ബലേരി ഗ്രോബാഗിലെ നെല്ലുകൾക്കിടയിൽ
ഒരു തുണ്ട് നെൽപാടം പോലും സ്വന്തമായില്ലാതെ രാജ്യത്തെ മുഴുവൻ നെൽവിത്തുകളും വിളയിച്ച് സംരക്ഷിച്ച കാർഷിക വിസ്മയത്തിന്റെ പേരാണ് സത്യനാരായണ ബലേരി. 2024ലെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ അദ്ദേഹത്തെ തേടിയെത്തിയപ്പോൾ ഈ വിസ്മയം ഇന്ത്യൻ കർഷകന് ഒരു പാഠപുസ്തകമാകുമെന്നാണ് കരുതിയത്. എന്നാൽ, ആ വിസ്മയം കേരള അതിർത്തിയിലെ മലയോര ഗ്രാമമായ ബെള്ളൂർ കിന്നിംഗാറിലെ 30 ചതുരശ്ര അടി ‘കുടുസ്സുമുറി’യിൽ മുളക്കാൻ കാത്തിരിക്കുന്ന വിത്തുകൾ മാത്രമാകുന്നു. പൊതുസമൂഹമോ ഭരണകൂടമോ കൃഷിവകുപ്പോ ഒന്നും ഈ പാവം കർഷകന്റെ ജീവിതപാഠങ്ങൾ പഠിക്കാൻ തയാറായിട്ടില്ല. ഈ കേരള കർഷകനെ പത്മശ്രീക്ക് കണ്ടെത്തിയതുപോലും കർണാടക കൃഷി ഉദ്യോഗസ്ഥരാണ് എന്നറിയുമ്പോൾ കാർഷിക ബഹുമതികൾക്ക് നമ്മൾ നൽകുന്ന പ്രാധാന്യം ചോദ്യം ചെയ്യപ്പെടുന്നു.
No race can prosper
till it learns that there is
as much dignity in tilling
a field as in writing
a poem’
•Booker T Washington
സർകോട് ജില്ലയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ഗ്രാമ പഞ്ചായത്താണ് കർണാടകയോട് ചേർന്നുകിടക്കുന്ന ബെള്ളൂർ ഗ്രാമ പഞ്ചായത്ത്. മലയോര മേഖലയാണ്. കശുവണ്ടിയും കവുങ്ങുമാണ് പ്രധാന കൃഷി. താഴ്ന്ന പ്രദേശങ്ങളിൽ അപൂർവം നെൽകൃഷിക്കാർ ഉണ്ടായിരുന്നു. ജന്മിമാരുടെ വീടുകളിൽ വീട്ടുവേലയും കൃഷിയും ചെയ്ത് ജീവിച്ചുപോന്നിരുന്ന കുടുംബമായിരുന്നു സത്യനാരായണ ബലേരിയുടേത്. കുഞ്ഞിരാമ മണിയാണിയുടെയും ജാനകിയുടെയും മൂന്ന് ആൺമക്കളിൽ മൂത്തയാളാണ് സത്യനാരായണ ബലേരി. കൂലിപ്പണിക്കാരനും കശുവണ്ടി കർഷകനുമായ കുഞ്ഞിരാമ മണിയാണിയുടെ കുടുംബത്തിന് ഒരുതുണ്ട് വയൽപോലുമില്ലായിരുന്നു. സത്യനാരായണ ബലേരി പറയുന്നു...
‘പണിയെടുത്ത് കിട്ടുന്ന നെല്ലാണ് ബീട്ടിലെ ചോറ്. ജീവിക്കാൻ കൊരട്ട പറക്കാൻ പോകും, കൂലിപ്പണിയെടുക്കും. ബലിയ കർഷകരുടെ വീട്ടിലാണ് പണിയെടുക്കുന്നത്. ജന്മിയുടെ ബീട്ടില് മലയാളം കന്നട, ഇംഗ്ലീഷ് പത്രങ്ങളും വീക്കിലിയും വരും. ഞാൻ 10ാം ക്ലാസ് കയിഞ്ഞെപിന്നെ ഉസ്കൂളില് പോയിറ്റ. പണിക്ക് പോയ ബീട്ടിലെ പത്രങ്ങൾ ബായിച്ചാണ് ബാക്കി പഠിപ്പ്. 30 വർഷം കഴിഞ്ഞ ശേഷം സാക്ഷരത മിഷന്റെ തുല്യത പരീക്ഷയിൽ പ്ലസ് ടു പരീക്ഷ എഴുതി പാസായി. സംസാരിക്കാൻ കന്നട, തുളു, മലയാളം വശമുണ്ട്.
