പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനി അവശിഷ്ടങ്ങൾ നീക്കാൻ 13കാരിയുടെ നൂതന കണ്ടുപിടിത്തം

വാഷിങ്ടൺ: ആളുകൾ സാധാരണയായി വലിച്ചെറിയുന്ന നിലക്കടലയുടെ തോട് ഉപയോഗിച്ച് പഴങ്ങളിലേയും പച്ചക്കറികളിലേയും കീടനാശിനി നീക്കം ചെയ്യാനുള്ള നൂതന രീതി കണ്ടുപിടിച്ച് പതിമൂന്ന് വയസ്സുകാരി. ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിയായ അരിക കുന്ദു ആണ് ഇതിന് പിന്നിൽ. അമേരിക്കയിലെ മിനസോട്ടയിലെ മിന്നെറ്റോങ്ക മിഡിൽ സ്കൂൾ ഈസ്റ്റിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അരിക.

കാർഷിക മാലിന്യം ഉപയോഗിച്ച് പഴങ്ങളിലെയും പച്ചക്കറികളിലെയും കീടനാശിനി അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ബയോസോർപ്ഷൻ അധിഷ്ഠിത രീതി അഥവാ ലിഗ്നെക്സ് ആണ് അരികയുടെ കണ്ടുപിടിത്തം. ഇത് അരികക്ക് 2026 ലെ ‘3എം യങ് സയന്റിസ്റ്റ് ചലഞ്ച്’ മത്സരത്തിലെ അവസാന 10 ഫൈനലിസ്റ്റുകളിൽ ഇടം നേടിക്കൊടുത്തു. 11 മുതൽ 14 വയസ്സ് വരെയുള്ള വിദ്യാർഥികൾ യാഥാർഥ്യ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ശാസ്ത്രാധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കുന്ന ദേശീയതല മത്സരമാണിത്. ഫൈനലിസ്റ്റായ അരിക അന്തിമ മത്സരത്തിന് മുന്നോടിയായി 3എമ്മിലെ ശാസ്ത്രജ്ഞന് കീഴിൽ പ്രവർത്തിക്കും. ഒക്ടോബറിൽ നടക്കുന്ന ഫൈനൽ റൗണ്ടിൽ 25,000 ഡോളറിന്റെ ഗ്രാൻഡ് പ്രൈസും ‘അമേരിക്കയുടെ ടോപ് യങ് സയന്റിസ്റ്റ്’ എന്ന ബഹുമതിയും നേടാനുള്ള അവസരമാണ് അരികയെ കാത്തിരിക്കുന്നത്.

വിളവെടുപ്പിന് ശേഷം പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപരിതലത്തിൽ കീടനാശിനിയുടെ അവശിഷ്ടങ്ങൾ ഉണ്ടാകാം. കഴുകുന്നത് അഴുക്കും ചില രാസവസ്തുക്കളും നീക്കം ചെയ്യാൻ സഹായിക്കുമെങ്കിലും എല്ലാ അവശിഷ്ടങ്ങളും പൂർണമായി നീക്കം ചെയ്യണമെന്നില്ല. ഈ അവശിഷ്ടങ്ങൾ കൂടുതൽ ഫലപ്രദമായും ചെലവ് കുറഞ്ഞ രീതിയിലും കുറക്കാനുള്ള മാർഗം കണ്ടെത്തണമെന്ന ആഗ്രഹമാണ് അരികയെ ഈ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്.

വിലകൂടിയ വസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരം കാർഷിക മാലിന്യമാണ് അരിക തെരഞ്ഞെടുത്തത്. നിലക്കടല തൊണ്ടുകളെ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപരിതലത്തിലുള്ള കീടനാശിനി അവശിഷ്ടങ്ങളെ ആഗിരണം ചെയ്യാൻ കഴിയുന്ന ഒരു വസ്തുവാക്കി മാറ്റുന്ന രീതിയാണ് വികസിപ്പിച്ചത്. ‘ബയോസോർപ്ഷൻ’ എന്ന ശാസ്ത്രീയ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണ്ടുപിടിത്തം. കാർഷിക മാലിന്യമായ നിലക്കടലത്തൊണ്ടുകൾക്ക് പുതിയൊരു ഉപയോഗം കണ്ടെത്തുന്നതിലൂടെ സാധാരണയായി ഉപേക്ഷിക്കപ്പെടുന്ന ഈ വസ്തുവിനെ പ്രയോജനപ്പെടുത്താനും അതുവഴി കീടനാശിനി അവശിഷ്ടങ്ങൾ കുറക്കാനും ഇത് സഹായിക്കുന്നു.

ചില പ്രകൃതിദത്ത വസ്തുക്കൾക്ക് സ്പോഞ്ച് വെള്ളം ആഗിരണം ചെയ്യുന്നതുപോലെ ചില രാസവസ്തുക്കളെ ആകർഷിച്ച് നിലനിർത്താനുള്ള കഴിവുണ്ട്. അരികയുടെ കണ്ടുപിടിച്ചതിൽ സംസ്കരിച്ച നിലക്കടലത്തൊണ്ട് ഒരു പ്രകൃതിദത്ത ഫിൽട്ടറായാണ് പ്രവർത്തിക്കുന്നത്. പുതിയ പഴങ്ങളും പച്ചക്കറികളും ഇതുമായി സമ്പർക്കത്തിൽ വരുമ്പോൾ അവയുടെ ഉപരിതലത്തിലുള്ള കീടനാശിനി അവശിഷ്ടങ്ങളെ ഇത് ആഗിരണം ചെയ്യുന്നു. ഇതിലൂടെ പഴങ്ങളിലും പച്ചക്കറികളിലും ശേഷിക്കുന്ന കീടനാശിനിയുടെ അളവ് കുറക്കാൻ സഹായിക്കാനാകും.

തന്റെ കണ്ടുപിടിത്തം കൂടുതൽ മെച്ചപ്പെടുത്താനും എല്ലാവർക്കും പ്രയോജനപ്പെടുന്ന ഉൽപ്പന്നമാക്കി മാറ്റാനുമാണ് താൻ ‘3എം യങ് സയന്റിസ്റ്റ് ചലഞ്ച്’ മത്സരത്തിൽ പങ്കെടുത്തതെന്ന് അരിക പറഞ്ഞു. കഴിഞ്ഞ വർഷം മിന്നസോട്ട സ്റ്റേറ്റ് മെറിറ്റ് അവാർഡ് നേടിയതായും ദേശീയ ഫൈനലിസ്റ്റാകുന്നത് 3എം ശാസ്ത്രജ്ഞരിൽ നിന്ന് വിദഗ്ധ നിർദേശങ്ങൾ തേടാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അരിക പറഞ്ഞു. ഭാവിയെക്കുറിച്ച് വ്യക്തമായ ലക്ഷ്യങ്ങളുണ്ട് അരികക്ക്. 15 വർഷത്തിനുള്ളിൽ കമ്പ്യൂട്ടേഷണൽ ബയോളജിയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ആസ്ട്രോബയോളജിസ്റ്റ് ആകാനാണ് ആഗ്രഹമെന്നും അരിക കൂട്ടിചേർത്തു.

Tags:    
News Summary - 13കാരിയുടെ കീടനാശിനി നീക്കൽ കണ്ടുപിടിത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.