ഓവർ ടൈം ജോലി ഇപ്പോൾ തൊഴിൽ സംസ്കാരത്തിന്‍റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേള ഒഴിവാക്കുന്നതോ, രാത്രി വൈകിയും ഇരുന്ന് ജോലികൾ തീർക്കുന്നതോ, അല്ലെങ്കിൽ ശമ്പളമില്ലാതെ ഒരു മണിക്കൂർ അധികമിരുന്ന് ഇമെയിലുകൾക്ക് മറുപടി നൽകുന്നതോ ഒക്കെ ഇപ്പോൾ സർവസാധാരണമാണ്. എന്നാൽ ഇന്ത്യയിൽ, ശമ്പളമില്ലാത്ത ഇത്തരം ജോലികൾ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒന്നല്ല, മറിച്ച് അതൊരു പതിവായി മാറിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എ.ഡി.പി റിസർച്ചിന്റെ ഏറ്റവും പുതിയ 'പീപ്പിൾ അറ്റ് വർക്ക് 2026' റിപ്പോർട്ട് പ്രകാരം, സർവേയിൽ പങ്കെടുത്ത വിപണികളിൽ വെച്ച് ഏറ്റവും കൂടുതൽ ശമ്പളമില്ലാതെ ഓവർടൈം ജോലി റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. പത്തിൽ നാല് ജീവനക്കാർ (40%) ഓരോ ആഴ്ചയും 6 മുതൽ 15 മണിക്കൂർ വരെ പ്രതിഫലം ലഭിക്കാതെ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കാൽഭാഗത്തോളം (24%) പേർ 16 മണിക്കൂറോ അതിൽ കൂടുതലോ അധിക ജോലി ചെയ്യുന്നതായി റിപ്പോർട്ട് ചെയ്തു. ഈ രണ്ട് വിഭാഗങ്ങളിലും ആഗോളതലത്തിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. അമിതമായ ജോലിഭാരവും വർക്ക്-ലൈഫ് ബാലൻസും നേരിടുന്ന നിരന്തരമായ പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ കണ്ടെത്തൽ.
ആഴ്ചയിൽ 16 മണിക്കൂറോ അതിൽ കൂടുതലോ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ നിരക്ക് ചെക്ക് റിപ്പബ്ലിക്കിലാണ് (4%) . 6 മുതൽ 15 മണിക്കൂർ വരെയുള്ള വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ നിരക്ക് ജപ്പാനിലാണ് (15%).
ആഗോളതലത്തിൽ ശമ്പളമില്ലാത്ത അധിക ജോലി എന്നത് ഒട്ടും അപൂർവമായ ഒന്നല്ലെങ്കിലും, ഇതിന്റെ തീവ്രത തൊഴിലാളികൾക്കിടയിൽ വ്യത്യസ്തമാണ്. എ.ഡി.പിയുടെ സർവേ പ്രകാരം, 62% ജീവനക്കാരും ഓരോ ആഴ്ചയും അഞ്ച് മണിക്കൂർ വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഒരു വലിയ വിഭാഗം ആളുകൾ തങ്ങൾക്ക് ശമ്പളം ലഭിക്കുന്ന സമയത്തേക്കാൾ വളരെ കൂടുതൽ സമയം ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരിൽ 26% പേർ ആഴ്ചയിൽ 6 മുതൽ 15 മണിക്കൂർ വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്നുവെന്ന് പറയുമ്പോൾ, 12% പേർ ആഴ്ചയിൽ 16 മണിക്കൂറോ അതിൽ കൂടുതലോ പ്രതിഫലം വാങ്ങാതെ ജോലി ചെയ്യുന്നു. പല ജീവനക്കാർക്കും ശമ്പളമില്ലാത്ത അധിക ജോലി എന്നത് വല്ലപ്പോഴും സംഭവിക്കുന്ന ഒന്നല്ലെന്ന് ഇത് വ്യക്തമാക്കുന്നു.