വിത്ത് കണ്ട കാലം
സ്കൂളിലും പിന്നെ പണിക്കും പോയത് നെല്ല് പാടത്തിന്റെ വരമ്പത്തുകൂടിയാണ്. രണ്ടു കരക്കും രാജകയമ്മ വിരിഞ്ഞിട്ടുണ്ടാകും. നല്ല രസമാണ് കാണാൻ. അത് തൊട്ടുനോക്കും. അങ്ങനെ നെന്മണിയോട് നല്ല ഇഷ്ടമായി. പത്രത്തിൽ കൃഷിയെ കുറിച്ച പ്രത്യേകം കോളം ഉണ്ടാകും. അത് നന്നായി വായിക്കും. അങ്ങനെയാണ് ഉഡുപ്പിയിലെ ഗാന്ധിയൻ ചീർകാടി രാമചന്ദ്രറാവുവിനെ പറ്റി കേട്ടത്. ചെറിയ നിലത്ത് നെൽകൃഷി ചെയ്യുന്ന ചീർക്കാടി രാമചന്ദ്ര റാവു എല്ലാം വീട്ടിൽ വിളയിച്ച് ഉപയോഗിക്കുമായിരുന്നു. സ്വന്തം വസ്ത്രം വരെ അദ്ദേഹം നെയ്തെടുത്തു. വേണ്ടിവന്നാൽ ഉപ്പും കുറുക്കും എന്ന് അദ്ദേഹം പറഞ്ഞു. ചീർക്കാടിക്ക് സത്യനാരായണ ഒരു കത്ത് എഴുതി. വിത്തുകളോടുള്ള കമ്പം സത്യനാരായണ ബലേരിയും അങ്ങനെ മുളപൊട്ടാൻ തുടങ്ങി. കത്തിൽ അദ്ദേഹം നൂറ് ഗ്രാം വിത്ത് ചോദിച്ചു. അതിനുള്ള ചീർക്കാടിയുടെ മറുപടിയിൽ തനിക്ക് വയസ്സായി എന്നും ആരെങ്കിലും ഈ മാർഗം പിന്തുടരണം എന്നത് തന്റെ ആഗ്രഹമാണെന്നും ഉണ്ടായിരുന്നു. വിത്തുണ്ടാകാൻ സ്വന്തമായി നിലംവേണ്ട എന്ന് ഉപദേശവും നൽകി. ഈ ഉപദേശം ബലേരിക്ക് വളമായി. അദ്ദേഹം വീണ്ടും പത്രപംക്തികളിൽ സാധാരണ കൃഷിക്കാരെ തേടിയിറങ്ങി. പണവും ഭൂമിയും ഇല്ലാതെ കൃഷിയെ പ്രണയിക്കുന്ന കർഷകരായിരുന്നു ബലേരിയുടെ ഉന്നം.
