കനൗജ് നഗരത്തിന് അത്തറിന്‍റെ ഗന്ധമാണ്. ചെമ്പ് പാത്രങ്ങളിൽ പൂക്കൾ വാറ്റിയെടുക്കുന്ന പുകയുടെ നിറവും. പുലർച്ചെ തോട്ടങ്ങളിൽ നിന്ന് റോസാ പൂക്കൾ പറിച്ച് ചണചാക്കുകളിലാക്കി സൈക്കിളുകൾക്ക് പിറകിൽ കെട്ടി വെച്ച് തൊഴിലാളികൾ അത്തർ ഫാക്ടറികളിലേക്ക് നീങ്ങും. അപ്പോഴേക്ക് ഫാക്ടറികളിലെ അടുപ്പുകളിൽ വിറകും ചാണകവും കത്തി തുടങ്ങും. പുതിയ തലമുറ പുത്തൻ പെർഫ്യൂമുകൾക്ക് പുറകെ പോയെങ്കിലും ഈ തനത് ശൈലിയിൽ നിർമിക്കുന്ന വർഷങ്ങളുടെ പാരമ്പര്യം വിളിച്ചു പറയുന്ന ഒരു അത്തറിന്‍റെ സുഗന്ധത്തിന് ഇന്നും ആവശ്യക്കാരുണ്ട്, ഇടക്കൊന്ന് മങ്ങലേറ്റെങ്കിലും.
വടക്കുകിഴക്കേ ഇന്ത്യയിലെ ഗംഗാ സമതലത്തിൽ സ്ഥിതി ചെയ്യുന്ന കനൗജ് നൂറ്റാണ്ടുകളായി പരമ്പരാഗത വാറ്റിയെടുക്കൽ രീതികളിലൂടെ 'അത്തർ' എന്ന എണ്ണ അടിസ്ഥാനമാക്കിയുള്ള സസ്യ സുഗന്ധദ്രവ്യങ്ങൾ നിർമിച്ചുപോരുന്നു. പണ്ടത്തെ മുഗൾ രാജാക്കന്മാർ മുതൽ സാധാരണക്കാർക്ക് വരെ ഈ സുഗന്ധദ്രവ്യങ്ങൾ ഏറെ പ്രിയപ്പെട്ടതായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ അത്തറുകളുടെ പ്രൗഢി മങ്ങിയെങ്കിലും, കനൗജിലെ സുഗന്ധദ്രവ്യ നിർമാതാക്കൾ ഇന്നും പഴയ അതേ പരമ്പരാഗത രീതികൾ തുടരുന്നു. ഇത് പുതിയ തലമുറയെ വീണ്ടും ഈ സുഗന്ധങ്ങളുടെ ലോകത്തേക്ക് ആകർഷിക്കുന്നുണ്ട്.
ആധുനിക പെർഫ്യൂമുകളിൽ നിന്ന് വ്യത്യസ്തമായി, അത്തറുകൾ പരമ്പരാഗതമായി ചന്ദനത്തൈലത്തിലാണ് തയ്യാറാക്കുന്നത്. ഇത് ചർമത്തിൽ വളരെക്കാലം നിൽക്കാൻ സഹായിക്കുന്നു.റോസ്, വെടിവെർ (ചെന്നിനായകം), ജാസ്മിൻ തുടങ്ങിയവക്ക് പുറമെ, മഴ പെയ്യുമ്പോഴുള്ള മണ്ണിന്‍റെ മണം നൽകുന്ന 'മിട്ടി അത്തർ', 40ലധികം പൂക്കളും ഔഷധങ്ങളും ചേർത്ത് തയ്യാറാക്കുന്ന 'ശമാമ' എന്നിവയും ഇവിടെ നിർമിക്കുന്നു. യൂറോപ്പിലെ പ്രശസ്തമായ പെർഫ്യൂം നിർമാതാക്കൾ കനൗജ് അത്തർ ഉപയോഗിക്കുന്നുണ്ട്.
ഫ്രാൻസിലെ ഗ്രാസ് നഗരത്തിന് പെർഫ്യൂം വ്യവസായത്തിൽ പ്രശസ്തി ലഭിക്കുന്നതിനും രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കനൗജിൽ അത്തർ നിർമാണം തുടങ്ങിയിരുന്നു. മരവിറകും ചാണകവും ഉപയോഗിച്ച് അടുപ്പ് കത്തിച്ച് ചെമ്പ് പാത്രങ്ങൾ ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയാണ് ഇവിടെ ഇന്നും ഉപയോഗിക്കുന്നത്. വൈദ്യുതിയോ മീറ്ററുകളോ ഇല്ലാതെ തികച്ചും പ്രകൃതിദത്തമായാണ് അത്തർ നിർമാണം.
ആറാം നൂറ്റാണ്ടിലെ ഹർഷവർദ്ധന സാമ്രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്ന കനൗജ്, പിന്നീട് മുഗളന്മാരുടെ കാലത്ത് സുഗന്ധദ്രവ്യങ്ങളുടെ പ്രധാന കേന്ദ്രമായി മാറി. മുഗൾ ചക്രവർത്തിയായ ജഹാംഗീറും രാജ്ഞി നൂർജഹാനുമാണ് കനൗജിന്‍റെ ആദ്യ രാജകീയ പ്രോത്സാഹകർ. ബ്രിട്ടീഷ് ഭരണകാലത്തിനുശേഷവും, ചന്ദനത്തൈലത്തിന്‍റെ വിലക്കയറ്റവും കാരണം അത്തറിന് ആവശ്യക്കാർ കുറഞ്ഞു. എങ്കിലും മിഡിൽ ഈസ്റ്റിൽ ഇന്നും അത്തറിന് വലിയ വിപണിയുണ്ട്. കൂടാതെ ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും അത്തറിന് പുതിയ ഉണർവ് ലഭിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.