മുംബൈ: രാജ്യത്ത് ഐഫോൺ പ്രേമികൾ വർധിച്ചതോടെ അമേരിക്കൻ കമ്പനിയായ ആപ്പിളിന് റെക്കോർഡ് വരുമാനം. ലോകത്തെ മൊത്തം വിൽപനയിൽനിന്ന് 102.5 ബില്ല്യൻ ഡോളർ അതായത് 8.5 ലക്ഷം കോടി രൂപയുടെ വരുമാനമാണ് സെപ്റ്റംബർ പാദത്തിൽ ആപ്പിൾ നേടിയത്. ഐഫോൺ 17 ന്റെ ഡിമാൻഡാണ് റെക്കോഡ് വരുമാനത്തിലേക്ക് നയിച്ചത്.
സി.ഇ.ഒ ടിം കുക്കാണ് റെക്കോഡ് നേട്ടം പ്രഖ്യാപിച്ചത്. ആപ്പിളിന്റെ ഭൂരിഭാഗം വിപണികളിലും ശക്തമായ വളർച്ച കൈവരിച്ചതായും ഡസനിലേറെ വിപണികളിൽ റെക്കോഡ് വരുമാനം നേടിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ സർവകാല റെക്കോഡാണ് വരുമാനത്തിലുണ്ടായത്. ഡിസംബർ പാദത്തിലും ഐഫോൺ ഡിമാൻഡ് നിലനിൽക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മൂന്ന് വർഷത്തിലേറെയായി ഇന്ത്യയിൽ ഐഫോൺ വിൽപന ഓരോ പാദത്തിലും വളർന്നു കൊണ്ടിരിക്കുകയാണ്..ലോകത്തെ ഏറ്റവും വലിയ സ്മാർട്ട് ഫോൺ നിർമാതാക്കളായ ആപ്പിൾ ആഭ്യന്തരമായി ഉത്പാദനം തുടങ്ങിയതും കൂടുതൽ സ്റ്റോറുകൾ തുറന്നതുമാണ് വിൽപനക്ക് കരുത്തേകിയത്. സെപ്റ്റംബർ 17നാണ് ആപ്പിൾ ഐഫോൺ 17 ഇന്ത്യയിലും ആഗോള വിപണിയിലും പുറത്തിറക്കിയത്. ഡിമാൻഡ് പ്രതീക്ഷച്ചതിനേക്കാൾ കൂടുതലായിരുന്നതിനാൽ എൻട്രി ലെവൽ ഫോണുകളുടെയും പ്രോ മോഡലുകളുടെയും വിതരണത്തിൽ പ്രതിസന്ധി നേരിട്ടിരുന്നതായും ടിം കുക്ക് വ്യക്തമാക്കി.
മൊത്തം സ്മാർട്ട് ഫോൺ വിൽപന 2021ലെ റെക്കോഡിന് താഴെയാണെങ്കിലും ആപ്പിളിന് മികച്ച വളർച്ച നേടാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ വർഷം ആപ്പിളിിന്റെ ഐഫോൺ വിൽപ്പന 15.5 ദശലക്ഷം കടക്കുമെന്നാണ് ഐഡിസി ഇന്ത്യ പറയുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവാണിത്. അതേസമയം, മൊത്തം സ്മാർട്ട്‌ഫോൺ വിൽപനയിൽ അഞ്ച് വർഷത്തിനിടെ നാലു ശതമാനം കുറവ് രേഖപ്പെടുത്താനാണ് സാധ്യതയെന്നും ഐഡിസി ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സൂചന. ഐഫോൺ വിൽപനയുടെ വളർച്ച നിരക്ക് മാത്രമല്ല, ഉയർന്ന വിലയും ആപ്പിളിന്റെ വിജയമാണ്. ഇന്ത്യയിലെ സ്മാർട്ട്‌ഫോണിന്റെ ശരാശരി വിലയുടെ മൂന്നിരട്ടി വിലയ്ക്കാണ് ഐഫോണുകൾ വിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.