചെയ്യാൻ ഡൽഹി സർവകലാശാല പദ്ധതിയിടുന്നു. അക്കാദമിക് കൗൺസിൽ യോഗത്തിൽ ഈ നിർദേശം ചർച്ച ചെയ്യും.
ബിരുദ തലത്തിൽ ഒറ്റപ്പെൺകുട്ടിക്കായി ഒരു കോഴ്‌സിന് ഒരു സീറ്റ് സർവകലാശാല ഇതിനകം സംവരണം ചെയ്തിട്ടുണ്ട്. 2023-24 അക്കാദമിക സെഷനിലാണ് ഇത് കൊണ്ടുവന്നത്. ഇതുവഴി ഈ വർഷം 69 കോളജുകളിലായി 764 വിദ്യാർഥിനികൾക്ക് പ്രവേശനം ലഭിച്ചു.
ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ബിരുദാനന്തര പ്രവേശനം കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (CSAS) വഴിയാണ് നടത്തുന്നത്. തുടർന്ന് കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) നടത്തുന്നു.
2023-24 അഡ്മിഷൻ സൈക്കിളിൽ 13,500 ബിരുദാനന്തര സീറ്റുകളിലേക്ക് 90,000ത്തിലധികം വിദ്യാർഥികൾ അപേക്ഷിച്ചിരുന്നു. പുതിയ നയത്തിന് അംഗീകാരം ലഭിച്ചാൽ സർവകലാശാല വാഗ്ദാനം ചെയ്യുന്ന 77 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കും പുതിയ സംവരണം ബാധകമാകും.
സ്‌പോർട്‌സ്, വികലാംഗർ,സായുധ സേനാംഗങ്ങളുടെ കുട്ടികൾ, വിധവകളുടെ കുട്ടികൾ, അനാഥക്കുട്ടികൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങൾക്ക് സർവകലാശാല സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
പുതിയ സംരംഭത്തിലൂടെ ഒറ്റപ്പെൺകുട്ടികൾക്കുള്ള പിന്തുണ വിപുലീകരിക്കാനും അവരെ ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കാനും സർവകലാശാല ശ്രമിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.