സൻആ : അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കവെ യമനിൽ നിന്ന് ഇസ്രായേലിന് നേരെ ആദ്യമായി മിസൈൽ ആക്രമണം. ഇസ്രായേലിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതെന്ന് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹിയ സാരി പറഞ്ഞു. എന്നാൽ യമനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ തങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ സൈന്യം അറിയിച്ചു.
ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് യമനിൽ നിന്നുള്ള ഇടപെടലുണ്ടാകുന്നത്. അതേസമയം ഇറാനിലെ സൈനിക നീക്കങ്ങൾ മാസങ്ങളോളം നീളില്ലെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയാക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
ഇറാനെതിരെയുള്ള നീക്കം ശക്തമായാൽ തങ്ങളും യുദ്ധത്തിൽ പങ്കുചേരുമെന്ന് ഇറാന്റെ സഖ്യകക്ഷികളായ ഹൂതികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ചെങ്കടലിലെയും ബാബ് അൽ-മന്ദബ് കടലിടുക്കിലെയും കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഹൂതികൾക്ക് ശേഷിയുള്ളതിനാൽ ഇവരുടെ ഇടപെടൽ ആഗോള സാമ്പത്തിക മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കും. നിലവിൽ പേർഷ്യൻ ഗൾഫിലെ ഹുർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചിരിക്കുകയാണ്.
യുദ്ധം അഞ്ചാം വാരത്തിലേക്ക് എത്തുമ്പോൾ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 112 ഡോളറിലെത്തി. യുദ്ധം തുടങ്ങിയതിന് ശേഷം 50 ശതമാനത്തിലേറെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് ലോകമെമ്പാടും പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നുണ്ട്. കാലിഫോർണിയയിൽ ഡീസൽ വില ഗാലന് 7.17 ഡോളർ എന്ന റെക്കോർഡ് നിരക്കിലെത്തി.
അതേസമയം തന്ത്രപ്രധാനമായ ആണവ കേന്ദ്രങ്ങൾക്കും ഊർജ്ജ നിലയങ്ങൾക്കും നേരെ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ ആവർത്തിച്ചു. യുദ്ധം അവസാനിപ്പിക്കാൻ പത്ത് ദിവസത്തെ സമയം ട്രംപ് നൽകിയിട്ടുണ്ടെങ്കിലും മേഖലയിൽ സമാധാനം അകലെയാണെന്നാണ് നിലവിലെ സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.