തൃശൂർ: ബി.എസ്.എൻ.എല്ലിൽ ഹൗസ് കീപ്പിങ്, സെക്യൂരിറ്റി ഉൾപ്പെടെ എല്ലാ വിഭാഗത്തിലും കരാർ തൊഴിൽ അവസാനിപ്പിക്കാൻ ഉത്തരവ്. സെപ്റ്റംബർ ഒന്നിന് കോർപറേറ്റ് ഓഫിസ് എല്ലാ സർക്കിളുകൾക്കും അയച്ച സർക്കുലറിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് നേരത്തെ നൽകിയ നിർദേശം നടപ്പാക്കിയത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ സർക്കിളുകൾ സെപ്റ്റംബർ ഏഴിനകം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ, ഒരു വർഷത്തോളം വേതനം കിട്ടാതെ പുറത്തായവർക്ക് പുറമെ അവശേഷിക്കുന്ന കരാർ തൊഴിലാളികൾ കൂടി ബി.എസ്.എൻ.എല്ലിൽനിന്ന് പുറത്താവും. കേരളത്തിൽ മുവ്വായിരത്തോളം കരാർ തൊഴിലാളികളാണുള്ളത്. ചെലവ് ചുരുക്കലിെൻറ ഭാഗമായി നേരത്തെ സർക്കിൾ ചീഫ് ജനറൽ മാനേജർമാർക്ക് നൽകിയ നിർദേശത്തിൽ കരാർ തൊഴിലാളികളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. 13 സർക്കിളുകൾ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും കേരളം ഉൾപ്പെടെ റിപ്പോർട്ട് നൽകിയ എട്ട് സർക്കിളുകൾ എസ്.എസ്.എ (സെക്കൻഡറി സ്വിച്ചിങ് ഏരിയ) തിരിച്ചുള്ള കണക്ക് സമർപ്പിച്ചിട്ടില്ലെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കരാർ തൊഴിലാളികളുടെ വേതന കുടിശ്ശിക സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കിളുകൾ ഇനിയും കരാർ തൊഴിലാളികളെ നിലനിർത്തുന്നതിൽ ന്യായീകരണമില്ലെന്നും കരാർ തൊഴിൽ പൂർണമായി നിർത്തലാക്കാൻ 'റോഡ് മാപ്' തയാറാക്കാൻ സി.എം.ഡി നിർദേശിച്ചിട്ടുണ്ടെന്നും സർക്കുലറിൽ അറിയിച്ചിട്ടുണ്ട്.
അതേസമയം, ബി.എസ്.എൻ.എൽ നവീകരണത്തിൽ പരാജയപ്പെട്ട മാനേജ്മെൻറ് വരുമാനം ഉണ്ടാക്കാനാവാതെ ചെലവ് ചുരുക്കലിെൻറ പേരിൽ കരാർ തൊഴിലാളികളെ ഒഴിവാക്കുകയാണെന്ന് സി.എം.ഡി പി.കെ. പുർവാറിന് അയച്ച കത്തിൽ എംപ്ലോയീസ് യൂനിയൻ കുറ്റപ്പെടുത്തി. സ്വയം വിരമിക്കൽ നടപ്പായാൽ ബി.എസ്.എൻ.എൽ ലാഭത്തിലാവുമെന്നും 4ജി ലഭിക്കുമെന്നുമുള്ള സി.എം.ഡിയുടെ അവകാശവാദങ്ങൾ പൊള്ളയായി.
പകുതി ജീവനക്കാർ സ്വയം വിരമിച്ചിട്ടും ബാക്കിയുള്ളവർക്ക് കൃത്യസമയത്ത് ശമ്പളം നൽകാനാവുന്നില്ല. അവശേഷിക്കുന്ന കരാർ തൊഴിലാളികളെക്കൂടി ഒഴിവാക്കുന്നതോടെ ബി.എസ്.എൻ.എല്ലിെൻറ സേവനം പൂർണമായും തകിടം മറിയും. വിഷയം ചർച്ച ചെയ്യാൻ അടിയന്തരമായി സംഘടനകളുമായി വീഡിയോ കോൺഫറൻസ് നടത്തണമെന്നും യൂനിയൻ ജനറൽ സെക്രട്ടറി പി. അഭിമന്യു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.