പൃഥ്വി സംഘാനി
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം 1 വിജയകരമായി വിക്ഷേപിച്ചപ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ച നൂറുകണക്കിന് എൻജിനീയർമാരിൽ ഒരാളായിരുന്നു പൃഥ്വി സംഘാനി. സ്കൈറൂട്ട് എയ്റോസ്പേസിൽ വിക്രം ഒന്നിന്റെ ഓട്ടോപൈലറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ കൺട്രോൾ സിസ്റ്റം ലീഡ് ആയി പ്രവർത്തിച്ച പൃഥ്വി രാജ്യത്തെ നിരവധി വിദ്യാർഥികൾക്ക് പ്രചോദനമാവുകയാണ്.
ഗുജറാത്തിലെ ജാംനഗറിലെ ഒരു കർഷക കുടുംബത്തിലാണ് പൃഥ്വിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം രാജ്കോട്ടിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടി. പിന്നീട് പുണെയിൽ മിസൈൽ ടെക്‌നോളജിയിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കി. മറ്റുള്ളവരെപ്പോലെ ചെറുപ്പം മുതൽ ലബോറട്ടറി ലാബുകളിൽ സമയം ചെലവഴിക്കാനോ ഉന്നത തലത്തിലുള്ള പരിശീലനങ്ങൾ നേടാനോ പൃഥ്വിക്ക് സാധിച്ചിരുന്നില്ല. എന്നാൽ, തന്റെ ഗ്രാമത്തിലിരുന്ന് അധികമാരും കാണാത്ത സ്വപ്നങ്ങൾ കാണുകയും അത് യാഥാർഥ്യമാക്കാനുള്ള വഴികൾ അന്വേഷിക്കുകയും ചെയ്തു.
പഠനശേഷം ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡി.ആർ.ഡി.ഒ) പ്രൊജക്ട് എൻജിനീയറായാണ് പൃഥ്വി എത്തിയത്. അവിടെ ഇന്ത്യയുടെ മിസൈൽ പദ്ധതികളിൽ സംഭാവന നൽകി. എന്നാൽ തന്റെ സ്വപ്നങ്ങളുടെ തുടക്കം മാത്രമായിരുനു പൃഥ്വിക്ക് ഡി.ആർ.ഡി.ഒ. പിന്നീട് സ്വകാര്യ ബഹിരാകാശ മേഖലയിലേക്ക് കടന്ന പൃഥ്വി സ്കൈറൂട്ട് എയ്റോസ്പേസിന്റെ മിഷൻ ആഗമൻ പദ്ധതിയുടെ ഭാഗമായി വിക്രം 1 ദൗത്യത്തിൽ ചേർന്നു.
വിക്രം 1 റോക്കറ്റിന്റെ ഏറ്റവും നിർണായക സംവിധാനങ്ങളിലൊന്നായ ഓട്ടോപൈലറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ വികസനത്തിന് നേതൃത്വം നൽകിയത് പൃഥ്വിയായിരുന്നു. വിക്ഷേപണത്തിന് ശേഷം റോക്കറ്റ് കൃത്യമായ പാതയിൽ സഞ്ചരിക്കുന്നുവെന്ന് ഉറപ്പാക്കുന്ന പ്രധാന സാങ്കേതിക സംവിധാനമാണിത്. വർഷങ്ങളുടെ ഗവേഷണവും പരീക്ഷണങ്ങളും സോഫ്റ്റ്‌വെയർ വികസനവും ചേർന്നാണ് ഈ സംവിധാനം യാഥാർഥ്യമായത്.
സ്വകാര്യ ബഹിരകാശ മേഖലയിൽ എത്രത്തോളം വളരാനാകും എന്നതിന്റെ ഉത്തരം കൂടിയായി ഇതോടെ പൃഥ്വി. ഇന്ത്യയുടെ ബഹിരാകാശ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത സർക്കാർ സ്ഥാപനങ്ങൾക്ക് അപ്പുറത്തേക്ക് അവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലയായി അത് മാറിക്കഴിഞ്ഞു. വിക്ഷേപണ വാഹനങ്ങൾ, ഉപഗ്രഹ സാങ്കേതികവിദ്യ, മാർഗ്ഗനിർദ്ദേശ സംവിധാനങ്ങൾ, കൃത്രിമബുദ്ധി തുടങ്ങിയ മേഖലകളിൽ സ്വകാര്യ ബഹിരാകാശ കമ്പനികൾ പുതിയ തൊഴിൽ പാതകൾ തുറന്നു തുടങ്ങി. അതിന്റെ ഉദാഹരണമാണ് പൃഥ്വിയുടെ നേട്ടം.
കർഷക കുടുംബത്തിൽ നിന്ന് രാജ്യത്തിന്റെ സ്വകാര്യ ബഹിരാകാശ ദൗത്യത്തിലെ പ്രധാന എൻജിനീയറായി ഉയർന്ന പൃഥ്വി സംഘാനിയുടെ വിജയം ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർഥികൾക്കും പെൺകുട്ടികൾക്കും വലിയ പ്രചോദനമാണ്. കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കിൽ ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന സന്ദേശമാണ് പൃഥ്വിയുടെ ജീവിതം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.