ലോക സാമ്പത്തിക റാങ്കിങ്ങിൽ ഇടംപിടിച്ച് ബഹ്‌റൈൻ

മനാമ: ലോകമെമ്പാടുമുള്ള സാമ്പത്തിക വ്യവസ്ഥകളുടെ മത്സരശേഷി വിലയിരുത്തുന്ന 2026-ലെ ഐ.എം.ഡി വേൾഡ് കോമ്പറ്റിറ്റീവ്‌നെസ് ഇയർബുക്കിൽ ആദ്യമായി ലോകത്തിലെ മികച്ച 20 സാമ്പത്തിക ശക്തികളായ രാജ്യങ്ങൾക്കൊപ്പം ബഹ്‌റൈനും ഇടംപിടിച്ചു. 70 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ 20-ാം സ്ഥാനത്താണ് ബഹ്‌റൈൻ ഇത്തവണ എത്തിയത്. 2022 ൽ 30ാം സ്ഥാനത്തായിരുന്ന ബഹ്‌റൈൻ വളരെ ശ്രദ്ധേയമായ വളർച്ചയാണ് ഈ കാലയളവിൽ കൈവരിച്ചത്.

സമ്പദ്‌വ്യവസ്ഥയുടെ പ്രകടന വിഭാഗത്തിൽ, പണപ്പെരുപ്പം, ജീവിതച്ചെലവ്, സാധനങ്ങളുടെയും സേവനങ്ങളുടെയും വില എന്നിവ കണക്കിലെടുത്ത് തയ്യാറാക്കിയ വിലനിലവാര സൂചികയിൽ ലോകത്ത് മൂന്നാം സ്ഥാനത്തെത്താൻ ബഹ്‌റൈന് സാധിച്ചു. അന്താരാഷ്ട്ര വ്യാപാരത്തിൽ 11-ാം സ്ഥാനത്തും, വിദേശ നേരിട്ടുള്ള നിക്ഷേപത്തിന്റെ കാര്യത്തിൽ ലോകത്ത് 9-ാം സ്ഥാനത്തുമാണ് രാജ്യം. ബഹ്‌റൈന്റെ ജി.ഡി.പി 49 ബില്യൺ ഡോളറിലെത്തിയപ്പോൾ 3.5 ശതമാനം സാമ്പത്തിക വളർച്ചയും രാജ്യം രേഖപ്പെടുത്തി.

ഭരണനിർവഹണ മികവിന്റെ ഭാഗമായി നികുതി നയങ്ങളിൽ ലോകത്ത് അഞ്ചാം സ്ഥാനത്തും ബിസിനസ് നിയമങ്ങളുടെ കാര്യത്തിൽ 11-ാം സ്ഥാനത്തും ബഹ്‌റൈൻ എത്തി. തൊഴിലിടങ്ങളിലെ മനോഭാവം മുൻനിർത്തി ഏഴാം സ്ഥാനവും, തൊഴിൽ വിപണിയിൽ 11-ാം സ്ഥാനവും, മാനേജ്‌മെന്റ് രീതികളിൽ 12-ാം സ്ഥാനവും രാജ്യം കരസ്ഥമാക്കി. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ എട്ടാം സ്ഥാനത്തും സാങ്കേതിക സൗകര്യങ്ങളുടെ കാര്യത്തിൽ 19-ാം സ്ഥാനത്തുമാണ് ബഹ്‌റൈൻ ഇപ്പോൾ ഉള്ളത്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളിലെ 45 രാജ്യങ്ങളുടെ പട്ടികയിൽ 21ാം സ്ഥാനത്തുനിന്ന് 12-ാം സ്ഥാനത്തേക്ക് ഉയരാനും ബഹ്‌റൈന് കഴിഞ്ഞു. ശക്തമായ സർക്കാർ നയങ്ങൾ, സ്ഥിരതയുള്ള സ്ഥാപനങ്ങൾ, നിയമവാഴ്ച എന്നിവയാണ് ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ബഹ്‌റൈന്റെ ഈ സാമ്പത്തിക കരുത്തിന് അടിസ്ഥാനമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

Tags:    
News Summary - Bahrain ranks among world's top economies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.