തുടക്കം, 15 വിത്തുകൾ
ബെൽത്തങ്ങാടിയിലെ ദേവരായരിൽനിന്ന് 15 വിത്തുകൾ പോസ്റ്റുവഴി എത്തിച്ചു. ഇവ ഗ്രോബാഗുകളും കടലാസ് ഗ്ലാസുകളിലുംനട്ട് മുളപ്പിച്ച് പെരുക്കി. വിത്തുകൾ തേടിയുള്ള യാത്ര തുടർന്നു. കർണാടകയിലെ കാർഷിക കോളജുകൾ, ഗവേഷണ കേന്ദ്രങ്ങൾ, കേരളത്തിൽ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം, തൃശൂർ കാർഷിക സർവകലാശാല, സി.പി.സി.ആർ.ഐ എന്നുവേണ്ട പുൽനാമ്പുകളെ കിളിർക്കാൻ സഹായിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും കർഷകരെയും ബലേരി തേടിച്ചെന്നു. രാപകൽ ഭേദമന്യേ സഞ്ചരിച്ചു. ലോകത്തിെല ശ്രദ്ധേയമായ ഡൽഹിയിലെ സീഡ് ബാങ്കിൽനിന്നുവരെ വിത്തുകൾ കൈപ്പറ്റി. ഡൽഹി സീഡ് ബാങ്കിലെ വിത്ത് നൂറുവർഷം കഴിഞ്ഞാലും മുളക്കും. അങ്ങനെയാണ് അതിന്റെ സംരക്ഷണ രീതി. മൈസൂരു, മാണ്ഡ്യ, ശിവമൊഗ്ഗ എന്നിവിടങ്ങൾ സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ച് കൃഷിക്കാരുടെ വിലാസങ്ങൾ തേടിയലഞ്ഞു.
ബലേരിയുടെ വിത്തുശേഖരത്തിനായുള്ള പ്രയാണങ്ങൾക്ക് ഏറെയും പിന്തുണ കർണാടക കൃഷിവകുപ്പിലെയും അവിടെയുള്ള ഗവേഷണ കേന്ദ്രങ്ങളിലെയും ഉദ്യോഗസ്ഥരാണ്. അദ്ദേഹത്തെ കേരളത്തിലും സ്വന്തം ജില്ലയിൽ പോലും അറിയുന്നവർ വിരളമായിരുന്നു. കേരളത്തിൽ കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരിലും തൃശൂർ കാർഷിക സർവകലാശാലയിലും ഏതാനും ഉദ്യോഗസ്ഥർക്ക് ബലേരി സുപരിചിതനായി. കിന്നിംഗാറിലെ ആസ്ബസ്റ്റോസ് പതിച്ച വീടിനു ചുറ്റും അയൽവീടുകൾ പോലുമില്ലാതിരുന്നതിനാൽ അയൽക്കാരുമറിഞ്ഞില്ല. ആകാശവാണി വഴിയും കർണാടക പത്രമാധ്യമങ്ങൾ വഴിയും അദ്ദേഹത്തിന്റെ അനുഭവങ്ങൾ വന്നിരുന്നെങ്കിലും സ്വദേശത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
650 ഇനങ്ങളിലേക്ക്
വേദകാലത്ത് നാലുലക്ഷം നെൽവിത്തുകൾ ഇവിടെ ഉണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. കാർഷിക ഗവേഷണ കേന്ദ്രങ്ങൾ പറയുന്നത് ഇപ്പോൾ 22000 വിത്തുകൾ കണ്ടെത്തിയിട്ടുണ്ട് എന്നാണ്. എന്റെ കയ്മ 650 വിത്തുകളുണ്ട് എന്ന് ഉദ്യോഗസ്ഥർ അറിഞ്ഞപ്പോൾ അവർക്ക് അത്ഭുതമായി. ഇതിനെല്ലാം അവാർഡും പണവുമുണ്ട് എന്ന് എന്നോട് പറഞ്ഞു. ഞാൻ അപ്പോഴാണ് എന്റെ പ്രവൃത്തിയുടെ വില മനസ്സിലാക്കിയത്. ഞാൻ വിത്ത് വാങ്ങാൻ പൈസ കൊടുത്തതല്ലാതെ ഒരു ഉറുപ്യ പോലും വിത്ത് കൊടുത്തതിന് മേടിച്ചിട്ടില്ല. ഡൽഹി, യു.പി, കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിങ്ങനെ എല്ലാവിടത്തേക്കും വിത്ത് കൊടുത്തിട്ടുണ്ട് -ബലേരി പറയുന്നു.