പ്രായം, ഭൂമിശാസ്ത്രപരമായ സ്ഥാനം, ജോലി ചെയ്യുന്ന സ്ഥലം എന്നിവയനുസരിച്ച് ഇതിൽ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, ശമ്പളമില്ലാത്ത ജോലിയെ നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഒരു ജീവനക്കാരന്റെ പദവിയാണ്. കമ്പനികളിൽ ഉയർന്ന പദവികളിൽ എത്തുന്ന ജീവനക്കാരാണ് തങ്ങൾക്ക് ശമ്പളം ലഭിക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം ജോലി ചെയ്യാൻ കൂടുതൽ സാധ്യതയുള്ളവർ.
സീനിയർ ലീഡർമാരിലും അപ്പർ മാനേജർമാരിലും പകുതിയോളം പേർ ഓരോ ആഴ്ചയും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ശമ്പളമില്ലാതെ ജോലി ചെയ്യുന്നു. സി-സ്യൂട്ട് എക്സിക്യൂട്ടീവുകളിൽ അഞ്ചിൽ ഒരാൾ (20%) 16 മണിക്കൂറോ അതിൽ കൂടുതലോ അധിക സമയം ജോലി ചെയ്യുന്നതായി പറയുന്നു. 6-15 മണിക്കൂർ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരുടെ വിഭാഗത്തിൽ അപ്പർ മാനേജ്‌മെന്റാണ് (33%) മുന്നിൽ. തൊട്ടുപിന്നാലെ മിഡിൽ മാനേജ്‌മെന്റും (31%), സി-സ്യൂട്ടും (30%) ഉണ്ട്.
അതേസമയം, സാധാരണ ജീവനക്കാരാണ് ഇത്തരത്തിൽ അധിക സമയം ജോലി ചെയ്യാൻ ഏറ്റവും കുറഞ്ഞ സാധ്യതയുള്ളവർ. ഇവരിൽ 17% പേർ മാത്രമാണ് 6-15 മണിക്കൂർ അധിക ജോലി ചെയ്യുന്നത്, 16 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർ 9% മാത്രമാണ്. കൂടാതെ, അഞ്ച് മണിക്കൂറോ അതിൽ താഴെയോ മാത്രം അധിക സമയം ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും (74%) ഇവരാണ് (സി-സ്യൂട്ട് ലീഡർമാരിൽ ഇത് 50% മാത്രമാണ്). ഉയർന്ന പദവികളും ശമ്പളമില്ലാത്ത അധിക ജോലിയും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നാണ് ഈ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത്. ലീഡർഷിപ്പ് പദവികളിലേക്ക് എത്തുമ്പോൾ ഉത്തരവാദിത്തങ്ങൾ വർധിക്കുന്നുവെന്നും, അത് ഔദ്യോഗിക ജോലി സമയത്തിനപ്പുറത്തേക്ക് നീളുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു.
കൂടുതൽ മണിക്കൂറുകൾ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരിൽ മാനസിക സമ്മർദ്ദം വളരെ കൂടുതലാണെന്നും, ജോലി ഉപേക്ഷിക്കാൻ അവർ കൂടുതൽ താല്പര്യം കാണിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തിൽ, അധികമായ അധ്വാനം ജീവനക്കാരുടെ പ്രതിബദ്ധതയെ കാണിക്കുന്നുണ്ടെങ്കിലും, പരിധിവിട്ട ശമ്പളമില്ലാത്ത ജോലി അവരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ബാധിക്കുകയും സ്ഥാപനത്തിൽ തുടരാനുള്ള താല്പര്യം ഇല്ലാതാക്കുകയും ചെയ്യും. ഇത് തൊഴിലുടമകൾക്കും വലിയൊരു നഷ്ടമായി മാറിയേക്കാം.
