സംഗീത പിംഗ്ലെ കൃഷിയിടത്തിൽ
തീരാനഷ്ടങ്ങളും കടബാധ്യതയും തീർത്ത ജീവിത പ്രതിസന്ധിയിൽനിന്ന് കൃഷി ഉൾക്കരുത്താക്കി വിജയം രചിച്ച് ഒരു കർഷക. പ്രതിസന്ധികളോട് പടവെട്ടി കാർഷിക മേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ ഈ മഹാരാഷ്ട്ര സ്വദേശിനിയുടെ കഥ ഇന്ന് രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെടുകയാണ്.
ഭർത്താവിന്റെയും മകന്റെയും വേർപാടും 30 ലക്ഷം രൂപയുടെ കടവുമായിരുന്നു ഈ വനിതയ്ക്ക് മുന്നലുണ്ടായിരുന്നത്. അതിനുപിന്നാലെ കുടുംബത്തിലെ ഓരോരുത്തരായി നഷ്ടപ്പെട്ടതോടെ നാസിക്കിലുള്ള 13 ഏക്കർ കൃഷിയിടം നിർബന്ധിതമായി ഏറ്റെടുക്കേണ്ടി വരുകയായിരുന്നു ഈ വീട്ടമ്മയ്ക്ക്. അന്ന് ഉഴുതിമറിച്ചുണ്ടാക്കിയ മുന്തിരിത്തോട്ടങ്ങളിൽനിന്ന് ഇന്ന് പ്രതിവർഷം ലക്ഷങ്ങൾ കൊയ്യുന്ന മാതൃക കർഷകയായി സംഗീത പിംഗ്ലെ മാറി.
2004ൽ രണ്ടാമത്തെ കുട്ടിയെ ജനനസമയത്തുതന്നെ സങ്കീർണതകളെ തുടർന്ന് സംഗീതയ്ക്ക് നഷ്ടമായി. ശാസ്ത്രത്തിൽ ബിരുദധാരിയായിരുന്നു അവർ. 2007ൽ ഭർത്താവ് ഒരു റോഡപകടത്തിൽ മരരണം കൈവരിച്ചു. ആ സമയത്ത് മൂന്നാമത്തെ കുട്ടിയെ ഒമ്പത് മാസം ഗർഭിണിയായിരുന്നു. എന്നാൽ, ഭർത്താവിന്റെ അച്ഛനും ബന്ധുക്കളും സംഗീതയ്ക്ക് പൂർണ പിന്തുണ നൽകിയിരുന്നു. എന്നിരുന്നാലും, 2017 ൽ, കുടുംബ കലഹങ്ങളെത്തുടർന്ന് കുടുംബം വേർപിരിയുകയും സംഗീത അമ്മായിയമ്മയോടും മക്കളോടും ഒപ്പം ജീവിക്കാനും തുടങ്ങി. ജീവിതത്തിൽ എപ്പോഴും എന്നെ പിന്തുണച്ചിരുന്ന ആളുകൾ പോയി. ഞാൻ തനിച്ചായിരുന്നു, ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടുവെന്ന് 40കാരി സംഗീത പറയുന്നു. തുടർന്ന് ആ വീടും പതിമൂന്നേക്കര്‍ ഫാമും നോക്കേണ്ട ചുമതലയും അവള്‍ക്കായി.
“ഫാം ഞങ്ങളുടെ ഏക വരുമാന സ്രോതസ്സായിരുന്നു, അതിനാൽ വയലിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് എനിക്ക് പഠിക്കേണ്ടിവന്നു. ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞ ബന്ധുക്കൾ പക്ഷേ അവകാശപ്പെട്ടത്, ഒറ്റയ്‌ക്ക് കുട്ടികൾ, വീട്ടുജോലികൾ, കൃഷി എന്നിവ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഇത് ഒരു സ്ത്രീക്ക് കഴിയില്ലെന്നുമായിരുന്നു. എന്നാൽ, അവരുടെ ധാരണ എന്റെ ജീവിതത്തിലൂടെ ഞാൻ മാറ്റിക്കൊടുത്തു’’ -സംഗീത പിംഗ്ലെ പറയുന്നു.
സംഗീത പിംഗ്ലെ
മുന്തിരി, തക്കാളി കൃഷികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സംഗീതയുടെ തുടക്കം. പരമ്പരാഗത രീതികൾക്ക് പകരം ആധുനിക കൃഷിരീതികൾ സ്വയം പഠിച്ചെടുത്ത അവർ, കൃഷിയിടത്തിലെ മേൽനോട്ടവും വിപണനവുമെല്ലാം തനിച്ചാണ് കൈകാര്യം ചെയ്തത്. കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും ചേർന്നപ്പോൾ കൃഷിയിടം പച്ചപിടിക്കുകയായിരുന്നു.
നിലവിൽ പ്രതിവർഷം 800 മുതൽ 1,000 ടൺ വരെ മുന്തിരിയാണ് ഈ 13 ഏക്കറിൽനിന്ന് ഇവർ വിളവെടുക്കുന്നത്. കടങ്ങളെല്ലാം വീട്ടി, പ്രതിവർഷം 25 മുതൽ 30 ലക്ഷം രൂപ വരെ വരുമാനം നേടാൻ ഇന്ന് സംഗീതയ്ക്ക് സാധിക്കുന്നുണ്ട്. കൃഷി പുരുഷന്മാർക്ക് മാത്രം വഴങ്ങുന്നതാണെന്ന പരമ്പരാഗത സങ്കൽപങ്ങളെ തിരുത്തിക്കുറിക്കുന്നതാണ് ഈ വീട്ടമ്മയുടെ വിജയം. അതിജീവനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും ഉത്തമ ഉദാഹരണമായി മാറിയ സംഗീത, ഇന്ന് രാജ്യത്തെ ആയിരക്കണക്കിന് വനിതകൾക്ക് വലിയൊരു പ്രചോദനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.