സത്യനാരായണ ബലേരിയുടെ വിത്തുകളിൽ 196 പരമ്പരാഗത കർണാടക നെൽവിത്തിനങ്ങളായിരുന്നു. 127 കേരളത്തിന്റെ, 45 പശ്ചിമ ബംഗാൾ, ഏഴ് തമിഴ്നാട്, ഒമ്പത് മഹാരാഷ്ട്ര, ആറ് അസം, അഞ്ച് മണിപ്പൂർ, നാല് ഗുജറാത്ത്, മൂന്ന് ഝാർഖണ്ഡ്, രണ്ട് ആന്ധ്രപ്രദേശ്, തായ്ലൻഡ്, ഒഡിഷ, യു.പി, ഛത്തിസ്ഗഢ്, ഡൽഹി, മധ്യപ്രദേശ്, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് ഒന്നുവീതം. ഇവക്കുപുറമെ വാഴ 25, ചക്ക 25, കുരുമുളക് പത്തോളം ഇനങ്ങളുണ്ട്. മരുന്നിനുള്ള മഞ്ഞൾ ഇനങ്ങൾ പലയിനമുണ്ട്. മംഗളൂരു കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായുള്ള അടുപ്പം 2021ലെ പ്ലാന്റ് ജീനോംസേവർ അവാർഡിലെത്തിച്ചിരുന്നു.
കാർഷിക പാരമ്പര്യത്തെ സംരക്ഷിക്കുന്ന കർഷകർക്കുള്ള പരമോന്നത കാർഷിക ബഹുമതിയാണ് ജീനോംസേവർ അവാർഡ്. ബലേരിയുടെ വിത്ത് പ്രണയത്തെ ഏറെ ശ്രദ്ധയോടെ കണ്ട കാർഷിക സർവകലാശാലയിലെ ഡോ. രാജി നമ്പൂതിരിയാണ് സത്യനാരായണ ബലേരിയുടെ ജീവിതപാഠങ്ങൾക്ക് ആദ്യമായി ആമുഖമെഴുതുന്നത്. ഒരുരേഖയുമില്ലാത്ത പ്രവർത്തനങ്ങൾക്ക് അവർ രേഖയുണ്ടാക്കി. ഐ.പി.ആർ സെല്ലിൽ അംഗമായിരുന്ന ഡോ. സി.ആർ. എൽസി മുഖേന ഈ ഡോക്യുമെന്റുകൾ പരമോന്നത കാർഷിക പുരസ്കാരമായ ജീനോം സേവറിന് അയച്ചുകൊടുത്തു.
‘ജീനോം പുരസ്കാരം ലഭിച്ചതോടെ കൂടുതൽ ഉത്തരവാദിത്തം വന്നു. ഞാൻ ജനങ്ങൾക്കും വരുന്ന തലമുറക്കും വേണ്ടി എന്തോക്കെയോ ചെയ്യുന്നുവെന്ന് തോന്നി. പക്ഷേ, അതൊന്നും ആരും മനസ്സിലാക്കുന്നില്ല എന്ന സങ്കടം ഉള്ളിലുണ്ട്. അവർ അതിനെ കുറിച്ച് അറിയാത്തതുകൊണ്ടാണ്. അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് എന്നും അറിയില്ലായിരുന്നു. അവാർഡ് കിട്ടിയപ്പോൾ കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫിസർ വീട്ടിലെത്തി അനുമോദിച്ചു’-ബലേരി പറയുന്നു.
