തിരുവനന്തപുരം: മൊബൈൽ ടവറുകൾക്ക് മാത്രമായി രൂപവത്കരിക്കുന്ന പുതിയ കമ്പനിയുടെ ഉടമസ്ഥാവകാശത്തിൽനിന്ന് ബി.എസ്.എൻ.എല്ലിനെ ഒഴിവാക്കുന്നു. സുപ്രധാന ആസ്തിയായി ടവറുകളെ വിഭജിച്ച് പുതിയ കമ്പനിയാക്കുമെന്ന് നേരത്തേ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും ഉടമസ്ഥാവകാശം ബി.എസ്.എൻ.എല്ലിന് തന്നെയാകുമെന്നാണ് അന്ന് വ്യക്തമാക്കിയിരുന്നത്.
ഇതിൽനിന്ന് പിന്മാറി, കമ്പനിക്ക് സ്വതന്ത്ര ഗവേണിങ് ബോഡിയെ നിയോഗിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനകം പ്രത്യേക എം.ഡിയെയും നിയമിച്ചു. ഇൗ നടപടികൾക്കെല്ലാം അനുമതി നൽകുന്ന വിഷയം ബി.എസ്.എൻ.എൽ ബോർഡിെൻറ പരിഗണനയിലാണ്. പുതിയ കമ്പനിക്ക് കീഴിലാകുന്ന 72,500 ഒാളം വരുന്ന ടവറുകൾ പ്രമുഖ സ്വകാര്യ ടെലികോം സേവനദാതാക്കൾക്ക് ഉപയോഗത്തിന് വിട്ടുനൽകാനും നീക്കമുണ്ട്.
ബി.എസ്.എൻ.എല്ലിെൻറ സുപ്രധാന ആസ്തികളാണ് മൊബൈൽ ടവറുകൾ. ഒരു ടവർ നിർമിക്കുന്നതിന് 45 ലക്ഷമാണ് ചെലവ്. ഇത്തരത്തിൽ 32,000 കോടി ചെലവിൽ നിർമിച്ച ടവറുകളാണ് ബി.എസ്.എൻ.എല്ലിൽനിന്ന് മുറിച്ചു മാറ്റുന്നത്.
ഇതിൽ മിക്ക ടവറുകളും നിലവിൽ മറ്റു സ്വകാര്യ കമ്പനികൾ കൂടി പ്രയോജനപ്പെടുത്തുന്നുണ്ട്. സ്വകാര്യ കമ്പനിക്ക് ഒരു ടവറിലെ സേവനം പങ്കുവെക്കുന്നതിന് 36,000 മുതൽ 40,000 രൂപ വരെയാണ് ബി.എസ്.എൻ.എല്ലിന് വാടക നൽകുന്നത്. ഇത്തരത്തിൽ പ്രതിമാസം വൻതുകയുടെ വരുമാനമാണ് ബി.എസ്.എൻ.എല്ലിന് ലഭിച്ചിരുന്നത്. കേരളത്തിൽ ബി.എസ്.എൻ.എല്ലിനുള്ള 2500 ഓളം ടവറിൽ 900-1000 ടവറുകളുടെ സേവനം മറ്റു കമ്പനികൾക്കു കൂടി പങ്കുവെക്കുന്നുണ്ട്.
ആസ്തികൾ കൈവിടുന്നത് പുറമേ, ഈ വരുമാനവും ബി.എസ്.എൻ.എല്ലിന് നഷ്ടപ്പെടുകയാണ്. ഇതോടൊപ്പം ടവർ സേവനങ്ങൾ ലഭിക്കണമെങ്കിൽ മറ്റു സ്വകാര്യ ടെലികോം കമ്പനികളെപ്പോലെ ഭാവിയിൽ ബി.എസ്.എൻ.എല്ലും പുതിയ കമ്പനിക്ക് വാടക നൽകേണ്ടി വരും. ഫലത്തിൽ കടുത്ത മത്സരം നിലനിൽക്കുന്ന ടെലികോം മേഖലയിൽ ബി.എസ്.എൻ.എല്ലിെൻറ ആസ്തി ഉപയോഗിച്ച് സ്വകാര്യ കമ്പനികൾക്ക് തഴച്ചുവളരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. നിലവിൽ ടവർ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കാര്യത്തിലും ആശങ്ക ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.