കാത്തലിക് സിറിയന്‍ ബാങ്കിന്‍െറ 51 ശതമാനം ഓഹരി സ്വന്തമാക്കാന്‍ ഫെയര്‍ഫാക്സിന് തത്വത്തില്‍ അംഗീകാരം


തൃശൂര്‍: കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന് കാത്തലിക് സിറിയന്‍ ബാങ്കിന്‍െറ 51 ശതമാനം ഓഹരി സ്വന്തമാക്കാന്‍ റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കി. ഭൂരിഭാഗം ഓഹരി ഒറ്റ നിക്ഷേപകന് വില്‍ക്കാന്‍ ആര്‍.ബി.ഐ ഒരു ബാങ്കിന് അനുമതി നല്‍കുന്നത് ഇതാദ്യമായാണ്. മാത്രമല്ല, ഇടപാട് പൂര്‍ത്തിയാകുമ്പോള്‍ ഒരു ബാങ്കിതര ധനകാര്യ സ്ഥാപനം ആദ്യമായി നിയന്ത്രണം കൈയടക്കുന്ന ഇന്ത്യന്‍ ബാങ്കാകും കാത്തലിക് സിറിയന്‍ ബാങ്ക്.

ഓഹരിയുടെ മൂല്യനിര്‍ണയം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 51 ശതമാനം ഓഹരിയുള്ള ഫെയര്‍ഫാക്സിന് 15 ശതമാനത്തിന്മേലായിരിക്കും വോട്ടിങ്ങിലുള്ള അധികാരമെന്നാണ് സൂചന. നേരത്തേ, ഇന്ത്യയിലെ ഏതെങ്കിലുമൊരു ബാങ്കില്‍ 1,000 കോടി രൂപ മുടക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഫെയര്‍ഫാക്സ് ആര്‍.ബി.ഐയെ സമീപിച്ചിരുന്നു. ഈ നിര്‍ദേശം ആര്‍.ബി.ഐ കാത്തലിക് സിറിയന്‍ ബാങ്കിന് കൈമാറി. അവരാണെങ്കില്‍ അടിയന്തരമായി മൂലധനം സമാഹരിക്കാനുള്ള ശ്രമത്തിലുമാണ്. 

ഈ ഘട്ടത്തിലാണ് പ്രേം വാട്സ ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ നേരിട്ട് സമീപിച്ചത്. കഴിഞ്ഞമാസം ചേര്‍ന്ന കാത്തലിക് സിറിയന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമൊന്നും എടുത്തില്ളെങ്കിലും ഇങ്ങനെയൊരു നീക്കമുണ്ടായാല്‍ സ്വീകാര്യമാണെന്ന ധാരണയിലാണ് എത്തിയത്. ആര്‍.ബി.ഐ അംഗീകരിച്ച സാഹചര്യത്തില്‍ മൂന്നുമാസത്തിനകം ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫെയര്‍ഫാക്സ് കാത്തലിക് സിറിയന്‍ ബാങ്കിനെ സ്വന്തമാക്കും.

Tags:    
News Summary - cathelic syiriyan bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.