കാർപെന്‍ററിന്‍റെ മകൾ, പഠനം സർക്കാർ സ്കൂളിൽ: ലോകത്തിലെ ആദ്യത്തെ ലൂണാർ മിഷന് സെലക്ഷൻ നേടി ആന്ധ്രാക്കാരി കന്ദുല ജസ്സി

അമരാവതി: ലോകത്തിലെ ആദ്യത്തെ ഓൾ-ഗേൾസ് ലൂണാർ ക്യൂബ്‌സാറ്റ് മിഷനായ മിഷൻ ശക്തിസാറ്റ് പദ്ധതിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള 20 പ്രതിനിധികളിൽ ഒരാളായി ആന്ധ്രാപ്രദേശിൽ നിന്നുള്ള 14കാരിയായ കന്ദുല ജസ്സിയെ തിരഞ്ഞെടുത്തു. 108 രാജ്യങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ ഏകദേശം 12000 രജിസ്‌ട്രേഷനുകളിൽ നിന്നാണ് ഈ നേട്ടം.

ആന്ധ്രാപ്രദേശിലെ ദൗലേശ്വരം ജില്ലാ പരിഷത്ത് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കന്ദുല ജസ്സി അന്തിമ ഇന്ത്യൻ സംഘത്തിലെ ആന്ധ്രയിൽ നിന്നുള്ള ഏക വിദ്യാർത്ഥിനിയാണ്. ഓഗസ്റ്റ് 23 മുതൽ ന്യൂഡൽഹിയിൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്ന ജസ്സി ഉപഗ്രഹ രൂപകൽപ്പന, പേലോഡ് വികസനം, മിഷൻ പ്രവർത്തനങ്ങൾ എന്നിവയിൽ ശാസ്ത്രജ്ഞർക്കൊപ്പം പ്രവർത്തിക്കും. ഒക്ടോബർ 11-ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്.

ജസ്സിയുടെ ശാസ്ത്ര താല്പര്യം മനസ്സിലാക്കി ഫിസിക്കൽ സയൻസ് അധ്യാപികയും അടൽ ടിങ്കറിംഗ് ലാബ് ഇൻചാർജുമായ മണിമാലയാണ് കഴിഞ്ഞ വർഷം ജസ്സിയെ ഈ പദ്ധതിക്കായി രജിസ്റ്റർ ചെയ്യിപ്പിച്ചത്. തുടർന്ന് മറ്റ് എട്ട് വിദ്യാർത്ഥികളെയും ജസ്സി ഇതിലേക്ക് പ്രചോദിപ്പിച്ചു. പത്താം ക്ലാസ് ബോർഡ് പരീക്ഷാ തിരക്കുകൾക്കിടയിലും ദിവസവും സ്കൂളിനു ശേഷം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്ത ജസ്സി, പദ്ധതിയുടെ 50 മുതൽ 60 ശതമാനം വരെ പൂർത്തിയാക്കി. സാറ്റലൈറ്റ് സിസ്റ്റംസ്, പ്രൊപ്പൽഷൻ, തെർമോഡൈനാമിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നതാണ് ഇതിന്റെ സിലബസ്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മകളെ സ്വകാര്യ സ്കൂളിൽ നിന്ന് സർക്കാർ സ്കൂളിലേക്ക് മാറ്റേണ്ടി വന്നതായി ജസ്സിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. ഓഗസ്റ്റ് 23 മുതൽ ന്യൂഡൽഹിയിൽ ആരംഭിക്കുന്ന അടുത്ത ഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്ന ജസ്സി, ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിലും പങ്കാളിയാകും. ഐ.എസ്.ആർ.ഒയുടെ ഭാഗമാവാൻ സാധിക്കുക എന്നതാണ് ജസ്സിയുടെ ആഗ്രഹം. പരിമിതികളിൽ നിന്നും ഉയർന്നുവന്ന കന്ദുല ജസ്സി ഭാവിയിൽ രാജ്യത്തിന് അഭിമാനമാകുന്ന നേട്ടങ്ങളിൽ എത്തുമെന്ന് നിശ്ചയമാണ്.

Tags:    
News Summary - Andhra girl Kandula Jassi selected for world's first lunar mission; 14-year-old now on the moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.