കുന്നംകുളം: ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പോരാടിയ അനീഷക്ക് ഒടുവിൽ വിജയത്തിന്‍റെ പൊൻതിളക്കം. 2018ലാണ് മാധ്യമങ്ങളിലൂടെ ആ കൗമാരക്കാരിയുടെ ദുരിതം നാട് അറിഞ്ഞത്. വടക്കേക്കാട് ചക്കിത്തറയിൽ വേണ്ടത്രെ സൗകര്യമോ അടച്ചുറപ്പോ ഇല്ലാത്ത തകിട് ഷീറ്റുകൊണ്ട് മറച്ച ഒറ്റമുറി പീടികമുറിയിൽ മാതാവ് കനി തുളസിക്കൊപ്പം താമസിച്ചിരുന്ന അന്നത്തെ ഒമ്പതാം ക്ലാസുകാരി. വീട്ടിൽ ശുചിമുറി സൗകര്യമില്ലാത്തതിനാൽ അവധി ദിനങ്ങളിൽ നിരാഹാരം അനുഷ്ഠിച്ച ആ കൊച്ചുമിടുക്കിയുടെ കഥ അന്ന് എല്ലാവരും വിങ്ങലോടെയാണ് വായിച്ചു തീർത്തിരുന്നത്.
എന്നാൽ ഇന്ന്, ഏഴു വർഷങ്ങൾ പിന്നിട്ടതോടെ അനീഷയെ തേടിയെത്തിയ വിജയാരവം അടുത്തറിയുന്നവരിലും നാട്ടുകാർക്കിടയിലും സന്തോഷാശ്രു പൊഴിയുന്നു. തിരുനെൽവേലി മനോന്മണിയം സുന്ദരനാർ യൂനിവേഴ്സിറ്റിയിൽ നിന്ന് എം.എ ആർക്കിയോളജിയിൽ ഒന്നാം റാങ്കോടെ സ്വർണ മെഡലും സമ്പാദിച്ചിരിക്കുകയാണ് അനീഷ. പ്രതികൂല സാഹചര്യങ്ങളെ തന്റെ നിശ്ചയദാർഢ്യവും പഠനത്തോടുള്ള അടങ്ങാത്ത അഭിനിവേശവും കൊണ്ടും മറി കടക്കുകയായിരുന്നു. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ രമേഷ് - കനി തുളസി ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത മകളാണ് അനീഷ.
മൂന്നര പതിറ്റാണ്ടായി ഇവരുടെ കുടുംബം കുന്നംകുളത്ത് ആക്രി സാധനങ്ങൾ ശേഖരിച്ചാണ് ജീവിച്ചിരുന്നത്. എന്നാൽ 16 വർഷം മുമ്പ് രമേഷ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോയിരുന്നു. പിന്നീടുള്ള ജീവിത സാഹചര്യങ്ങളിലും അടി പതറാതെയുള്ള പ്രയാണം മറ്റുള്ളവർക്കൊപ്പം എത്തിപ്പെടാനായി.
പോരാടാൻ മനസ്സുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും മറികടന്ന് വിജയതീരമണയാൻ കഴിയുമെന്ന് ഈ മിടുക്കി തെളിയിച്ചിരിക്കുകയാണ്. പുരാവസ്തു ഗവേഷകയായി മുന്നേറാനുള്ള തീരുമാനത്തിലാണ് അനീഷ. വിജയ തിളക്കത്തിൽ ആശംസിക്കാൻ നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർമാൻ പി.ജി ജയപ്രകാശ്, കൗൺസിലർ ലെബീബ് ഹസൻ എന്നിവരും വീട്ടിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.