രേഷം ഫാത് മ
ന്യൂഡൽഹി: കടുത്ത പ്രതിസന്ധികളെയും ക്രൂരമായ അതിക്രമങ്ങളെയും ആത്മവിശ്വാസം കൊണ്ട് നേരിട്ട് ചരിത്രമെഴുതി റാഞ്ചി സ്വദേശിനി രേഷം ഫാത് മ. ബ്രിട്ടൻ സർക്കാറിന്റെ അഭിമാനകരമായ 'ചീവ്‌നിങ് സ്കോളർഷിപ്പ്' (Chevening Scholarship) സ്വന്തമാക്കി ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ 'ജെൻഡർ, ഡവലപ്മെന്റ് ആൻഡ് ഗ്ലോബലൈസേഷൻ' വിഷയത്തിൽ ബിരുദാനന്തര ബിരുദം (MSc) നേടാനാണ് രേഷം ഒരുങ്ങുന്നത്.
1997ൽ ജംഷഡ്പൂരിൽ ജനിച്ച രേഷം, ലഖ്‌നോവിൽ മുത്തശ്ശനോടൊപ്പാം ജീവിക്കുന്നതിനിടയിലാണ് ക്രൂരമായ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. അമ്മയുടെ അടുത്ത ബന്ധു നടത്തിയ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ 2014 ഫെബ്രുവരിയിലാണ് രേഷിന്റെ മുഖത്തേക്ക് ആസിഡ് ആക്രമണം നടന്നത്. കോച്ചിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന രേഷത്തെ കുടുംബാംഗമെന്ന വിശ്വാസത്തിലാണ് പ്രതി ബൈക്കിൽ കയറ്റിയത്. എന്നാൽ ഹൈവേയിലേക്ക് ബൈക്കോടിച്ച ഇയാൾ, കയ്യിൽ കരുതിയിരുന്ന ആസിഡ് കുപ്പി പൂർണമായി രേഷിന്റെ തലയിലേക്ക് ഒഴിക്കുകയായിരുന്നു.
കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും, അപാരമായ ധൈര്യം സംഭരിച്ച് പ്രതിയെ തള്ളിമാറ്റി രേഷം ഓടി രക്ഷപ്പെട്ടു. ശരീരമാകെ വെന്തുനീറിയെങ്കിലും അപരിചിതനായ ഓട്ടോ ഡ്രൈവറുടെയും വയോധികന്റെയും സഹായത്തോടെ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, ആക്രമണത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥരുടെയും ആശുപത്രിയിലുണ്ടായിരുന്ന ജനങ്ങളുടെയും പിന്തുണപോലും ലഭിച്ചില്ലെന്ന് രേഷം വേദനയോടെ ഓർക്കുന്നു. താൻ നേരിട്ട ആക്രമണത്തിലല്ല, മറിച്ച് ആക്രമിക്കപ്പെട്ട താൻ തെറ്റ് ചെയ്തപോലെയാണ് അവർ പെരുമാറിയത്. തുടർന്ന് വർഷങ്ങളോളം നീണ്ട ശസ്ത്രക്രിയകളും ആശുപത്രി വാസത്തിന് ശേഷം സമൂഹത്തിന്റെ പരിഹാസങ്ങളും ദയനീയമായ നോട്ടങ്ങളും അവഗണിച്ചു കൊണ്ട് രേഷം പഠനം തുടർന്നു.
പ്ലസ് ടൂ പരീക്ഷയിൽ സയൻസ് സ്ട്രീമിൽ 87% മാർക്കോടെ വിജയം നേടിയ ശേഷം ഡൽഹി ജാമിഅ മില്ലിയ്യ ഇസ്ലാമിയയിൽ നിന്ന് ഫിസിക്സിൽ ബി.എസ്.സി (ഓണേഴ്‌സ്) ബിരുദം നേടി. ശേഷം ജെ.എൻ.യുവിൽ നിന്ന് പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസിൽ എം.എയും പൂർത്തിയാക്കിയ രേഷത്തിന് 2015ൽ ഉയർന്ന ദേശീയ ധീരതക്കുള്ള 'ഭാരത് അവാർഡ്' റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ലഭിച്ചു.
സ്വന്തം ജീവിതത്തിലെ കറുത്ത പാടുകളെ കരുത്താക്കി മാറ്റിയ രേഷം, 2023ൽ ജെ.എൻ.യുവിൽ പഠിക്കുന്ന കാലത്ത് 'ഇബ്രാ ഫൗണ്ടേഷൻ' (Ebrah Foundation) എന്ന സംഘടനക്ക് രൂപം നൽകി. വിദ്യാഭ്യാസം, കരിയർ, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയിൽ യുവ മുസ്‌ലിം പെൺകുട്ടികൾക്ക് വഴികാട്ടിയാവുകയാണ് ഈ സംഘടന. 2024ൽ അസ്ഗർ എന്ന യുവാവിനെ വിവാഹം കാഴ്ച ശേഷം ഭർത്താവിന്റെ പൂർണ പിന്തുണയോടെ സംഘടന പ്രവർത്തിക്കുന്നുണ്ട്. ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയാലും ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ തുടരുമെന്നും നാട്ടിലെ പെൺകുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും രേഷം വ്യക്തമാക്കി.
'ന്യൂനപക്ഷ സമൂഹത്തിലുള്ള ഒരു സ്ത്രീയെന്ന നിലയിലും ഇരട്ട വിവേചനം നേരിടുന്നവരാണ് മുസ്‌ലിം സ്ത്രീകൾ. പെൺകുട്ടികൾ സാമ്പത്തികമായി സ്വതന്ത്രരായാൽ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ അവർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കും,' രേഷം പറയുന്നു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതി, വിചാരണ തടവുകാരനായി ജയിലിൽ കഴിയവേ 2015ൽ ജീവനൊടുക്കിയിരുന്നു. ആ വാർത്ത കേട്ടപ്പോൾ തനിക്ക് അത്ഭുതം തോന്നിയെന്ന് രേഷം പറയുന്നു. 'അയാൾ മരിച്ചുപോകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. മറിച്ച്, ഞാൻ വിജയിക്കുന്നത് കാണാൻ അയാൾ ജീവിച്ചിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ ജീവിതം തകർക്കാൻ അയാൾക്ക് കഴിയില്ലെന്ന് അയാൾ കാണണമായിരുന്നു,' രേഷം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.