ഹെക്ടറിന് 75,000 രൂപ; കൃഷി വകുപ്പിന്റെ കേര പദ്ധതിക്ക് കീഴിൽ റബർ പുനർനടീൽ ധനസഹായം

കൊല്ലം: റബർ കർഷകർക്ക് ആശ്വാസമായി സംസ്ഥാന കൃഷിവകുപ്പ് ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന 'കേര' (KERA) പദ്ധതി. റബർ തോട്ടങ്ങളിൽ പുനർനടീൽ നടത്തുന്ന കർഷകർക്ക് ധനസഹായം നൽകുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. ഹെക്ടറിന് 75,000 രൂപ നിരക്കിൽ കർഷകർക്ക് നേരിട്ട് പമം നൽകുന്ന സ്കീമാണിത്.

ഉൽപാദനക്ഷമത കുറഞ്ഞ പഴയ മരങ്ങൾ മാറ്റി, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള അത്യുൽപാദന ശേഷിയുള്ള പുതിയ ഇനങ്ങൾ വച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ 30,000 ഹെക്ടർ ഭൂമിയിൽ പുതുനടീൽ ലക്ഷ്യമിടുന്ന പദ്ധതിയിലൂടെ അരലക്ഷത്തോളം റബർ കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കും.

25 സെന്റ് മുതൽ 5 ഹെക്ടർ വരെ കൃഷിയുള്ള കർഷകർക്കാണ് പ്രത്യേക മുൻഗണന. ഒരു കർഷകന് പരമാവധി രണ്ട് ഹെക്ടർ വരെ ധനസഹായം ലഭിക്കും. ആദ്യവർഷം 55,000 രൂപയും രണ്ടാം വർഷം 20,000 രൂപയും വീതം രണ്ട് ഘട്ടങ്ങളായാണ് നൽകുക. തുക നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള റബർ തൈകൾ ലഭ്യമാക്കുന്നതിന് 30 അംഗീകൃത നഴ്സറികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ആറ് ലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കുമെന്നതും ഈ സ്കീമിന്റെ പ്രത്യേകതയാണ്.

ധനസഹായത്തിന് പുറമെ, പ്രകൃതിസൗഹൃദ കാലാവസ്ഥ അതിജീവന രീതികളും ശാസ്ത്രീയ കൃഷിരീതികളും കർഷകർക്ക് പരിചയപ്പെടുത്തും. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് റബർ ബോർഡിന്റെ സഹകരണത്തോടെ പ്രത്യേക പരിശീലനം നൽകുന്നതാണ്. കേരയുടെ ഫീൽഡ് ഓഫിസർമാർ തോട്ടങ്ങളിലെത്തി ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതും ഈ സ്കീമിന്രെ പരിഗണനയിൽ വരുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള കർഷകർക്കും നഴ്സറികൾക്കും കേര പദ്ധതിയുടെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. www.keraplantation.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ്ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിയിടത്തിന്റെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങിയ ബിൽ എന്നിവയാണ് ആവശ്യമായ രേഖകൾ. കൂടുതൽ വിവരങ്ങൾക്ക് കേര റീജനൽ ഓഫിസുമായോ 8281257409 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Kera Project; Financial assistance of Rs. 75,000 per hectare for rubber replanting, applications invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.