ന്യൂഡൽഹി: 2030ഓടെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള സമഗ്ര സാമ്പത്തിക വ്യാപാര കരാർ ഇന്ന് നിലവിൽ വരുകയാണ്. നിലവിൽ, ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര വിനിമയം 55-60 ബില്യൺ ഡോളറാണ്. അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ ഇത് 100 ബില്യൺ ഡോളറിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. കരാർ പ്രകാരം ഇന്ന് മുതൽ ഇന്ത്യയുടെ ടെക്സ്റ്റൈൽസ്, തുകൽ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവക്ക് ബ്രിട്ടീഷ് വിപണിയിൽ നികുതി ഉണ്ടാകില്ല.
കരാർ ഉഭയകക്ഷി വ്യാപാരത്തെയും നിക്ഷേപത്തെയും സ്വാധീനിക്കുമെന്നും ഇന്ത്യൻ കർഷകർ, തൊഴിലാളികൾ, എം.എസ്എം.ഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് നിരവധി അവസരങ്ങൾ തുറന്നുനൽകുമെന്നും 'വികസിത ഭാരതം 2047' എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് ഇത് അർത്ഥവത്തായ സംഭാവന നൽകുമെന്നും പ്രധാനമന്ത്രി മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ പ്രധാനമന്ത്രി മോദിയുടെ യു.കെ സന്ദർശനത്തിനിടെയാണ് വ്യാപാര കരാർ ഉറപ്പിച്ചത്.
യു.കെയിലെയും ഇന്ത്യയിലെയും വ്യവസായങ്ങൾക്ക് ഈ കരാർ വലിയ നേട്ടങ്ങൾ നൽകും. വിസ്കി തീരുവ 150 ശതമാനത്തിൽ നിന്ന് 40 ശതമാനമായും, വാഹനങ്ങളുടെ തീരുവ 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായും (ക്വാട്ട അടിസ്ഥാനത്തിൽ), സൗന്ദര്യവർ)ക വസ്തുക്കളുടെ തീരുവ 22 ശതമാനം വരെയും കുറയും. വസ്ത്രങ്ങൾ, പാദരക്ഷകൾ, ചില ഭക്ഷ്യ ഉൽപ്പന്നങ്ങൾ തുടങ്ങിയ ഇന്ത്യയിൽ നിന്ന് എത്തുന്ന സാധനങ്ങളുടെ ഇറക്കുമതി തീരുവ ബ്രിട്ടൻ കുറയ്ക്കും. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ബ്രിട്ടീഷ് ബിസിനസുകാർക്ക് ചെലവ് കുറക്കാനും ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും സഹായിക്കും.
പുതിയ വ്യാപാര കരാർ നിലവിൽ വരുന്നതോടെ സ്കോച്ച് വിസ്കി, ജിൻ, ചോക്ലേറ്റ്, ബിസ്കറ്റ്, സൗന്ദര്യവർധക വസ്തുക്കൾ, ചില ബ്രിട്ടീഷ് കാറുകൾ എന്നിവയുടെ ഇറക്കുമതി തീരുവ ഘട്ടംഘട്ടമായി കുറക്കും. സ്കോച്ച് വിസ്കിക്ക് നിലവിൽ 150% വരെ ഇറക്കുമതി തീരുവയുണ്ട്. പുതിയ കരാർ പ്രകാരം ഇത് ആദ്യം 75 ശതമാനമായും പിന്നീട് 10 വർഷത്തിനുള്ളിൽ 40 ശതമാനമായും കുറയ്ക്കും. അതുപോലെ, 110% വരെ ഉണ്ടായിരുന്ന ബ്രിട്ടീഷ് കാറുകളുടെ ഇറക്കുമതി തീരുവ ഘട്ടംഘട്ടമായി 10 ശതമാനമായി കുറയ്ക്കും. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾക്കും ഈ ആനുകൂല്യം ലഭിക്കും.
ഈ കരാറിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യൻ കയറ്റുമതിക്കാരായിരിക്കും. ഏകദേശം 99% ഉൽപ്പന്നങ്ങളും ഇനി ഇറക്കുമതി നികുതിയില്ലാതെ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യാൻ ഇന്ത്യക്ക് സാധിക്കും. ഇത് ഇന്ത്യൻ കമ്പനികളുടെ മത്സരക്ഷമത വർധിപ്പിക്കുകയും കയറ്റുമതി കൂട്ടുകയും ചെയ്യും.
ഇന്ത്യൻ കർഷകരെയും ക്ഷീരമേഖലയെയും വിദേശ ഉൽപ്പന്നങ്ങളുടെ മത്സരത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി പാലുൽപ്പന്നങ്ങൾ, പഞ്ചസാര, അരി, ആപ്പിൾ, ചീസ്, ചിക്കൻ, പോർക്ക്, മുട്ട തുടങ്ങിയ നിരവധി കാർഷിക ഉൽപ്പന്നങ്ങളെ കരാറിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വില കുറയുന്ന പ്രധാന ഉൽപ്പന്നങ്ങൾ:
പ്രീമിയം ബ്രിട്ടീഷ് കാറുകൾ, യുകെയിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങൾ, വിസ്കി, ചോക്ലേറ്റ്, ബിസ്കറ്റുകളും പലഹാരങ്ങളും, യന്ത്രസാമഗ്രികളും വ്യാവസായിക ഉപകരണങ്ങളും, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോ പാർട്സ്,
നേട്ടമുണ്ടാകുന്ന ഇന്ത്യൻ മേഖലകൾ:
സമുദ്രവിഭവങ്ങൾ, ടെക്സ്റ്റൈൽ, വസ്ത്ര നിർമാണം, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, ഓട്ടോ ഘടകങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കെമിക്കൽസ്, രത്നങ്ങൾ, ആഭരണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.