അന്നത്തിന്റെ വിത്തുസംരക്ഷകൻ
ജില്ലയുടെ കാർഷിക മേഖലയാണ് ബെള്ളൂർ പഞ്ചായത്ത്. ഏതാണ്ട് മനുഷ്യരുടെ ഉപജീവനമാർഗം കൃഷിയാണ്. എന്നാൽ, നൂറ്റാണ്ടുകൾക്കപ്പുറത്തെ മനുഷ്യർക്കുപോലും ഉണ്ണാനുള്ള അന്നത്തിന്റെ വിത്തുസംരക്ഷകൻ തങ്ങളുടെ നാട്ടിലാണ് എന്ന ബോധം അവിടെ ഒരു രാഷ്ട്രീയ പാർട്ടിക്കും ഉണ്ടായിരുന്നില്ല. അവാർഡ് കിട്ടിയ ആൾ എന്നതിനപ്പുറം പ്രാധാന്യം ആരും കണ്ടില്ല, ചിലരുടെ ആദരവ് ലഭിച്ചു എന്നതിനപ്പുറം. ഈ പച്ചമനുഷ്യനെ മനസ്സിലാക്കാൻ ആളുണ്ടായിരുന്നില്ല. സത്യനാരായണ ബലേരി കേരളക്കാരനാണെങ്കിലും പത്മശ്രീയിലേക്ക് പാദമൂന്നുന്നത് കർണാടക വഴിയാണ്. കർണാടക കൃഷിവിജ്ഞാൻ കേന്ദ്ര വഴിയാണ് പത്മശ്രീക്ക് നാമനിർദേശം സമർപ്പിക്കുന്നത്. വിത്ത് അന്വേഷണത്തിനിടയിലാണ് സത്യനാരായണ ബെള്ളാരെയിലെ കർഷകനായ ഗണേഷ് ഭട്ടിന്റെ വീട്ടിലെത്തുന്നത്. അവിടെ വെച്ച് കൂടുതൽ അന്വേഷിക്കാൻ ഗണേഷ് ഭട്ട് മംഗളൂരു കൃഷിവിജ്ഞാൻ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ.മല്ലികാർജുനയെ പരിചയപ്പെടുത്തുന്നു. മല്ലികാർജുന ഷിമോഗ കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ. ഉല്ലാസുമായി ബന്ധപ്പെട്ട് കൂടുതൽ വിത്തുകളെ കുറിച്ച് അന്വേഷിച്ചു. സത്യനാരായണയുടെ പരിശ്രമങ്ങളിൽ ആകൃഷ്ടനായ ഡോ. ഉല്ലാസ് സത്യനാരായണക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ മല്ലികാർജുനയോട് ആവശ്യപ്പെട്ടു. തന്റെ വിത്ത് ശേഖരത്തെ കുറിച്ച് സത്യനാരായണയോട് ചോദിച്ച ഉല്ലാസ് അതിൽ അത്ഭുതം കൂറുന്നു.
‘എന്റെ പരിശ്രമങ്ങളെ പുറംലോകത്ത് എത്തിച്ചത് ഡോ. ഉല്ലാസാണ്. കർണാടകത്തിൽ ഡെക്കാൺ ഹെറാൾഡിലും പ്രജാവാണിയിലും തന്നെ കുറിച്ച് ലേഖനങ്ങൾ എഴുതിയതായിരുന്നു അത്. അതുവരെ ആർക്കും അറിയില്ലായിരുന്നു. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഡോ. മൂസ, മാധ്യമ പ്രവർത്തകനും ആക്ടിവിസ്റ്റുമായ ശ്രീ പദ്രെ എന്നിവരും ഏറെ പിന്തുണ നൽകി. മല്ലികാർജുനയോട് പത്മശ്രീക്ക് നാമനിർദേശം സമർപ്പിക്കാർ ആവശ്യപ്പെടുന്നത് ഡോ. ഉല്ലാസാണ്’-ബലേരി പറയുന്നു. തുടർന്ന് സത്യനാരായണയുടെ എല്ലാ പരിശ്രമങ്ങളും മല്ലികാർജുന ഡോക്യുമെന്റാക്കി. വിസ്മയാവഹമായ ഈ ഡോക്യുമെന്റ് കർണാടക കൃഷിവകുപ്പിന്റെ അനുമതിയോടെ മല്ലികാർജുന മംഗലാപുരം കൃഷി വിജ്ഞാൻകേന്ദ്ര വഴി പത്മശ്രീക്കായി സമർപ്പിച്ചു. പരിമിതമായ വിദ്യാഭ്യാസവും ലോകപരിചയവും മാത്രമുള്ള ഒരു തനി നാട്ടിൻപുറത്തുകാരനോട് കർണാടകയിലെ കൃഷി ഉദ്യോഗസ്ഥർ സംഘടിതമായി സ്വീകരിച്ച നന്മയുടെ വഴിയിൽ വിരിഞ്ഞ പത്മമാണ് സത്യനാരായണയുടെ പത്മശ്രീ എന്നു കാണാനാകും.
