വാഹനത്തിൽ ഒരാൾ മാത്രം സഞ്ചരിച്ചാൽ ടാക്സ്; തിരക്ക് നിയന്ത്രിക്കാൻ മുംബൈയിൽ കൺജഷൻ നികുതി നിർദേശം

മുംബൈ: മുംബൈ നഗരത്തെ ശ്വാസം മുട്ടിക്കുന്ന ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ ലണ്ടൻ, സിംഗപ്പൂർ തുടങ്ങിയ നഗരങ്ങളിലെ പദ്ധതികളുടെ മാതൃകയിൽ കൺജഷൻ ടാക്സ് ചുമത്തുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങൾ നിർദേശിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം, നഗരത്തിലെ പൊതുഗതാഗത സംവിധാനം ശക്തമാക്കിയ ശേഷമേ ഇത്തരം നിരക്കുകൾ ഏർപ്പെടുത്തുന്നത് പരിഗണിക്കൂ എന്ന് ബി.എം.സി കമ്മീഷണർ അശ്വിനി ഭിഡെ പറഞ്ഞു. 

സിംഗപ്പൂരിനെയും ലണ്ടനെയും ഉദാഹരണങ്ങളായി ചൂണ്ടിക്കാണിച്ച ഭിഡെ, ഇരു നഗരങ്ങളിലും ശക്തവും മികച്ച രീതിയിൽ ബന്ധിപ്പിക്കപ്പെട്ടതുമായ പൊതുഗതാഗത ശൃംഖലയുള്ളതിനാലാണ് കൺജഷൻ ചാർജുകൾ നടപ്പിലാക്കാൻ കഴിഞ്ഞതെന്ന് പറഞ്ഞു. മികച്ച പൊതുഗതാഗത സൗകര്യം നൽകിയാൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനും അതിനെ പ്രോത്സാഹിപ്പിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന രീതിയിലുള്ള സംവിധാനം ഉണ്ടാക്കാനും സാധിക്കുമെന്നും അവർ വ്യക്തമാക്കി.

മുംബൈയിൽ കൺജഷൻ ടാക്സ് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ മുമ്പും നടന്നിട്ടുണ്ട്.  ഈ വർഷം ആദ്യം മുതിർന്ന ബി.ജെ.പി കോർപ്പറേറ്റർ മകരന്ദ് നർവേക്കർ നഗരത്തിലെ ഏറ്റവും തിരക്കേറിയ ചില പ്രദേശങ്ങളിൽ കൺജസ്റ്റൻ-പ്രൈസിങ് പദ്ധതി നടപ്പിലാക്കാൻ നിർദ്ദേശിച്ച് ബി.എം.സി കമ്മീഷണർക്ക് കത്തെഴുതിയിരുന്നു.

തിരക്കേറിയ സമയങ്ങളിൽ തെക്കൻ മുംബൈയിലെ കടുത്ത ഗതാഗതക്കുരുക്കുള്ള മേഖലകളിലേക്ക് പ്രവേശിക്കുന്ന ഒരാൾ മാത്രം യാത്ര ചെയ്യുന്ന സ്വകാര്യ വാഹനങ്ങളെ ലക്ഷ്യമിട്ട് ഒരു പൈലറ്റ് സിസ്റ്റം രൂപകൽപ്പന ചെയ്യാൻ നർവേക്കർ ബോഡിയോട് അഭ്യർഥിച്ചിരുന്നു. ഫോർട്ട്, നരിമാൻ പോയിന്‍റ്, കൊളാബ എന്നിവയായിരുന്നു നിർദ്ദേശിക്കപ്പെട്ട പ്രദേശങ്ങൾ. ഇത്തരം സംവിധാനത്തിന് കീഴിൽ നിർദ്ദിഷ്ട സമയങ്ങളിൽ നിശ്ചിത മേഖലകളിലേക്ക് പ്രവേശിക്കുന്ന സ്വകാര്യ വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കും. തിരക്കുള്ള റോഡുകളിലെ കാറുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. എന്നാൽ വാഹന ഉടമകൾക്ക് തങ്ങളുടെ കാറുകളും ഇരുചക്രവാഹനങ്ങളും വീട്ടിൽ വെച്ച് ഇറങ്ങാൻ തക്കവണ്ണം മികച്ചൊരു പൊതുഗതാഗത സംവിധാനം നൽകാൻ നഗരത്തിന് ആദ്യം സാധിക്കുമോ എന്നാണ്  കൺജഷൻ ടാക്സ് ചർച്ചകളിൽ ഉയർന്ന ചോദ്യം.

എന്താണ് കൺജഷൻ ടാക്സ്?

