ആറാം ക്ലാസ് വിദ്യാർഥിനി അലിമ ബിൻത് ഹാഷിർ സിംഗപ്പൂരിൽ നടന്ന രാജ്യാന്തര കോൺഫറൻസിൽ 'സ്പെഷ്യൽ റെക്കഗ്നിഷൻ അവാർഡ്' നേടിയത്; വലിയ സ്വപ്നങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഓരോ വിദ്യാർഥിക്കുമുള്ള പ്രചോദനമാണ്.

കൊച്ചുമിടുക്കി, അലിമയുടെ വലിയ സ്വപ്നങ്ങൾ

നമ്മുടെ ചുറ്റുപാടുകളെ കുറിച്ച് എത്രപേർ ആലോചിക്കാറുണ്ട്? ശ്വസിക്കുന്ന വായുവിനെക്കുറിച്ച്... എന്നാൽ, അലിമ എന്ന ആറാം ക്ലാസ് വിദ്യാർഥിനി ചിന്തിച്ചത് ക്ലാസ് റൂമിലെയും വീടുകളിലെയും ഇൻഡോർ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചായിരുന്നു. ആ ചിന്ത ഈ കൊച്ചുമിടുക്കിയെ എത്തിച്ചത് സിംഗപ്പൂരിൽ നടന്ന ഇൻഡോർ എയർ 2026 എന്ന പ്രശസ്ത ഇൻഡോർ വായു ഗുണനിലവാരവും കാലാവസ്ഥയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസ് വേദിയിലും.

പതിനൊന്നാം വയസ്സിൽ, പ്രഗത്ഭരായ ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുത്ത അന്താരാഷ്ട്ര കോൺഫറൻസിൽ പ്രബന്ധമവതരിപ്പിച്ച് 'സ്പെഷ്യൽ റെക്കഗ്നിഷൻ അവാർഡും' സ്വന്തമാക്കിയാണ് ഈ കുഞ്ഞുമിടുക്കി ഖത്തറിലേക്ക് മടങ്ങിയെത്തിയത്. "Breath Fair, Learn Aware: Beating Microplastics Everywhere" എന്നതായിരുന്നു അലിമ അവതരിപ്പിച്ച പ്രബന്ധത്തിന്റെ വിഷയം. ഇൻഡോർ പരിസരങ്ങളിലെ മൈക്രോപ്ലാസ്റ്റിക് പ്രശ്നങ്ങളെയും ശുദ്ധവായുവിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ളതായിരുന്നു ഈ അവതരണം.

കഴിഞ്ഞ വർഷം സ്കൂൾ സയൻസ് എക്സിബിഷന് വേണ്ടി കുറഞ്ഞ ചെലവിൽ ഒരു എയർ പ്യൂരിഫൈർ നിർമിച്ചായിരുന്നു അലിമയുടെ തുടക്കം. 'കോർസി –റോസൻതാൽ ബോക്സ്' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ പ്രോജക്ടിന് പിന്നിൽ കൗതുകം മാത്രമല്ല, കൃത്യമായ സാമൂഹിക ബോധവത്കരണവും ഉണ്ടായിരുന്നു.

കുറഞ്ഞ ചെലവിൽ ഒരു എയർ പ്യൂരിഫൈർ നിർമിച്ച് ഇൻഡോർ വായു ഗുണനിലവാരം എളുപ്പത്തിൽ മെച്ചപ്പെടുത്താമെന്ന് ബോധവത്കരിക്കുന്നതായിരുന്നു അലിമയുടെ പ്രോജക്റ്റ്. ഈ പ്രോജക്ട് അമേരിക്കയിലെ കോർസി –റോസൻതാൽ ഫൗണ്ടേഷന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിൽ ഇടംപിടിച്ചതോടെ പിന്നെ കഥ മാറി.

അലിമയുടെ ഐഡിയക്ക് പിന്നിൽ ഒരു കൂട്ടം മനുഷ്യരുടെ സ്നേഹവും പിന്തുണയും ഒത്തുചേർന്നപ്പോൾ പിറന്നത് ഒരു അപൂർവ്വ നേട്ടമാണ്. അലിമയുടെ കഴിവും താൽപര്യവും തിരിച്ചറിഞ്ഞ അയർലൻഡിലെ യൂണിവേഴ്സിറ്റി കോളജ് കോർക്കിലെ റിസർച്ച് ഫെലോ ഡോ. അസിത് കുമാർ മിശ്രയും ഡെന്മാർക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ പ്രഫസർ പവൽ വാർഗോക്കിയും ഈ പ്രോജക്ട് രാജ്യാന്തര വേദിയിൽ ഗവേഷണ പ്രബന്ധമായി വികസിപ്പിച്ചെടുക്കാൻ അലിമക്ക് കൈത്താങ്ങായി. എയർ പ്യൂരിഫൈറിന്റെ സാങ്കേതിക വശങ്ങളിൽ സഹായിക്കാൻ ഖത്തർ ബർവാ വില്ലേജിലെ കാർ എസി മെക്കാനിക്കായ അമീറും ഒപ്പമുണ്ടായിരുന്നു.

ഒരു അന്താരാഷ്ട്ര കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിക്കുക എന്നത് ഗവേഷകർക്ക് പോലും വലിയ വെല്ലുവിളിയാണ്. അബ്സ്ട്രാക്റ്റ് സമർപ്പിക്കൽ, റിവ്യൂ, തിരുത്തലുകൾ, ഒടുവിൽ ആഗോള വേദിയിലെ പ്രസന്റേഷൻ... ഈ പ്രക്രിയകളെല്ലാം അലിമ വിജയകരമായി പൂർത്തിയാക്കി.

കോർസി –റോസൻതാൽ ഫൗണ്ടേഷൻ, ഐ.എസ്.ഐ.എ.ക്യൂ, ഇൻഡോർ എയർ 2026 സംഘാടകർ എന്നിവിടങ്ങളിൽ നിന്നുള്ള സ്കോളർഷിപ്പുകൾ, ഗ്രാന്റുകൾ എന്നിവ ഉൾപ്പെടെ ഏകദേശം 2,500 യു.എസ് ഡോളർ വരെ അലിമക്ക് സ്കോളർഷിപ്പ് ലഭിച്ചു. ഇതിന് പുറമേ, കെട്ടിടങ്ങളും ഇൻഡോർ പരിസരവുമായ ബന്ധപ്പെട്ട വിഷയങ്ങളിൽ ലോകപ്രസിദ്ധമായ പ്രഫഷണൽ സംഘടനയായ ASHRAE പ്രസിഡന്റായ വില്യം മക്വേഡ് അലിമക്ക് പ്രത്യേക മെമന്റോയും സമ്മാനിച്ചു.

മകളുടെ വലിയ സ്വപ്നങ്ങൾക്ക് തണലായി കുടുംബം ഒപ്പമുണ്ട്. വയനാട് മുട്ടിൽ സ്വദേശി പി.കെ ഹാഷിറിന്റെയും നാദാപുരം സ്വദേശിനി മുഹ്സിന അബ്ദുൽ അസീസിന്റെയും മൂത്ത മകളായ അലിമ ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർതിനിയാണ്. നഫീസ, സെയ്നബ്, ഖദീജ എന്നിവർ സഹോദരിമാരാണ്. 

Tags:    
News Summary - Little girl, Alima's big dreams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.