‘പത്മശ്രീ ലഭിച്ച കാര്യം ഡൽഹിയിൽനിന്ന് ആരോ വിളിച്ചുപറഞ്ഞു. ഒന്നും മനസ്സിലായില്ല. അക്കാര്യം ഞാൻ സി.പി.സി.ആർ.ഐയിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു. പിന്നീട് ഒരു വിവരവും ഉണ്ടായില്ല. നാട്ടിലെ രണ്ടുമൂന്നു പേരോട് പറയുകയും ചെയ്തു. രാത്രി ഒമ്പുമണിക്ക് വാർത്ത വന്നു. വിത്തുശേഖരണവുമായി ബന്ധപ്പെട്ട് എന്റെ ഫോൺ നമ്പർ കൈവശമുള്ള എല്ലാരും വിളിച്ചു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരനും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയും വിളിച്ച് ആശംസകളറിയിച്ചു. കൃഷി ഉദ്യോഗസ്ഥരും വിളിച്ചു. കലക്ടറേറ്റിൽ അനുമോദനമുണ്ടായിരുന്നു’ -ബലേരി പറയുന്നു.
ബഹുമതികളുടെ ഇരിപ്പിടം
കാസർകോടുനിന്ന് 60 കിലോമീറ്റർ ദൂരമാണ് കിന്നിംഗാർ ബലേരിയിലേക്കുള്ളത്. കർണാടക അതിർത്തിയോട് ചേർന്നുകിടക്കുന്ന മലനിരകളാണ് ബെള്ളൂർ ഗ്രാമ പഞ്ചായത്തിലെ കിന്നിംഗാർ. ബദിയടുക്കവരെ സംസ്ഥാന പാത. തുടർന്ന് 13 കീലോമീറ്റർ പഞ്ചായത്ത് വഴികൾ. ഇടുങ്ങിയേ റോഡ് മലഞ്ചരിവിലൂടെ കടന്നുപോകും. വല്ലപ്പോഴും സ്വകാര്യ ബസ്. നിറയെ കശുമാവും കവുങ്ങും. താഴ്ന്ന പ്രദേശങ്ങളിൽ നെല്ല്. തുളുവാണ് മാതൃഭാഷ. മലയാളം നന്നായി വഴങ്ങുന്ന തനിഗ്രാമം. കിന്നിംഗാറിൽനിന്ന് ബലേരിയെന്ന ചെറുഗ്രാമത്തിലേക്കുള്ള റോഡ്. അതുകഴിഞ്ഞാൽ ഇടുങ്ങിയ ‘ജാഗ’. അത് സത്യനാരായണ ബലേരിയുടെ വീട്. വീട് എന്നു പറഞ്ഞാൽ അസൗകര്യങ്ങൾകൊണ്ട് പൊറുതിമുട്ടുന്ന വീട്. വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റിനു കീഴിൽ കാവിമെഴുകിയ ഇറയത്ത് ചിതലരിച്ചുതുടങ്ങിയ അലമാരയിൽ സൂക്ഷിച്ചുവെച്ചിരിക്കുന്നു ഇന്ത്യൻ പ്രസിഡന്റ് സമ്മാനിച്ച പത്മശ്രീ മുദ്ര. അതുപോലെ സമ്മാനങ്ങളും.
അതിലും കഷ്ടമാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അർഹനാക്കിയ 650 വിത്തിനങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രം. താൻ തന്നെ കെട്ടിയുണ്ടാക്കിയ നാലു ചുമരുകൾക്കുള്ളിൽ 25 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മുറിക്കകത്ത് അശാസ്ത്രീയമായി കുത്തിനിറച്ചിരിക്കുകയാണ് വിത്തിനങ്ങൾ. എല്ലായിനം വിത്തുകറ്റകൾക്കും പേരെഴുതിയിട്ടുള്ളതിനാൽ തിരിച്ചറിയാനാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന ഗവേഷകർക്ക് പഠനത്തിനുള്ള വകകളാണ് ഈ വിത്തിനങ്ങൾ. നിരവധിപേർ എത്തുന്നുണ്ട്. ഇവർക്ക് ഇരുന്ന് പഠിക്കാനും വിത്തിനങ്ങളെയും പ്രബന്ധങ്ങളെയും ഒരുമിച്ച് പരിശോധിക്കാൻപോലും ഇടമില്ല. തലമുറകളുടെ അന്നപാഠം പത്മശ്രീയിൽ തിളങ്ങിനിൽക്കുന്ന ബലേരിയിൽ ആരാണ് മുൻകൈയെടുക്കേണ്ടത് എന്ന ചോദ്യം ബാക്കിയാകുന്നു.
