റാഞ്ചി: ഏറെ വിവാദങ്ങൾക്കൊടുവിൽ സി.ബി.എസ്.ഇ പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചപ്പോൾ ഝാർഖണ്ഡിലെ റാഞ്ചിയിൽ നിന്നുള്ള ഒരു വിദ്യാർഥിനിക്ക് ലഭിച്ചത് പ്ലസ്ടുവിന് മുഴുവൻ മാർക്ക്. സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിൽ 24മാർക്ക് കൂടിയതോടെ കൊമേഴ്സിൽ 500ൽ 500 മാർക്കാണ് അവനി കെജ്രിവാൾ സ്വന്തമാക്കിയത്.
റാഞ്ചി ധ്രുവയിലെ ഡൽഹി പബ്ലിക് സ്കൂൾ വിദ്യാർഥിനിയായ അവനിക്ക് മേയ്13ന് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ 95.2 ശതമാനമായിരുന്നു മാർക്ക്. ഉന്നത വിജയം നേടാനായെങ്കിലും അവനി തനിക്ക് ലഭിച്ച മാർക്കിൽ തൃപ്തയായിരുന്നില്ല. ഇതിൽ കൂടുതൽ മാർക്ക് തനിക്ക് ലഭിക്കുമെന്ന് മനസിലാക്കിയ അവനി പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചു. ഫലം പ്രഖ്യാപിച്ചപ്പോൾ ഇംഗ്ലീഷ് കോർ, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് എന്നീ അഞ്ചുവിഷയങ്ങളിലും മുഴുവൻ മാർക്കും സ്വന്തമാക്കുകയായിരുന്നു.
താൻ എഴുതിയ പരീക്ഷയിൽ പൂർണ ആത്മവിശ്വാസമുണ്ടെന്നായിരുന്നു അവനിയുടെ വാദം. അതാണ് തന്നെ പുനർമൂല്യനിർണയത്തിന് പ്രേരിപ്പിച്ചതെന്നും അവനി പറയുന്നു. ‘ഫലം പ്രഖ്യാപിച്ചപ്പോൾ എന്റെ സ്കോറിൽ ഞാൻ തൃപ്തയായിരുന്നില്ല. ഉത്തരങ്ങൾക്ക് പുനർമൂല്യനിർണയം ആവശ്യമാണെന്ന് വിശ്വസിച്ചു. വർഷം മുഴുവൻ അധ്വാനിച്ചതിൽ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു’ -അവനി പറയുന്നു. തന്റെ വിജയത്തിന് പിന്നിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയാണെന്നും വിദ്യാർഥിനി പറയുന്നു.
അച്ചടക്കത്തോടെയും ലക്ഷ്യബോധത്തോടെയുമുള്ള സമീപനമാണ് തന്റെ അകാദമിക് വിജയത്തിന് കാരണം. പഠനസമയം കണക്കുകൂട്ടുന്നതിന് പകരം ദൈനംദിന ലക്ഷ്യങ്ങൾ കൈവരിച്ച് പഠിച്ചു. സമയം കണക്കിലെടുക്കാതെ ഓരോ ദിവസവും രണ്ടോ മൂന്നോ വിഷയങ്ങൾ പഠിക്കണമെന്ന് ഉറപ്പിച്ചിരുന്നു. ഉന്നത വിജയം നേടാൻ വിദ്യാർഥികൾ സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെയും മിതത്വത്തോടെയും ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും വിദ്യാർഥിനി പറയുന്നു.
വ്യവസായിയായ മിതേഷ് കെജ്രിവാളന്റെയും വീട്ടമ്മയായ പൂനം കെജ്രിവാളിന്റെയും മകളാണ് അവനി. ബിസിനസ് മാനേജ്മെന്റിൽ ഉന്നത പഠനമാണ് ലക്ഷ്യം. സി.യു.ഇ.ടി യു.ജി പരീക്ഷ എഴുതിയിരുന്നു. ഭാവിയിൽ സ്വന്തമായി ഒരു ബിസിനസ് സ്ഥാപിക്കണമെന്നാണ് ആഗ്രഹമെന്നും അവനി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.