ജിയോമാർട്ടിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ ശെരിവെച്ച് ഹിമാചൽപ്രദേശ് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. സേവനവിതരണത്തിലെ ഉത്തരവാദിത്തം ഇല്ലായ്മ, മാനസിക പീഡനം, സത്യ സന്ധമല്ലാത്ത വ്യാപാരം തുടങ്ങിയ കുറ്റങ്ങളാണ് കമ്പനിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. 72263 രൂപ നഷ്ടപരിഹാരം നൽകാനാണ് കമ്പനിയോട് കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡർക്കോട്ടി ഗ്രാമത്തിൽ നിന്നുള്ള ബബിതാ റാണിയാണ് ജിയോ മാർട്ടിനെതിരെ പരാതി നൽകിയത്. 2023 ആഗസ്റ്റ് 20ന് ഇവർ ജിയോമാർട്ടിൽ നിന്ന് 30 കിലോ അരി ഓർഡർ ചെയ്തു. ബാഗ് തുറന്നപ്പോൾ ദുർഗന്ധമുള്ള അരിയാണ് ലഭിച്ചത്. ഇതു കഴിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾക്കെല്ലാവർക്കും അസുഖം പിടിപെട്ടുവെന്നായിരുന്നു യുവതിയുടെ പരാതി. പരാതി കൈകാര്യം ചെയ്ത അഡ്വ. അനിൽകുമാർ ഡെലിവർ ചെയ്ത ഉൽപ്പന്നം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് വാദിച്ചു.
അരിയിൽ അനുവദനീയമല്ലാത്ത നിറം ചേർത്തിരുന്നതായി കമീഷൻ കണ്ടെത്തി. തുടർന്ന് ഉപഭോക്താവിന് അരിയുടെ വിലയായ 2263 രൂപയും അതിന്‍റെ വാർഷിക പലിശയും നൽകാൻ ഉത്തരവിട്ടു. കൂടാതെ ഉപഭോക്താവ് നേരിട്ട മാനസിക സമർദത്തിന് 30000 രൂപയും നിയമവ്യവഹാര ചെലവുകൾക്ക് 20000 രൂപയും ജില്ലാ ഉപഭോക്തൃ നിയമസഹായ ഫണ്ടിലേക്ക് നൽകാൻ 20000 രൂപയും നഷ്ടപരിഹാരം ലഭിച്ചു.
സുരക്ഷിതമല്ലാത്തതും അംഗീകാരമില്ലാത്തതുമായ അരി വിൽപ്പന ചെയ്യരുതെന്ന് ഹിമാൻഷു മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് കമ്പനിക്ക് താക്കീത് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.