ഇനിവരുന്നൊരു തലമുറക്ക്
ഞാൻ എന്റെ താൽപര്യത്തിനാണ് ഈ പരിശ്രമംനടത്തിയത്. ജനങ്ങൾക്കും വരും തലമുറകൾക്കും വേണ്ടിയാണത്. അതിനുള്ള പരിശ്രമങ്ങൾ പുറമെനിന്നുണ്ടാകുന്നില്ല എന്ന സങ്കടമുണ്ട്. അതേസമയം എനിക്ക് പരാതികളില്ല. എന്റെ സുഹൃത്ത് മധുസൂദന ആയർ കുറച്ചുപേരെ ചേർത്ത് ബലേരിയിൽ സത്യനാരായണ ബലേരി ട്രസ്റ്റ് എന്ന പേരിൽ ട്രസ്റ്റുണ്ടാക്കുന്നുണ്ട്. ഈ ട്രസ്റ്റ് വഴി എന്റെ പരിശ്രമങ്ങൾക്ക് ഭാവിയുണ്ടാക്കാനാണ് പരിപാടി. താൽപര്യമുള്ളവർക്ക് ഇതിനോട് ചേർന്ന് സഹകരിക്കാം. അതിനുള്ള നിയമാവലി തയാറാക്കുകയാണ്. ആവശ്യമായ സഹായത്തിന് കൃഷിവകുപ്പ്, പഞ്ചായത്ത് എന്നിവർക്ക് സമർപ്പിക്കും.
സർക്കാർ സ്ഥലവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന് സഹായം അനുവദിച്ചാൽ കേരളത്തിലെ തന്നെ നെൽവിത്ത് സംരക്ഷണ കേന്ദ്രം ഒരുക്കാം. പദ്ധതി വിജയിച്ചാൽ സമൂഹത്തിനും ഗവേഷകർക്കും ഉപകാരപ്പെടുന്ന നിലയിൽ മാറ്റിയെടുക്കും. അല്ലാതെ ഈ പരിശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. കല, കായിക, സാഹിത്യ മേഖലക്ക് മാത്രമാണ് സർക്കാർ സഹായം ചെയ്യുന്നത്. വിശപ്പടക്കാനുള്ള സേവനത്തിന് വലിയ പ്രാധാന്യം ഇല്ലാത്തതിനാൽ ആരും ശ്രദ്ധിക്കുന്നില്ല. പത്മ അവാർഡ് ലഭിച്ച മറ്റ് സംസ്ഥാനങ്ങളിലെ ആളുകൾക്ക് പല പെൻഷനും സാമ്പത്തിക സഹായങ്ങളും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഇവിടെ ഒന്നുമില്ല. പത്മ അവാർഡിന് ഒരുരൂപ പോലും പ്രതിഫലമില്ല. വില നിർണയിക്കാൻ പറ്റാത്ത അവാർഡായതുകൊണ്ടാണത്. മുമ്പ് പത്മശ്രീ ലഭിച്ച മംഗളൂരുവിലെ ഹാജബ്ബക്കും അമേയ് മഹാലിങ്ക നായിക്ക് എന്നിവർക്കും പ്രാദേശികമായി വലിയ സാമ്പത്തിക സഹായങ്ങൾ ലഭിച്ചിരുന്നു. ഹാജബ്ബക്ക് വലിയ സംഭാവനകൾ ലഭിച്ചിരുന്നു. അദ്ദേഹം എല്ലാ പണവും അദ്ദേഹത്തിന്റെ സ്കൂളിനുവേണ്ടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.