പ്രായമായ ജീവനക്കാരെ അപേക്ഷിച്ച് യുവ ജീവനക്കാരാണ് പ്രതിഫലം ലഭിക്കാതെ അധിക സമയം ജോലി ചെയ്യാൻ കൂടുതൽ സാധ്യതയുള്ളതെന്ന് ഡാറ്റ വ്യക്തമാക്കുന്നു. 18-26 വയസ്സ് പ്രായമുള്ള ജീവനക്കാരാണ് ശമ്പളമില്ലാത്ത അധിക ജോലി ചെയ്യുന്നതിൽ മുന്നിൽ. ഇവരിൽ 31% പേർ ആഴ്ചയിൽ 6 മുതൽ 15 മണിക്കൂർ വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്നു. 27-39 വയസ് പ്രായമുള്ളവർ (29%) തൊട്ടുപിന്നാലെയുണ്ട്. തങ്ങളുടെ കരിയറിന്റെ പ്രാരംഭ-മധ്യ ഘട്ടങ്ങളിലുള്ള ജീവനക്കാരാണ് ഔദ്യോഗിക സമയത്തിനപ്പുറം ജോലി നീട്ടാൻ കൂടുതൽ സാധ്യതയുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു.
എന്നാൽ പ്രായം കൂടുന്നതിനനുസരിച്ച് ഈ പ്രവണത കുറഞ്ഞു വരുന്നു. 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ജീവനക്കാരിൽ 16% മാത്രമാണ് ആഴ്ചയിൽ 6 മുതൽ 15 മണിക്കൂർ വരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. പ്രായമായ ജീവനക്കാരാണ് അധിക ജോലി അഞ്ച് മണിക്കൂറോ അതിൽ താഴെയോ ആയി പരിമിതപ്പെടുത്താൻ കൂടുതൽ സാധ്യതയുള്ളവർ. 65 വയസ്സിന് മുകളിലുള്ളവരിൽ 73 ശതമാനവും, 55-64 പ്രായമുള്ളവരിൽ 70 ശതമാനവും ഈ വിഭാഗത്തിൽപ്പെടുന്നു.
റിമോട്ട് വർക്ക് എപ്പോഴും ജോലിയിലെ വഴക്കത്തോടും മികച്ച വർക്ക്-ലൈഫ് ബാലൻസിനോടുമാണ് ബന്ധപ്പെടുത്താറുള്ളതെങ്കിലും, ഇതിന് കാണാൻ കഴിയാത്ത മറ്റൊരു വശമുണ്ടെന്ന് ഡാറ്റ വ്യക്തമാക്കുന്നു: കൂടുതൽ ശമ്പളമില്ലാത്ത ജോലി.
മറ്റ് തൊഴിൽ രീതികളെ അപേക്ഷിച്ച് റിമോട്ട് ജീവനക്കാരാണ് കൂടുതൽ സമയം ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. ഇവരിൽ 35% പേർ ആഴ്ചയിൽ 6 മുതൽ 15 മണിക്കൂർ വരെ ശമ്പളമില്ലാതെ ജോലി ചെയ്യുമ്പോൾ, 13% പേർ 16 മണിക്കൂറോ അതിൽ കൂടുതലോ അധിക ജോലി ചെയ്യുന്നു. ഇതിനു വിപരീതമായി, ഓഫിസിൽ വന്ന് ജോലി ചെയ്യുന്നവരിലാണ് ശമ്പളമില്ലാത്ത അധിക ജോലി ഏറ്റവും കുറവ്. 24% പേർ മാത്രമാണ് 6 മുതൽ 15 മണിക്കൂർ വരെ അധിക ജോലി ചെയ്യുന്നത്, 16 മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യുന്നവർ 12% മാത്രമാണ്.
എല്ലാ തൊഴിൽ രീതികളിലും ഉള്ള ഭൂരിഭാഗം ജീവനക്കാരും ആഴ്ചയിൽ അഞ്ച് മണിക്കൂറോ അതിൽ താഴെയോ മാത്രമാണ് ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. എന്നാൽ, റിമോട്ട് ജീവനക്കാരിൽ ഈ നിരക്ക് ഏറ്റവും കുറവും (52%), ഓഫീസിൽ വന്ന് ജോലി ചെയ്യുന്നവരിൽ ഇത് ഏറ്റവും കൂടുതലുമാണ് (64%).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.