തൊലി വരെ പോഷക സമ്പുഷ്ടം; ‘അനാർ’ വെറുമൊരു പഴമല്ല
വിപണികളിൽ മാതളം നിറഞ്ഞിരിക്കുന്ന സീസണാണിപ്പോൾ. ഔഷധ, പോഷക ഗുണങ്ങളും രുചിയും സമ്മേളിച്ചിരിക്കുന്ന ഈ ഫലത്തിന് ആവശ്യക്കാരേറെയാണ്. അനാർക്കലി എന്ന പേരുപറഞ്ഞാൽ എല്ലാവർക്കും ഒരു പക്ഷേ പരിചിതമായിരിക്കും. അനാർ, ഉറുമാൻ, റുമ്മാൻ എന്നൊക്കെ പ്രാദേശികമായി വിളിക്കപ്പെടാറുണ്ട്.
ഇറാനിലാണ് ഈ പഴത്തിന്റെ ഉത്ഭവം. ഏഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയുമെല്ലാം ചരിത്രത്തിൽ തന്നെ ഇടംപിടിച്ചതും ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പല ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെട്ടതുമായ ഫലമാണ് റുമാൻ.
ആരോഗ്യ ഗുണങ്ങൾ പലത്
ഡയറ്റെടുക്കുന്നവർക്ക് ഉത്തമമാണ് മാതളം. ഓർമശക്തിക്കും തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിനും അർബുദം, വൃക്ക രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനും ഗുണം ചെയ്യും. വൈറ്റമിൻ സി, ഇ, കെ എന്നിവയും മഗ്നീഷ്യവും ഉള്ളതിനാൽ ഹൃദയാരോഗ്യം മികച്ചതാക്കും. റുമാന്റെ വേരിൽനിന്നുള്ള കഷായം വിരകൾക്കെതിരെ നല്ല ഒറ്റമൂലിയാണെന്ന് വിദഗ്ധർ പറയുന്നു. തോട് അരച്ചു കഴിക്കുന്നത് വയറിളക്കം ശമിക്കാനും സഹായിക്കും.
കൃഷി ചെയ്യുമ്പോൾ
വരണ്ട കാലാവസ്ഥയെ ഇഷ്ടപ്പെടുന്ന വിളയാണിത്. എല്ലാത്തരം മണ്ണിലും വളരുമെങ്കിലും നല്ല നീർവാർച്ചയുള്ളിടമാണ് മാതളക്കൃഷിക്കു യോജ്യം. സ്വപരാഗണം നടക്കുന്ന ചെടിയായതിനാല്‍ ഒരൊറ്റ ചെടി വളര്‍ത്തിയാലും പഴങ്ങൾ വിളയിക്കാം. കൃഷി ചെയ്താല്‍ രണ്ടാമത്തെ വര്‍ഷമാണ് പഴങ്ങള്‍ കായ്ച്ചുതുടങ്ങും. നേരിട്ട് മണ്ണിലോ വീടിന്റെ ടെറസിൽ ഗ്രോബാഗിലോ നട്ടുപരിപാലിക്കാം. വീട്ടിനകത്തും അനുയോജ്യമായ അന്തരീക്ഷത്തില്‍ വളര്‍ത്താവുന്നതാണ്.
വിത്തുകൾ നട്ടാൽ കായ്ക്കാൻ സമയമെടുക്കും. നിലം നന്നായി കിളച്ചൊരുക്കി കളകൾ നീക്കി 10 അടി അകലത്തിൽ കുഴികൾ എടുക്കുക. 2 അടി ആഴം വേണം. മേൽമണ്ണും ട്രൈക്കോഡെർമ ചേർത്തു സമ്പു ഷ്ടീകരിച്ച 10 കിലോ ചാണകവും ഒരു കിലോ വേപ്പിൻപിണ്ണാക്കും എല്ലുപൊടിയും ചേർത്തു കുഴിമൂടുക. ഒരാഴ്ചയ്ക്കുശേഷം 5 ഗ്രാം വാം ചേർത്തിളക്കി തൈ നട്ട് നന നൽകുക.
നാലടി ഉയരമെത്തുമ്പോൾ ചെടിയുടെ ചുവട്ടിൽനിന്നും ശിഖരങ്ങൾ മുറിച്ചു മാറ്റണം. പൂക്കൾ ഉണ്ടായി 7 മാസമാകുമ്പോൾ വിളവെടുക്കാം. കായ്കൾ വളരെ ചെറുതായിരിക്കുമ്പോൾ കീടങ്ങളിൽനിന്നു രക്ഷിക്കാൻ താഴ്ഭാഗം തുറന്നുവച്ച് പൊതിഞ്ഞു കെട്ടുന്നതും നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.