ഒരു നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കുള്ള പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിനോ സഞ്ചരിക്കുന്നതിനോ പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തുന്ന ഫീസാണ് കൺജഷൻ ടാക്സ് അല്ലെങ്കിൽ കൺജഷൻ പ്രൈസിങ്. റോഡുകളുടെ നിർമാണവും അറ്റകുറ്റപ്പണികളും നികത്താൻ ലക്ഷ്യമിടുന്ന സാധാരണ ഹൈവേ ടോളുകളിൽ നിന്ന് ഇത് വ്യത്യസ്തമാണ്. തിരക്കേറിയ പ്രദേശങ്ങളിൽ വാഹനം ഓടിക്കുന്നത് കൂടുതൽ ചെലവേറിയതാക്കി ഗതാഗതം നിയന്ത്രിക്കാനാണ് കൺജഷൻ പ്രൈസിങ് പ്രാഥമികമായി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ സംവിധാനം ഉപയോഗിക്കുന്ന നഗരങ്ങൾ സാധാരണയായി ഡ്രൈവർമാർ വാഹനം നിർത്താതെ തന്നെ വാഹനങ്ങൾ തിരിച്ചറിയാനും പണം ഈടാക്കാനും ക്യാമറകൾ, സെൻസറുകൾ അല്ലെങ്കിൽ ഇലക്ട്രോണിക് ടോളിങ് ഉപകരണങ്ങൾ എന്നിവയെയാണ് ആശ്രയിക്കുന്നത്. സമയത്തെ ആശ്രയിച്ച് നിരക്കുകളിൽ വ്യത്യാസം വരാം. തിരക്കുള്ള സമയങ്ങളിൽ ഉയർന്ന നിരക്കും അല്ലാത്തപ്പോൾ കുറഞ്ഞ നിരക്കോ അല്ലെങ്കിൽ നിരക്കില്ലാത്ത അവസ്ഥയോ ഉണ്ടാകാം.

പല നഗരങ്ങളിലും കൺജഷൻ ചാർജുകളിലൂടെ ശേഖരിക്കുന്ന പണം ബസ് സർവീസുകൾ, റെയിൽ ശൃംഖലകൾ, സൈക്ലിങ് സൗകര്യങ്ങൾ, കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലുകൾ എന്നിവയുൾപ്പെടെയുള്ള പൊതുഗതാഗതത്തെയും മറ്റ് നഗര അടിസ്ഥാന സൗകര്യങ്ങളെയും മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്നു.

1975ൽ കൺജഷൻ പ്രൈസിങ് ആരംഭിച്ച സിംഗപ്പൂരാണ് ഇത് ആദ്യമായി നടപ്പിലാക്കിയ നഗരങ്ങളിലൊന്ന്. വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കാനും ഗതാഗത സാഹചര്യങ്ങളും സമയവും അനുസരിച്ച് നിരക്കുകളിൽ മാറ്റം വരുത്താനും കഴിയുന്ന 'ഇലക്ട്രോണിക് റോഡ് പ്രൈസിങ്' സംവിധാനം അവർ പിന്നീട് വികസിപ്പിച്ചെടുത്തു.

ലണ്ടൻ 2003ൽ കൺജഷൻ ചാർജ് അവതരിപ്പിച്ചു. നിർദിഷ്ട സമയങ്ങളിൽ സെൻട്രൽ ലണ്ടൻ മേഖലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ദിവസേനയുള്ള ചാർജ് നൽകേണ്ടതുണ്ട്. യു.കെയിലെ ഡർഹാമിലും 2002 മുതൽ ചരിത്രപ്രധാനമായ നഗരമധ്യത്തിൽ ചെറിയ രീതിയിലുള്ള റോഡ്-യൂസർ ചാർജിങ് പദ്ധതി പ്രവർത്തിക്കുന്നുണ്ട്.

സ്വീഡനിലെ സ്റ്റോക്ക്ഹോമിലും ഗോഥെൻബർഗിലും കൺജസ്റ്റൻ-ടാക്സ് സംവിധാനങ്ങളുണ്ട്. നിർദിഷ്ട പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ കാമറകൾ റെക്കോർഡുചെയ്യുന്നു. യാത്ര ചെയ്യുന്ന സമയം പോലുള്ള ഘടകങ്ങൾ അനുസരിച്ച് നിരക്കുകളിൽ വ്യത്യാസമുണ്ട്.

ഇറ്റലിയിലെ മിലാനിൽ 'ഏരിയ സി' എന്നൊരു നിയന്ത്രിത മേഖല പ്രവർത്തിക്കുന്നുണ്ട്. നഗരത്തിന്‍റെ ചരിത്രപരമായ കേന്ദ്രത്തെ ഉൾക്കൊള്ളുന്ന ഇവിടെ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ചാർജുകളും പുക മലിനീകരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ബാധകമാണ്. ന്യൂയോർക്ക്, മാൾട്ടയിലെ വാലറ്റ ,ഓസ്ലോ, ബെർഗൻ ഉൾപ്പെടെയുള്ള നോർവീജിയൻ നഗരങ്ങളും നഗര ടോൾ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

Tags:    
News Summary - Congestion tax at mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.